മസ്കത്ത്: ഒമാനിലെ പ്രധാനപ്പെട്ട വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ ഒന്നായ ജബൽ അഖ്ദർ സന്ദർശിക്കാൻ വൈകാതെ പ്രവേശന ഫീസ് നൽകേണ്ടി വരും. ഒമാൻ പരിസ്ഥിതി കാലാവസ്ഥാ കാര ്യ മന്ത്രാലയം ഞായറാഴ്ച ഒാൺലൈനിലാണ് ഇക്കാര്യം അറിയിച്ചത്. മുതിർന്ന സ്വദേശികളിൽ നിന്ന് ഒരു റിയാലും മുതിർന്ന വിദേശികളിൽനിന്ന് അഞ്ച് റിയാലുമാണ് ജബൽ അഖ്ദർ പ്രക ൃതി സംരക്ഷണ കേന്ദ്രത്തിലേക്കുള്ള പകൽ സമയത്തെ പ്രവേശനത്തിന് ഫീസായി ചുമത്തുകയെന്ന് മന്ത്രാലയത്തിെൻറ അറിയിപ്പിൽ പറയുന്നു. രാത്രി തങ്ങുന്നതിന് അധിക തുക നൽകേണ്ടി വരും. രാത്രി തങ്ങാനുദ്ദേശിക്കുന്ന മുതിർന്ന സ്വദേശികൾ അഞ്ച് റിയാലും വിദേശികൾ 10 റിയാലുമാണ് നൽകേണ്ടത്. പകൽ സമയത്ത് ജബൽ അഖ്ദർ സന്ദർശിക്കുന്ന 16 വയസ്സിൽ താഴെയുള്ള സ്വദേശി കുട്ടികൾക്ക് 100 ബൈസയും വിദേശി കുട്ടികൾക്ക് ഒരു റിയാലും നൽകണം.
രാത്രി തങ്ങാൻ ഉദ്ദേശിക്കുന്ന സ്വദേശി കുട്ടികൾക്ക് ഒരു റിയാലും വിദേശി കുട്ടികൾക്ക് അഞ്ച് റിയാലുമാണ് ഫീസ്. ഒൗദ്യോഗിക ഡ്യൂട്ടിയിലുള്ള സേനാംഗങ്ങൾ, സർക്കാർ ഉദ്യോഗസ്ഥർ, അക്കാദമിക് ഗവേഷകർ എന്നിവർക്ക് പ്രവേശന ഫീസ് നൽകേണ്ടതില്ല. ഇതോടൊപ്പം പ്രകൃതി സംരക്ഷണ കേന്ദ്രത്തിലെ താമസക്കാർക്കും അവരുടെ ഏറ്റവും അടുത്ത ബന്ധുക്കൾക്കും പ്രവേശന ഫീസ് ഒഴിവാക്കി നൽകിയിട്ടുണ്ട്. സമുദ്രനിരപ്പിൽ നിന്ന് 2500 മീറ്റർ ഉയരത്തിലുള്ള പച്ചമല എന്നും അറിയപ്പെടുന്ന ജബൽ അഖ്ദർ മേഖല 2011ലാണ് രാജകീയ ഉത്തരവ് പ്രകാരം പ്രകൃതി സംരക്ഷണ കേന്ദ്രമായി പ്രഖ്യാപിച്ചത്. സൗമ്യമായ കാലാവസ്ഥ അനുഭവപ്പെടുന്ന ഇവിടെ കടുത്ത വേനൽകാലത്ത് പോലും 30 ഡിഗ്രിയിൽ താഴെ ചൂടാണ് അനുഭവപ്പെടാറുള്ളത്.
തണുപ്പുകാലത്ത് പൂജ്യം ഡിഗ്രിയിലും താഴെ താപനില എത്താറുണ്ട്. മനോഹരങ്ങളായ വാദികളും താഴ്വാരങ്ങളും കൊടുമുടികളും സ്വദേശികളുടെ ഉപേക്ഷിച്ച പഴയ വീടുകളുമാണ് ഇവിടത്തെ പ്രധാന ആകർഷണം. 71 തരത്തിലുള്ള പക്ഷികളെയാണ് ജബൽ അഖ്ദർ പ്രകൃതി സംരക്ഷണ കേന്ദ്രത്തിൽ കണ്ടെത്തിയിട്ടുള്ളതെന്ന് മന്ത്രാലയം അറിയിച്ചു. അറേബ്യൻ ചെന്നായ്ക്കളുടെയും കുറുക്കൻമാരുടെയും സാന്നിധ്യവുമുണ്ട്. കരണ്ടുതിന്നുന്ന ജീവി വർഗത്തിലെ (റോഡൻറ്) 20ഒാളം ഇനങ്ങളിൽ പത്തെണ്ണത്തിനെയും ഇവിടെ കണ്ടെത്തിയിട്ടുണ്ട്. സ്വദേശികൾ താമസിക്കുന്ന മേഖലകളും പഴവർഗങ്ങൾ വിളയുന്ന തോട്ടങ്ങളും സഞ്ചാരികളുടെ പ്രിയ കേന്ദ്രങ്ങളാണ്. ഇവിടെ വിളയുന്ന മാതള നാരങ്ങ ലോകത്തിലെ ഏറ്റവും മികച്ച ഇനമായാണ് കരുതപ്പെടുന്നത്.
സന്ദർശനം അനുവദിച്ചിരിക്കുന്ന സമയങ്ങളിൽ അല്ലാതെ പ്രകൃതി സംരക്ഷണ കേന്ദ്രത്തിലേക്ക് കടക്കൽ, അനുമതിയില്ലാതെ ക്യാമ്പ് ചെയ്യൽ, പ്രകൃതി സംരക്ഷണ കേന്ദ്രത്തിന് അകത്തെ പെരുമാറ്റ മര്യാദകൾ ലംഘിക്കൽ എന്നിവ ശിക്ഷാർഹമായ കുറ്റങ്ങളാണ്. വന്യമൃഗങ്ങളെ വേട്ടയാടാനും കൈവശം വെക്കാനുമുള്ള ശ്രമം, സാംസ്കാരിക ശേഷിപ്പുകൾ അടക്കം സംരക്ഷണ കേന്ദ്രത്തിെൻറ ഏതെങ്കിലും ഭാഗങ്ങൾ ശേഖരിക്കൽ, അനുമതിയില്ലാതെ തീയിടൽ, മാലിന്യം തള്ളൽ, തോക്ക് ഉപയോഗിക്കൽ എന്നിവയും നിയമംമൂലം വിലക്കപ്പെട്ട കാര്യമാണ്. നിയമലംഘനത്തിന് 50 റിയാൽ മുതൽ 200 റിയാൽ വരെയാകും പിഴ ഇൗടാക്കുകയെന്നും പരിസ്ഥിതി കാലാവസ്ഥാ മന്ത്രാലയത്തിെൻറ അറിയി
പ്പിൽ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.