മസ്കത്ത്: ഒമാനിൽ സന്ദർശക വിസയിൽ എത്തുന്നവർ തൊഴിൽ തട്ടിപ്പിനിരയാകുന്നതായി നോർക്ക റൂട്ട്സ്. ജോലി കിട്ടുമെന്ന വാഗ്ദാനത്തിൽ കുടുങ്ങി വിസിറ്റ് വിസയിൽ ഒമാനിലെ ത്തുകയും പിന്നീട് വഞ്ചിക്കപ്പെടുന്നവരുടെയും എണ്ണം വർധിക്കുന്നതായി നോർക്ക റൂട്ട ്സ് ചൊവ്വാഴ്ച പുറത്തിറക്കിയ അറിയിപ്പിൽ പറയുന്നു. വൻ തുക കൈപ്പറ്റിയാണ് കേരളത്തി ലെ ട്രാവൽ ഏജൻസികൾ ഇത്തരത്തിൽ സന്ദർശക വിസ നൽകുന്നത്. സന്ദർശക വിസയിലെത്തുന്നവ ർക്ക് ഒമാനിൽ തൊഴിൽ ചെയ്യാൻ നിയമ സാധുതയില്ലെന്ന കാര്യം മറച്ചുവെച്ച് ഇരകളിൽ നിന്ന് ലക്ഷങ്ങൾ കൈപ്പറ്റിയാണ് ട്രാവൽ ഏജൻസികൾ സന്ദർശക വിസ നൽകുന്നത്.
ഇവർ ഒമാനിലെത്തി നിർമാണ തൊഴിലുകളിലും മറ്റും ഏർപ്പെടുകയും ശമ്പളവും മറ്റ് ആനുകൂല്യവുമില്ലാതെ വിഷമിക്കുകയും ചെയ്യുന്ന പരാതികളും ലഭിച്ചിട്ടുണ്ട്. നിരവധി സ്ത്രീകളും ഇങ്ങനെ ചതിയിൽ പെടുന്നുണ്ട്. എന്നാൽ, ഇവരിൽ പലരും പരാതി പെടാറില്ലെന്നും അറിയിപ്പിൽ പറയുന്നു. ഒമാനിൽ സന്ദർശക വിസയുടെയോ കുടുംബ വിസയുടെയോ കാലാവധി കഴിഞ്ഞാൽ ശേഷമുള്ള ഒാരോ ദിവസവും 10 റിയാലാണ് പിഴ അടക്കേണ്ടത്. അത് 1800ലധികം ഇന്ത്യൻ രൂപക്ക് തുല്യമാണ്. ചതിയിൽ പെട്ട പലരുടെയും കൈയിൽ പണവും പാസ്പോർട്ടും മറ്റു രേഖകളുമില്ലാത്തതിനാൽ കിടക്കാൻ ഇടമില്ലാത്ത അവസ്ഥ പോലും ഉണ്ടാവാറുണ്ട്. പലപ്പോഴും പാർക്കിലും മറ്റുമാണ് ഇവർ കിടന്നുറങ്ങുന്നത്. സന്ദർശക വിസയിൽ പോവുന്നവർക്ക് ഒമാനിൽ ജോലി ചെയ്യാൻ കഴിയില്ലെന്ന വസ്തുത മനസ്സിലാക്കമെന്നും ഇത്തരം ചതിയിൽ കുടുങ്ങരുതെന്നും നോർക റൂട്ട്സ് ചീഫ് എക്സിക്യൂട്ടിവ് ഒാഫിസർ അറിയിച്ചു.
ഒമാനിൽ വിസിറ്റ് വിസയിലെത്തി കുടുങ്ങുന്നവരുടെ എണ്ണം വർധിക്കുന്നുണ്ട്. ഏതാനും മാസങ്ങൾക്ക് മുമ്പ് വടക്കൻ കേരളത്തിൽ നിന്നുള്ള ഒരു സംഘം യുവാക്കൾ ഇങ്ങനെ തട്ടിപ്പിൽ കുടുങ്ങിയിരുന്നു. ഒമാനിലെത്തിച്ച ശേഷം തട്ടിപ്പ് സംഘം ഇവർക്ക് താമസസ്ഥലം നൽകിയിരുന്നു. ദിവസങ്ങൾ കഴിഞ്ഞിട്ടും ജോലി ലഭിക്കാത്തത് ചോദ്യം ചെയ്തതിനെ തുടർന്ന് ഇവരെ പുറത്താക്കി. പിന്നീട് സന്നദ്ധ സംഘടനകളുടെ സഹായത്തോടെയാണ് ഇവർ നാടണഞ്ഞത്. സാക്ഷരതയിൽ ഇത്രയേറെ മുന്നിലെത്തിയിട്ടും തട്ടിപ്പിനിരയാവുന്നവരുടെ എണ്ണം കേരളത്തിൽ വർധിക്കുകയാണെന്നതാണ് വാസ്തവം. കേന്ദ്ര സർക്കാർ തൊഴിൽ മേഖലയിലെ തട്ടിപ്പ് തടയാൻ ഇ-മൈഗ്രേഷൻ അടക്കമുള്ള കടുത്ത സംവിധാനങ്ങൾ നടപ്പാക്കുേമ്പാഴാണ് ഇതിനെയൊക്കെ മറികടന്ന് വിസിറ്റ് വിസ തട്ടിപ്പ് നടത്തുന്നത്. കേന്ദ്ര സർക്കാർ ഇ-മൈഗ്രേറ്റ് സംവിധാനം ആരംഭിച്ചതോടെ തൊഴിൽ തട്ടിപ്പ് സംബന്ധിച്ച പരാതികൾ നിലച്ചിരുന്നു. സാധാരണ തൊഴിലാളികൾക്ക് തൊഴിൽ ഉടമയുമായുള്ള കരാർ അടക്കമുള്ള ഇ-മൈഗ്രേഷൻ സർട്ടിഫിക്കറ്റില്ലാതെ ഇന്ത്യയിൽ നിന്ന് വിദേശത്തേക്ക് പോവാൻ കഴിയാത്ത അവസ്ഥയാണുള്ളത്. ഇതോടെയാണ് പുതിയ തട്ടിപ്പുമായി നാട്ടിലെ ഏജൻറുമാർ രംഗത്തുവന്നത്.
സോഷ്യൽ മീഡിയയിലും മറ്റും പരസ്യം നൽകിയാണ് ഇത്തരക്കാർ ഇരകളെ വലയിൽ വീഴ്ത്തുന്നത്. ലക്ഷങ്ങൾ കൈപ്പറ്റിയ ശേഷം സന്ദർശക വിസയിൽ ഒമാനിലെത്തിക്കുകയും ചതിയിൽ കുടുക്കുകയുമാണ് ചെയ്യുക. ഒമാനിൽ സന്ദർശക വിസ ലഭിക്കാനുള്ള നടപടിക്രമങ്ങൾ എളുപ്പമായത് ഇത്തരക്കാർക്ക് ചാകരയായിട്ടുണ്ട്. അടുത്തിടെ സ്പോൺസർ വേണ്ടാത്ത വിസകളും ഒമാൻ സർക്കാർ നടപ്പാക്കിയത് ഇത്തരക്കാർക്ക് അനുഗ്രഹമായി. ഇത്തരം വിസകളും നിരക്കും താരമമ്യേന കുറവാണ്. ഇൗ ആനുകൂല്യം മുതലെടുത്ത് നാട്ടിലെ െതാഴിൽ അന്വേഷകർക്ക് മോഹന വാഗ്ദാനം നൽകി വഞ്ചിക്കുകയാണ് ഏജൻറുമാർ. സന്ദർശക വിസയുടെ ആധികാരികതയെ ചോദ്യം ചെയ്യുന്നവരോട് ഇത് താൽക്കാലിക വിസ മാത്രമാണെന്നും ഒമാനിലെത്തിയാൽ കമ്പനി പുതിയ വിസ അടിച്ച് തരുമെന്നുമാണ് വിശ്വസിപ്പിക്കുന്നത്.
ഒമാനിലെത്തുന്ന തൊഴിലന്വേഷകരെ ഇത്തരം ഏജൻറുമാരുടെ ചങ്ങലയിൽ പെട്ടവർ സ്വീകരിക്കുകയും ഏതെങ്കിലും ഫ്ലാറ്റുകളിലും മറ്റും താമസിപ്പിക്കുകയും ചെയ്യുന്നതാണ് പതിവ്. സമൂഹ മാധ്യമങ്ങളിൽ വരുന്ന തൊഴിൽ പരസ്യങ്ങളുടെ ആധികാരികത നോർക്ക അടക്കമുള്ളവരിൽ നിന്ന് ഉറപ്പുവരുത്തുകയും തൊഴിൽ വിസയാണെന്ന് ഉറപ്പുവരുത്തുകയും ചെയ്യണമെന്ന് ഇൗ മേഖലയിലെ വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു. ഏജൻറുമാർ നൽകുന്ന വിസ പരിശോധിക്കുകയും സന്ദർശക വിസയാണെങ്കിൽ യാത്ര ഒഴിവാക്കുകയും ചെയ്യണം. തൊഴിൽ വിസക്ക് തൊഴിൽ കരാർ അടക്കമുള്ള അനുബന്ധ രേഖകൾ ഉണ്ടായിരിക്കുകയും വേണം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.