മസ്കത്ത്: രാജ്യത്തെ ഭക്ഷ്യസുരക്ഷാ നിയമത്തിൽ ഭേദഗതി വരുത്തിയതായി റീജനൽ മുനിസിപ്പാലിറ്റീസ് ആൻഡ് വാട്ടർ റിസോഴ്സസ് മന്ത്രാലയം അറിയിച്ചു. ലൈസൻസില്ലാതെ ഭക്ഷണസാധനങ്ങൾ നിർമിച്ച് വിൽപന നടത്തൽ, മനുഷ്യോപയോഗത്തിന് യോജിക്കാത്ത ഭക്ഷണ സാധനങ്ങൾ തുടങ്ങിയ കുറ്റങ്ങൾക്ക് വിവിധ വിഭാഗങ്ങളിലായി 100 റിയാൽ മുതൽ 5000 റിയാൽ വരെ അഡ്മിനിസ്ട്രേറ്റിവ് പിഴയായി ഇൗടാക്കാനാണ് നിയമ ഭേദഗതി വ്യവസ്ഥ ചെയ്യുന്നതെന്ന് അധികൃതർ അറിയിച്ചു. റസ്റ്റാറൻറുകൾ, കഫേകൾ, ഫാസ്റ്റ്ഫുഡ് റസ്റ്റാറൻറുകൾ, ബേക്കറികൾ, പബ്ലിക് അടുക്കളകൾ, ഭക്ഷ്യസംസ്കരണ പ്ലാൻറുകൾ, ആടുമാടുകളെ കശാപ്പുചെയ്യുന്ന സ്ഥലങ്ങൾ, ഷോപ്പിങ് മാൾ എന്നിവക്കൊപ്പം റഫ്രിജറേറ്റഡ്, ഫ്രോസൺ, കാൻ, ഡ്രൈ ഫുഡ് സ്റ്റോറുകൾ എന്നിവക്കും നിയമ ഭേദഗതി ബാധകമായിരിക്കും.
ഭക്ഷ്യസുരക്ഷാ നിയമപ്രകാരമുള്ള ശിക്ഷക്ക് പുറമെയായിരിക്കും പുതിയ പിഴ ചുമത്തുക. ആദ്യ നിയമലംഘനം കഴിഞ്ഞ് രണ്ടുവർഷത്തിനുള്ളിൽ അതേ കുറ്റം വീണ്ടും പിടിക്കപ്പെട്ടാൽ പിഴസംഖ്യ ഇരട്ടിയാകും. ലൈസൻസ് ഇല്ലാത്ത സ്ഥലങ്ങളിൽ ഭക്ഷ്യോൽപന്നങ്ങൾ വിൽപന നടത്തുകയോ ഉറവിടം വ്യക്തമാക്കാനാകാത്ത ഉൽപന്നങ്ങൾ വിൽപന നടത്തുകയോ ചെയ്യുന്നവർക്ക് 100 റിയാൽ മുതൽ 500 റിയാൽ വരെ പിഴ ചുമത്തും. ജീവനക്കാർക്ക് ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങൾ സംബന്ധിച്ച പരിശീലനം നൽകാത്ത സ്ഥാപനങ്ങളിൽനിന്നും 100 റിയാൽ മുതൽ 500 റിയാൽ വരെയാകും പിഴ ചുമത്തുക.
ലൈസൻസില്ലാതെ ഭക്ഷ്യോൽപന്നങ്ങൾ വിൽപന നടത്തുന്ന സ്ഥാപനങ്ങൾ, മനുഷ്യോപയോഗത്തിന് യോജിക്കാത്തതോ ഹാനികരമായതോ ആയ വസ്തുക്കൾ ഭക്ഷ്യോൽപന്ന നിർമാണത്തിന് ഉപയോഗിക്കുന്ന സ്ഥാപനങ്ങൾക്ക് 100 റിയാൽ മുതൽ 5000 റിയാൽ വരെയായിരിക്കും പിഴ. ഭക്ഷണസാധനത്തിലെ ഉള്ളടക്കം കൃത്യമായി നൽകാതിരിക്കുകയോ അല്ലെങ്കിൽ മദ്യത്തിെൻറയോ പന്നിയിറച്ചിയുടെ അംശമോ ഉണ്ടാകുന്ന പക്ഷം 500 റിയാൽ മുതൽ 2000 റിയാൽ വരെ പിഴ ചുമത്തും. എന്തെങ്കിലും തരത്തിലുള്ള പരിശോധന ഉറപ്പാക്കാൻ ഭക്ഷ്യോൽപന്നങ്ങൾ തയാറാക്കുന്ന സ്ഥലത്തും ഭക്ഷ്യോൽപന്നങ്ങൾ ശേഖരിച്ചുവെക്കുന്ന സ്ഥലങ്ങളിലും കാമറകൾ സ്ഥാപിക്കണമെന്നും ഭേദഗതി നിയമത്തിൽ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.