‘ജീവ ആരോഗ്യപദ്ധതി’ക്ക് ഒമാന്‍ മലയാളികള്‍ വാട്‌സ്ആപ് കൂട്ടായ്മയും ആസ്റ്റര്‍ ഹോസ്പിറ്റലും തുടക്കം കുറിച്ചപ്പോൾ
മസ്‌കത്ത്: ഒമാന്‍ മലയാളികള്‍ വാട്‌സ്ആപ് കൂട്ടായ്മയും ആസ്റ്റര്‍ ഹോസ്പിറ്റലും ചേര്‍ന്ന് 'ജീവ ആരോഗ്യപദ്ധതി'എന്ന പേരില്‍ ആരോഗ്യ സംരക്ഷണ പദ്ധതിക്ക് തുടക്കമിട്ടതായി ഭാരവാഹികൾ വാർത്തമ്മേളനത്തിൽ അറിയിച്ചു. ഒമാന്‍ മലയാളികള്‍ വാട്‌സ്ആപ് ഗ്രൂപ്പിലെ 40,000ത്തോളം വരുന്ന അംഗങ്ങള്‍ക്കും അവരുടെ കുടുംബാംഗങ്ങള്‍ക്കും പദ്ധതിയുടെ പ്രയോജനം ലഭിക്കും.
ഒരംഗത്തിന് തന്റെ കുടുംബത്തില്‍ നിന്നും അഞ്ചു പേരെ വരെ ഈ പദ്ധതിയില്‍ ചേര്‍ക്കാന്‍ കഴിയും. ഗുബ്ര, സുഹാര്‍, ഇബ്രി, സലാല എന്നിവിടങ്ങളിലെ ആസ്റ്റര്‍ ആശുപത്രികളിലും അല്‍ഖൂദ്, അമിറാത്ത്, മബേല, ലിവ, സുവൈഖ്, സുഹാര്‍, ഇബ്രി എന്നീ മെഡിക്കല്‍ പോളിക്ലിനിക്കുകളിലും ഈ പ്രയോജനം ലഭിക്കും.
കേരളത്തിലെ കണ്ണൂര്‍, കോഴിക്കോട്, കൊച്ചി, കോട്ടക്കല്‍ എന്നിവിടങ്ങളിലെ ആസ്റ്റര്‍ മിംസ് ആശുപത്രികളിലും, യു.എ.ഇയിലെ എല്ലാ ആസ്റ്റര്‍ ആശുപത്രികളിലും ക്ലിനിക്കുകളിലും ഈ പദ്ധതി വഴി ആനുകൂല്യം ലഭ്യമാകും.
'ജീവ ആരോഗ്യപദ്ധതി'യുടെ രജിസ്‌ട്രേഷന്‍ ഉടന്‍ ആരംഭിക്കും. ഒമാന്‍ മലയാളികള്‍ വാട്‌സ്ആപ് ഗ്രൂപ് ചീഫ് കോഓഡിനേറ്റര്‍ റഹീം വെളിയങ്കോടും ആസ്റ്റര്‍ ഡി.എം ഹെല്‍ത്ത്‌കെയര്‍ ഗ്രൂപ് റീജനല്‍ ക്ലസ്റ്റര്‍ ഡയറക്ടര്‍ ഫര്‍ഹാന്‍ യാസിനും ഇതുസംബന്ധിച്ച ധാരണപത്രം ഒപ്പുവെച്ചു.
ഗ്രൂപ് കോഓഡിനേറ്ററും ഏഷ്യ വിഷന്‍ റീജനല്‍ മാനേജറുമായ ബഷീര്‍ ശിവപുരം, ഗ്രൂപ് കോഓഡിനേറ്ററും രക്ഷാധികാരിയുമായ അഷ്റഫ് ഹാജി ചാവക്കാട്, ആസ്റ്റര്‍ ഡി.എം ഹെല്‍ത്ത്‌കെയര്‍ ഗ്രൂപ് പ്രതിനിധികളായ സി.ഇ.ഒ ഡോ. ആഷേന്തു പാണ്ടെ, സി.ഒ.ഒ ഡോ. ഷിനൂപ് രാജ്, മെഡിക്കല്‍ ഡയറക്ടര്‍ ഡോ. ആഷിക് സൈനു, മാര്‍ക്കറ്റിങ് മാനേജര്‍ സുമിത്ത് കുമാര്‍, ബിസിനസ് ഡെവലപ്‌മെന്റ് മാനേജര്‍മാരായ റമീസ് അബ്ദുല്‍ റഷീദ്, ഫസല്‍ റഹ്മാന്‍, സിജില്‍ ബുവന്‍ എന്നിവരും ചടങ്ങില്‍ സംബന്ധിച്ചു. വിവരങ്ങള്‍ക്ക്: 99678907, 97752971.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.