മസ്കത്ത്: സമയബന്ധിതമായ സേവനം നൽകുന്നതിൽ ഗുരുതര വീഴ്ചവരുത്തിയ റിക്രൂട്ട്മെൻറ് ഏജൻസി അടച്ചുപൂട്ടാനും 1550 റിയാൽ പിഴയൊടുക്കാനും ഉത്തരവ്. ദാഖിലിയ ഗവർണറേറ്റിൽ ബഹ്ലയിൽ പ്രവർത്തിക്കുന്ന കോർട്ട് ഓഫ് ഫസ്റ്റ് ഇൻസ്റ്റൻസ് ഏജൻസി അടച്ചുപൂട്ടാനാണ് ഉത്തരവിട്ടത്. രാജ്യത്ത് ഗാർഹിക ജോലികൾക്കായി തൊഴിലാളികളെ എത്തിച്ചുനൽകിയിരുന്ന കമ്പനി ഉപഭോക്താക്കളിൽനിന്ന് മുൻകൂർ പണം വാങ്ങി സേവനം നൽകാതെ കബളിപ്പിച്ചുവെന്ന പരാതികളെ തുടർന്നാണ് നടപടി. പലരിൽനിന്നായി പണം ഇൗടാക്കി ഗാർഹിക തൊഴിലാളികളെ എത്തിച്ചുനൽകുമെന്ന വാഗ്ദാനം പാലിക്കുന്നതിൽ കമ്പനി പരാജയപ്പെട്ടതായി അന്വേഷണത്തിൽ കണ്ടെത്തിയതിനെ തുടർന്ന് കേസ് പബ്ലിക് പ്രോസിക്യൂഷന് കൈമാറുകയായിരുന്നുവെന്ന് പബ്ലിക് അതോറിറ്റി ഫോർ കൺസ്യൂമർ പ്രൊട്ടക്ഷൻ (പി.എ.സി.പി) പ്രസ്താവനയിൽ പറഞ്ഞു.
പണം നൽകിയ ഉപഭോക്താക്കൾ കമ്പനിയെ സമീപിച്ചെങ്കിലും സമയബന്ധിതമായി തൊഴിലാളികളെ ഏർപ്പെടുത്തിക്കൊടുക്കാൻ കമ്പനിക്ക് കഴിഞ്ഞിരുന്നില്ല. നിരന്തരം ബന്ധപ്പെട്ട ഉപഭോക്താക്കളോട് ആഴ്ചകൾക്കുള്ളിൽ തൊഴിലാളികൾ എത്തുമെന്ന് ഉറപ്പുനൽകിയെങ്കിലും പാലിക്കാനായില്ലെന്നും പ്രസ്താവനയിൽ ചൂണ്ടിക്കാട്ടി. എന്നാൽ, മുൻകൂട്ടി വാങ്ങിയ പണം ഉപഭോക്താക്കൾക്ക് തിരികെ നൽകാനും കമ്പനി തയാറാവാത്തതിനെ തുടർന്നാണ് ഉപഭോക്തൃ സംരക്ഷണ അതോറിറ്റിയെ പരാതിയുമായി ഉപഭോക്താക്കൾ സമീപിച്ചത്. ഉപഭോക്തൃ നിയമങ്ങൾ ലംഘിച്ചതിനും 900 റിയാൽ പിഴയൊടുക്കാനും 1,550 റിയാൽ ഉപഭോക്താക്കൾക്ക് നൽകാനും ഓഫിസ് അടച്ചുപൂട്ടാനുമാണ് ഉത്തരവിട്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.