മസ്കത്ത്: പുതിയ ഭക്ഷ്യസുരക്ഷ നിയമ ഭേദഗതി പ്രകാരം ഭക്ഷണശാലകളിൽ സി.സി.ടി.വി നിർ ബന്ധമാണെന്ന് മസ്കത്ത് നഗരസഭ. നിയമം പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിനായുള്ള പരിശോധനകൾ വൈകാതെ ആരംഭിക്കുമെന്നും നഗരസഭ വക്താവ് അറിയിച്ചു. സ്ഥാപനത്തിന് അകത്ത് ഭക്ഷണം തയാറാക്കുേമ്പാഴും മറ്റുമുള്ള നിയമലംഘനങ്ങൾ കണ്ടെത്താൻ പുതിയ സംവിധാനം സഹായകരമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. പരിശോധനയിൽ സി.സി.ടി.വി പ്രവർത്തിക്കുന്നില്ലെന്നോ ശരിയായ രീതിയിലല്ല പ്രവർത്തിക്കുന്നതെന്നോ കണ്ടെത്തിയാൽ പിഴ ഇൗടാക്കാൻ നിയമം വ്യവസ്ഥ ചെയ്യുന്നുണ്ട്. ആയിരം റിയാൽ മുതൽ മൂവായിരം റിയാൽ വരെയായിരിക്കും പിഴ ചുമത്തുക. പരിശോധനക്ക് പ്രത്യേക സംഘത്തെ നിയോഗിക്കും.
ഇവർ ഭക്ഷണശാലകളിൽ മുന്നറിയിപ്പില്ലാതെ പരിശോധന നടത്തുമെന്നും നഗരസഭ വക്താവ് പറഞ്ഞു. കഫേകൾ, ഫാസ്റ്റ് ഫുഡ് റസ്റ്റാറൻറുകൾ, ബേക്കറി, പബ്ലിക് കിച്ചൻ, ഭക്ഷ്യ സംസ്കരണ പ്ലാൻറുകൾ, മിൽ, അറവുശാലകൾ, ഷോപ്പിങ് മാളുകൾ എന്നിവക്ക് പുറമെ ഭക്ഷ്യ ശേഖരണ സംവിധാനങ്ങൾക്കും പുതിയ ഭക്ഷ്യസുരക്ഷ നിയമം ബാധകമായിരിക്കും. ലൈസൻസില്ലാതെ ഭക്ഷണ സാധനങ്ങൾ നിർമിച്ച് വിൽപന നടത്തൽ, മനുഷ്യോപയോഗത്തിന് യോജിക്കാത്ത ഭക്ഷണ സാധനങ്ങൾ തുടങ്ങിയ കുറ്റങ്ങൾക്ക് വിവിധ വിഭാഗങ്ങളിലായി നൂറ് റിയാൽ മുതൽ അയ്യായിരം റിയാൽ വരെ അഡ്മിനിസ്ട്രേറ്റിവ് പിഴയായി ഇൗടാക്കാൻ ഭക്ഷ്യ സുരക്ഷ ഭേദഗതി വ്യവസ്ഥ ചെയ്യുന്നുണ്ട്.
ഭക്ഷ്യസുരക്ഷ നിയമപ്രകാരമുള്ള ശിക്ഷക്ക് പുറമെയായിരിക്കും പുതിയ പിഴ ചുമത്തുക. ആദ്യ നിയമലംഘനം കഴിഞ്ഞ് രണ്ട് വർഷത്തിനുള്ളിൽ അതേ കുറ്റം വീണ്ടും ചെയ്യുന്ന പക്ഷം പിഴ സംഖ്യ ഇരട്ടിയാകും. ഭക്ഷ്യസുരക്ഷ നിയമലംഘനങ്ങൾക്കെതിരെ സർക്കാർ കർശന നടപടികളാണ് സ്വീകരിച്ചുവരുന്നത്. കഴിഞ്ഞ വർഷം രാജ്യത്തെ ഭക്ഷണശാലകളിൽ നടത്തിയ പരിശോധനകളിൽ മൊത്തം 9916 മുന്നറിയിപ്പുകൾ നൽകിയതായാണ് കണക്കുകൾ കാണിക്കുന്നത്. മൊത്തം 1653 ഭക്ഷണശാലകൾ പൂട്ടിക്കുകയും ചെയ്തു. മൊത്തം 14,374 കേസുകളിൽ ഉപയോഗ യോഗ്യമല്ലാത്ത ഭക്ഷണം നശിപ്പിക്കുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.