മസ്കത്ത്: ഒട്ടകങ്ങളുമായുള്ള സമ്പർക്കത്തെ തുടർന്നാണ് ഒമാനിലെ മെർസ് കൊറോണ വ ൈറസ് ബാധിതരിൽ ബഹുഭൂരിപക്ഷം പേരെയും രോഗം പിടികൂടിയതെന്ന് പഠനറിപ്പോർട്ട്. ആരോഗ്യ മന്ത്രാലയത്തിലെ ഡോ. സലാഹ് ടി. അൽ അവൈദിയും റോയൽ ആശുപത്രിയിലെ പകർച്ചവ്യാധി വിഭാഗത്തിലെ ഡോ. ഫര്യാൽ ഖാമിസും നടത്തിയ പഠനം സംബന്ധിച്ച റിപ്പോർട്ട് ഒമാൻ മെഡിക്കൽ ജേണലിലാണ് പ്രസിദ്ധീകരിച്ചത്. ഒമാനിൽ ആദ്യ മെർസ് ബാധ റിപ്പോർട്ട് ചെയ്തത് 2013 ജൂണിലാണ്. കഴിഞ്ഞ വർഷം മാർച്ച് വരെ 11 രോഗബാധകളാണ് റിപ്പോർട്ട് ചെയ്തത്. ഒറ്റ തിരിഞ്ഞുള്ള രോഗബാധകളായിരുന്നു ഇവ. ഇതിൽ ഒമ്പതു കേസുകളും പ്രാഥമിക തലത്തിലുള്ളതായിരുന്നു. രോഗബാധിതരിൽ കൂടുതൽ പേരും വടക്കൻ ബാത്തിന ഗവർണറേറ്റിൽനിന്നുള്ളവരാണ്. ഇതിൽ എട്ടു പേർക്ക് വീട്ടിൽ വളർത്തുന്ന ഒട്ടകങ്ങളിൽനിന്നാണ് രോഗബാധയേറ്റത്. എട്ടു രോഗബാധിതർക്ക് അനിയന്ത്രിതമായ പ്രമേഹവും ഉണ്ടായിരുന്നു.
ഇൗ വർഷം ജനുവരി 27 മുതൽ ഫെബ്രുവരി 12 വരെ കാലയളവിൽ 13 പേർക്കുകൂടി മെർസ് രോഗബാധയുണ്ടായി. ഇതിൽ എട്ടുപേർ വടക്കൻ ബാത്തിനയിൽനിന്നുള്ളവരും നാലുപേർ തെക്കൻ ശർഖിയ ഗവർണറേറ്റിൽനിന്നുള്ളവരുമാണ്. ജനുവരി 27, 28 ദിവസങ്ങളിൽ അഞ്ചു സ്ത്രീകൾക്ക് രോഗബാധയേറ്റു. ഇതിൽ നാലു പേർ ഒരു കുടുംബത്തിൽ നിന്നുള്ളവരായിരുന്നു. 30 മുതൽ 59 വയസ്സു വരെയുള്ളവർക്കായിരുന്നു രോഗം ബാധിച്ചത്. ഇതിൽ മൂന്നു പേർ ഒട്ടകങ്ങളുമായി നേരിട്ട് സമ്പർക്കത്തിൽ ഏർപ്പെട്ടവരാണെന്ന് തെളിഞ്ഞു. ഇതിൽ രണ്ടു സ്ത്രീകൾ മരിച്ചു. ഫെബ്രുവരി 12 മുതൽ 18 വരെ വടക്കൻ ബാത്തിനയിലും തെക്കൻ ശർഖിയയിലുമായി എട്ടു രോഗബാധകൾകൂടിയുണ്ടായി. മുൻ രോഗബാധകളുമായി ഇതിന് ബന്ധമില്ല. ഇതിൽ ഏഴു പേർ സ്വദേശികളായിരുന്നു. രണ്ടു ഗവർണറേറ്റുകളിലെയും രോഗബാധിതർക്കും ഒട്ടകങ്ങളുമായി സമ്പർക്കമുണ്ടായിരുന്നതായും റിപ്പോർട്ട് പറയുന്നു. അറേബ്യൻ ഒട്ടകങ്ങളുടെ പ്രജനനവും, വിവിധ ഗവർണറേറ്റുകളിൽ ഒട്ടകയോട്ട മത്സരങ്ങളും നടക്കുന്ന ജനുവരി മുതൽ മാർച്ച് വരെയാണ് ഒട്ടകങ്ങളിൽ മെർസ് കൊറോണ വൈറസ് പടരുന്നതെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.