ഇന്ത്യന്‍ സ്കൂളുകളിലെ പ്രവേശന  നടപടികള്‍ അടുത്ത മാസാദ്യം മുതല്‍

മസ്കത്ത്: ഒമാനിലെ ഇന്ത്യന്‍ സ്കൂളുകളിലെ പുതിയ അധ്യയന വര്‍ഷത്തേക്കുള്ള പ്രവേശന നടപടികള്‍ അടുത്തമാസം ആദ്യം  മുതല്‍ ആരംഭിക്കും. അപേക്ഷ സമര്‍പ്പിക്കുന്നതിനുള്ള  വെബ് സൈറ്റുകള്‍ അടുത്ത മാസത്തോടെ സജ്ജമാവും. ഇതിന്‍െറ ഭാഗമായി തലസ്ഥാന മേഖലയിലെ ഇന്ത്യന്‍ സ്കൂളുകളില്‍ നിലവിലുള്ള ഒഴിവുകളും മറ്റും സ്കൂള്‍ ഡയറക്ടര്‍ ബോര്‍ഡ് വെബ്സൈറ്റില്‍ പ്രദര്‍ശിപ്പിക്കും. ഇതുസംബന്ധമായ ഒരുക്കങ്ങള്‍ ആരംഭിച്ചതായി സ്കൂള്‍ ഡയറക്ടര്‍ ബോര്‍ഡ് ചെയര്‍മാന്‍ വില്‍സന്‍ വി.ജോര്‍ജ്് ‘ഗള്‍ഫ് മാധ്യമ’ത്തോട് പറഞ്ഞു. അഡ്മിഷന്‍ കാര്യമായി നടക്കുന്നത്  കെ.ജി വിഭാഗത്തില്‍ ആയതിനാല്‍ പ്രവേശനത്തില്‍ വലിയ കുറവ് പ്രതീക്ഷിക്കുന്നില്ളെന്ന് അദ്ദേഹം പറഞ്ഞു. ചെറിയ ക്ളാസില്‍ പഠിക്കുന്ന കുട്ടികളുടെ രക്ഷിതാക്കള്‍ക്ക് ജോലി പ്രശ്നമുണ്ടായാലും പറിച്ചുനടുന്നത് വലിയ പ്രശ്നമാവില്ല. അതിനാല്‍, അത്തരക്കാര്‍ പ്രവേശനത്തിന് മടിക്കില്ളെന്നും അദ്ദേഹം പറഞ്ഞു. തൊഴില്‍ പ്രശ്നം മുതിര്‍ന്ന ക്ളാസിലുള്ള പ്രവേശനത്തെയാണ് ബാധിക്കുക. തൊഴില്‍ നഷ്ടപ്പെട്ടാല്‍ പറിച്ചു നടാനും ഇന്ത്യയില്‍ പ്രവേശനം ലഭിക്കാനുമുള്ള പ്രയാസങ്ങള്‍ ഇത്തരക്കാരെയാണ് ബാധിക്കുന്നത്. അതിനാല്‍, കെ.ജി ക്ളാസുകളിലെ പ്രവേശനത്തെ സാമ്പത്തിക ഞെരുക്കവും തൊഴില്‍ നഷ്ടപ്പെടലും  ബാധിക്കില്ളെന്നും അദ്ദേഹം പറഞ്ഞു. 
എന്നാല്‍, കഴിഞ്ഞ വര്‍ഷത്തെക്കാള്‍ 10 ശതമാനം കുറവ് പ്രതീക്ഷിക്കുന്നുണ്ട്. പത്തു ശതമാനം പ്രവേശനം കുറഞ്ഞാല്‍ തങ്ങള്‍ അദ്ഭുതപ്പെടില്ളെന്ന് ചെയര്‍മാന്‍ പറഞ്ഞു. കഴിഞ്ഞവര്‍ഷം അതിന്‍െറ മുന്നിലത്തെ വര്‍ഷത്തെക്കാള്‍ പത്തു ശതമാനം പ്രവേശനം കുറവായിരുന്നു. എന്നാല്‍, തലസ്ഥാന നഗര മേഖലയിലെ എല്ലാ സ്കൂളുകളിലും അധികം കുട്ടികള്‍ പഠിക്കുന്നതിനാല്‍ ഈ കുറവ് സ്കൂളുകളുടെ പ്രവര്‍ത്തനത്തെ ഒരു വിധത്തിലും ബാധിക്കില്ളെന്നും അദ്ദേഹം പറഞ്ഞു. ഒമാന്‍െറ ഉള്‍ഭാഗത്തുള്ള ഇന്ത്യന്‍ സ്കൂളുകളില്‍ കഴിഞ്ഞവര്‍ഷംതന്നെ പ്രവേശന വര്‍ധനയുണ്ടായിട്ടില്ളെന്നും ഈ വര്‍ഷവും വര്‍ധന പ്രതീക്ഷിക്കുന്നില്ളെന്നും അദ്ദേഹം പറഞ്ഞു. 
മുതിര്‍ന്ന ക്ളാസുകളില്‍ ടി.സി വാങ്ങിപ്പോവുന്നവരുടെ എണ്ണം വര്‍ധിച്ചിട്ടുണ്ട്. എന്നാല്‍, അതൊരു ഭീതിജനകമായ അവസ്ഥയിലൊന്നും എത്തിയിട്ടില്ല. ടി.സി വാങ്ങി പോവുന്നവര്‍ക്ക് പകരും പുറത്തുനിന്ന് കുട്ടികള്‍ പുതുതായി പ്രവേശനം തേടുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. മുന്‍ വര്‍ഷങ്ങളിലെ അതേ രീതിയില്‍തന്നെയായിരിക്കും ഈ വര്‍ഷത്തെയും അഡ്മിഷന്‍െറ നടപടി ക്രമങ്ങളെന്ന് വില്‍സന്‍ പറഞ്ഞു. ഇതിന് മാറ്റമൊന്നുമുണ്ടാവില്ല. നറുക്കെടുത്ത് തന്നെയായിരിക്കും വിവിധ ക്ളാസുകളില്‍ അഡ്മിഷന്‍ നല്‍കുക. അഡ്മിഷന്‍ സംബന്ധമായ മറ്റ് വിഷയങ്ങള്‍  അപേക്ഷകരുടെ എണ്ണം നോക്കിയാണ് തീരുമാനിക്കുക. മസ്കത്ത് ഇന്ത്യന്‍ സ്കൂളിലെ സുരക്ഷാ ഗതാഗത സംവിധാനം ജനുവരി മുതല്‍ നടപ്പാവും. ഇതിനുള്ള എല്ലാ സംവിധാനങ്ങളും പൂര്‍ത്തിയായി കഴിഞ്ഞു. തുടക്കത്തില്‍ പത്തു ബസുകളാണ് സര്‍വിസ് നടത്തുക. കുട്ടികളുടെ എണ്ണം വര്‍ധിക്കുന്നതിനനുസരിച്ച് കൂടുതല്‍ സര്‍വിസുകള്‍ ആരംഭിക്കും. റൂവി, ദാര്‍സൈത്, അല്‍ ഖുവൈര്‍ എന്നിവിടങ്ങളിലേക്കായിരിക്കും ആദ്യം സര്‍വിസ് നടത്തുക. 
 

Tags:    
News Summary - indian school

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.