മസ്കത്ത്: 'ചാക്കോച്ചാ ...' ബൗഷർ ലുലുവിൽ ഒത്തുകൂടിയ മലയാളികൾ നീട്ടി വിളിച്ചപ്പോൾ ഒത്തൊരുമയുടെ ആഘോഷമായ ഗൾഫ് മാധ്യമം 'ഹാർമോണിയസ് കേരള' സീസൺ- 3യുടെ കൊടിയേറ്റമായി.
കൗമാരപ്രണയത്തിന്റെ കാൽപനിക ഭാവങ്ങളിൽനിന്ന് കാമ്പുള്ള കഥാപാത്രങ്ങളുടെ കരുത്തിലേക്ക് കുടിയേറുന്ന പ്രിയതാരം കുഞ്ചാക്കോ ബോബന് മസ്കത്തിലേക്കുള്ള മലയാളികളുടെ ക്ഷണം കൂടിയായി അത്. വിസ്മയച്ചെപ്പ് തുറന്ന മാജിക്കും കളിയും കാര്യങ്ങളുമായി പ്രമുഖ അവതാരകൻ രാജ് കലേഷ് ആണ് 'ഹാർമോണിയസ് കേരള'യുടെ വിളംബരത്തിന് തുടക്കമിട്ടത്. 'ചാക്കോച്ചാ...' എന്ന് ഏറ്റവും കൂടുതൽ നേരം നീട്ടി വിളിക്കാനുള്ള മത്സരത്തോടെ തുടങ്ങിയ റോഡ് ഷോ ലുലുവിൽ ഒത്തുകൂടിയ മലയാളികൾ ഏറ്റെടുത്തു.
മാജിക്കിലൂടെ കുട്ടികളെയടക്കം കൈയിലെടുത്ത മലയാളികളുടെ സ്വന്തം 'കല്ലു' പാട്ടും കളികളുമായി അരങ്ങ് തകർത്തു. വേദിയിൽ നിമിഷനേരംകൊണ്ട് സ്റ്റെൻസിൽ ആർട്ടിലൂടെ രാജ് കലേഷിന്റെ ചിത്രം ഇന്ത്യൻ സ്കൂൾ മാബേലയിലെ എട്ടാം ക്ലാസ് വിദ്യാർഥിനി ആലിയ സിയാദ് വരച്ചത് നവ്യാനുഭവമായി. വിജയികൾക്ക് ലുലു, നൂർ ഗസൽ ഫുഡ് ആൻഡ് സ്പൈസസ്, സീപേൾസ് ജ്വല്ലറി എന്നിവരുടെ സമ്മാനങ്ങളും നൽകി. ശനിയാഴ്ച രാവിലെ 9.30 മുതൽ 11.30വരെ ദാർസൈത് ലുലുവിലും വൈകീട്ട് ആറുമുതൽ രാത്രി ഒമ്പതുവരെ റൂവി ലുലുവിലും രാജ് കലേഷിന്റെ നേതൃത്വത്തിൽ റോഡ് ഷോ നടക്കും.
വിനോദപരിപാടികളും മത്സരങ്ങളും കിടിലൻ സമ്മാനങ്ങളുമാണ് ഇതിന്റെ ഭാഗമായി സന്ദർശകർക്കായി ഒരുക്കിയിരിക്കുന്നത്. ഡിസംബർ 30ന് മസ്കത്ത് ഖുറമിലെ സിറ്റി ആംഫി തിയറ്ററിലാണ് ഗൾഫ് മാധ്യമം 'ഹാർമോണിയസ് കേരള' അരങ്ങേറുന്നത്.
നൂർ ഗസൽ ഫുഡ് ആൻഡ് സ്പൈസസ്, ലുലു ഹൈപർ മാർക്കറ്റ്, സീ പേൾസ് ഗോൾഡ് ആൻഡ് ഡയ്മണ്ട് ജ്വല്ലറി, ബദർ അൽ സമാ ഹോസ്പിറ്റൽ എന്നിവരാണ് പരിപാടിയുടെ മുഖ്യ പ്രായോജകർ.കോവിഡ് മഹാമാരിക്കുശേഷം മലയാളികളുടെ ഏറ്റവും വലിയ ഒത്തുകൂടലാകുന്ന ഈ സംഗീത-കലാവിരുന്നിന് ആവേശം പകർന്ന് മലയാള മണ്ണിലെ എണ്ണംപറഞ്ഞ കലാകാരന്മാരാണ് അരങ്ങിലണിനിരക്കുക.
നടൻ കുഞ്ചാക്കോ ബോബൻ, സംവിധായകൻ കമൽ, ഗായകരായ സുദീപ് കുമാർ, നിത്യ മാമ്മൻ, അക്ബർ ഖാൻ, യുംന അജിൻ, ജാസിം, ചിത്ര അരുൺ, ഗ്രാമി അവാർഡ് ജേതാവായ വയലിനിസ്റ്റ് മനോജ് ജോർജ്, നർത്തകൻ റംസാൻ, മിമിക്രി താരം മഹേഷ് കുഞ്ഞുമോൻ എന്നിവരുടെ മാസ്മരികപ്രകടനങ്ങൾ ആംഫി തിയറ്ററിനെ കലാവിരുന്നിന്റെ പൂരപ്പറമ്പാക്കും. ടിക്കറ്റുകൾക്ക്- +968 92369485, +968 95629600.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.