മസ്കത്ത്: ഗസ്സയിൽ ദുരിതമനുഭവിക്കുന്ന ഫലസ്തീൻ ജനതക്ക് സഹായഹസ്തവുമായി ഒമാൻ. 100 ടൺ ഭക്ഷ്യവസ്തുക്കൾ അഞ്ച് വിമാനങ്ങൾ വഴി കയറ്റിയയച്ചു. ഒമാൻ ചാരിറ്റബിൾ ഓർഗനൈസേഷൻ (ഒ.സി.ഒ), കൈറോയിലെ ഒമാൻ എംബസിയുടെയും ഈജിപ്ഷ്യൻ റെഡ് ക്രസന്റിന്റെയും ഏകോപനത്തിൽ ഈജിപ്തിലെ അരിഷ് അന്താരാഷ്ട്ര വിമാനത്താവളത്തിലേക്കാണ് സാധനങ്ങൾ കയറ്റിയയച്ചത്. സലാം എയറിന്റെ കാർഗോ വിമാനങ്ങളിലായിരുന്നു ഭക്ഷ്യവസ്തുക്കൾ എത്തിച്ചത്. എയർ ബ്രിഡ്ജിലൂടെ ഇവിടെ എത്തിച്ച സാധനങ്ങൾ റഫ ക്രോസിങ് വഴി ഫലസ്തീൻ റെഡ് ക്രസന്റിന് കൈമാറും. ഫലസ്തീനിലെ ജനങ്ങളെ സഹായിക്കാൻ ഒമാൻ ചാരിറ്റബിൾ ഓർഗനൈസേഷൻ (ഒ.സി.ഒ) നേരത്തെതന്നെ സംവിധാനം ഒരുക്കിയിരുന്നു. ഇതിനകം നിരവധി ആളുകളും സ്ഥാപനങ്ങളുമാണ് ഒ.സി.ഒ വഴി ധനസഹായം കൈമാറിയത്. സംഭാവനകൾ സ്വീകരിക്കുന്നതിനായി വിവിധ മാർഗങ്ങളാണ് ഒ.സി.ഒ ഒരുക്കിയിരിക്കുന്നത്.
ഒനീക്ക് (ഒ.എൻ. ഇ.ഐ.സി) ഓട്ടോമേറ്റഡ് പേയ്മെന്റ് മെഷീനുകൾ വഴിയോ ബാങ്ക് അക്കൗണ്ടിലൂടെയോ (ബാങ്ക് മസ്കത്ത്: 0423010869610013, ഒമാൻ അറബ് ബാങ്ക് അക്കൗണ്ട്: 3101006200500) സംഭാവന കൈമാറാവുന്നതാണ്. പൊതുജനങ്ങൾക്ക് ഫോണിൽനിന്ന് ടെക്സ്റ്റ് മെസേജ് അയച്ചും സംഭാവനയിൽ പങ്കാളിയാകാം. ഒമാൻടെൽ ഉപയോക്താക്കൾക്ക് 90022 എന്ന നമ്പറിലേക്ക് “donate” എന്ന് ടൈപ്പ് ചെയ്തും ഉരീദോയിൽനിന്ന് ‘Palestine’ എന്ന് ടൈപ്പ് ചെയ്തും സന്ദേശങ്ങൾ അയക്കാവുന്നതാണ്. www.jood.om, www.oco.org.om എന്നീ വെബ്സൈറ്റ് വഴിയും സംഭാവന ചെയ്യാം.
അതേസമയം, കഴിഞ്ഞ ദിവസം പ്രഖ്യാപിച്ച താൽക്കാലിക വെടിനിർത്തലിനെ സുൽത്താനേറ്റ് സ്വാഗതം ചെയ്തിട്ടുണ്ട്. നിരവധി സിവിലിയൻ തടവുകാരെ കൈമാറ്റം ചെയ്യുന്നതിനും ഗസ്സ മുനമ്പിലേക്ക് കൂടുതൽ മാനുഷിക വാഹനവ്യൂഹങ്ങളും ദുരിതാശ്വാസ സഹായങ്ങളും അനുവദിക്കുന്നതിനുമുള്ള ഖത്തറിന്റെ പ്രഖ്യാപനത്തെ വിദേശകാര്യ മന്ത്രാലയം അഭിനന്ദിക്കുകയും ചെയ്തു. വെടിനിർത്തുന്നതിലേക്ക് നയിച്ച ഖത്തർ-ഈജിപ്ത് സംയുക്ത മധ്യസ്ഥതയെ പ്രശംസിക്കുകയും ചെയ്തു. വെടിനിർത്തൽ പ്രാബല്യത്തിൽ വരുന്നതോടെ ഗസ്സയിലേക്ക് ഇന്ധന ട്രക്കുകളും ദുരിതാശ്വാസ വാഹനങ്ങളും പ്രവേശിക്കാൻ കഴിയും.
ഫലസ്തീൻ ജനതയോടുള്ള ഐക്യദാർഢ്യം വിവിധ സമയങ്ങളിൽ ഒമാൻ ആവർത്തിച്ച് പ്രഖ്യാപിച്ചതാണ്. അവിടുത്തെ ജനങ്ങളോടൊപ്പമാണ് ഒമാൻ നിലകൊള്ളുന്നതെന്ന് ഭരണാധികാരി സുൽത്താൻ ഹൈതം ബിൻ താരിഖ് ദിവസങ്ങൾക്ക് മുമ്പ് നടന്ന ഒമാൻ കൗൺസിലിന്റെ എട്ടാം ടേമിന്റെ ആദ്യ വാർഷിക സെഷനിലും അതിന് മുമ്പ് നടന്ന മന്ത്രിസഭ യോഗത്തിലും വ്യക്തമാക്കിയിരുന്നു. ഫലസ്തീൻ വിഷയവുമായി ബന്ധപ്പെട്ട് വിവിധ വിദേശകാര്യ മന്ത്രിമാരുമായി ഒമാൻ വിദേശകാര്യ മന്ത്രി സയ്യിദ് ബദർ ഹമദ് അൽ ബുസൈദിയും സംസാരിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.