മസ്കത്ത്: വിദേശികൾക്ക് പ്രിയങ്കരമായ രാജ്യങ്ങളിൽ ഒമാന് 12ാം സ്ഥാനം. ലോകത്തിലെ ഏറ്റവും വലിയ പ്രവാസി കൂട്ടായ്മയായ ഇന്‍റർനേഷൻസ് നടത്തിയ 'എക്സ്പാറ്റ് ഇൻസൈഡർ സർവേ'യിലാണ് ഒമാൻ നേട്ടം സ്വന്തമാക്കിയത്. ഖത്തർ (26), സൗദി അറേബ്യ (27), കുവൈത്ത് (52) എന്നിങ്ങനെയാണ് മറ്റ് ജി.സി.സി രാജ്യങ്ങളുടെ റാങ്ക്.
181 രാജ്യങ്ങളിൽ താമസിക്കുന്ന 177 രാജ്യക്കാരായ 11,970 പ്രവാസികളാണ് സർവേയിൽ പങ്കെടുത്തത്. ജീവിതനിലവാരം, ജോലി കണ്ടെത്താനുള്ള എളുപ്പം, തൊഴിൽ സാഹചര്യം തുടങ്ങിയ ഘടകങ്ങളെ അടിസ്ഥാനമാക്കിയാണ് സർവേ നടത്തിയത്. മെക്സികോ, ഇന്തോനേഷ്യ, തായ്വാൻ, പോർചുഗൽ, സ്പെയിൻ, യു.എ.ഇ, വിയറ്റ്നാം, തായ് ലാൻഡ്, ആസ്ട്രേലിയ, സിംഗപ്പൂർ എന്നിവയാണ് പട്ടികയിൽ ആദ്യ 10 സ്ഥാനങ്ങളിൽ ഇടംനേടിയത്. അവസാന സ്ഥാനങ്ങളിൽ കുവൈത്ത്, ന്യൂസിലൻഡ്, ഹോങ്കോങ്, സൈപ്രസ്, ലക്സംബർഗ്, ജപ്പാൻ, ദക്ഷിണാഫ്രിക്ക, തുർക്കിയ, ഇറ്റലി, മാൾട്ട എന്നീ രാജ്യങ്ങളാണ്.
സുൽത്താനേറ്റിൽ താമസിക്കുന്ന 72 ശതമാനം വിദേശികളും രാജ്യത്തെ അവരുടെ ജീവിതനിലവാരത്തിൽ സന്തുഷ്ടരാണെന്ന് സർവേയിൽ പറയുന്നു. കുറഞ്ഞ ചെലവിൽ ഇവിടെ പാർപ്പിടങ്ങൾ കണ്ടെത്താനും കഴിയുമെന്ന് സർവേയിൽ പങ്കെടുത്തവർ സാക്ഷ്യപ്പെടുത്തുന്നു. അതുകൊണ്ട് റിപ്പോർട്ടിലെ ഉപവിഭാഗമായ 'ഈസി ഓഫ് സെറ്റിലിങ്' സൂചികയിൽ അഞ്ചാം സ്ഥാനത്താണ് ഒമാൻ. സൗഹൃദപരവും സ്വാഗതം ചെയ്യുന്നതുമായ ഒരു സംസ്‌കാരം ഒമാനുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു. ഈ ഉപവിഭാഗത്തിൽ ഒമാൻ പത്താം സ്ഥാനത്താണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.