മസ്കത്ത്: മേഖലയിൽ വർധിച്ചുവരുന്ന സൈനിക സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ, ഒമാൻ ഭരണാധികാരി സുൽത്താൻ ഹൈതം ബിൻ താരിഖ് ജോർഡൻ രാജാവ് അബ്ദുല്ല രണ്ടാമൻ, ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ എന്നിവരുമായി പ്രത്യേക ടെലിഫോൺ ചർച്ചകൾ നടത്തി. പശ്ചിമേഷ്യയിൽ സംഘർഷങ്ങൾ ലഘൂകരിക്കുന്നതിനും സമാധാനം പുനഃസ്ഥാപിക്കുന്നതിനുമുള്ള അന്താരാഷ്ട്ര നയതന്ത്ര നീക്കങ്ങൾ നേതാക്കൾ വിലയിരുത്തി.
ജോർഡൻ രാജാവുമായി വെള്ളിയാഴ്ച നടന്ന സംഭാഷണത്തിൽ, മേഖലയിലെ സുരക്ഷയും സുസ്ഥിരതയും സംരക്ഷിക്കുന്നതിന് അന്താരാഷ്ട്ര ശ്രമങ്ങൾക്ക് പിന്തുണ നൽകേണ്ടതിന്റെ പ്രാധാന്യം സുൽത്താൻ ഹൈതമും അബ്ദുള്ള രണ്ടാമൻ രാജാവും ഊന്നിപ്പറഞ്ഞു. പ്രധാന കപ്പൽ ഗതാഗത പാതകളിൽ അന്താരാഷ്ട്ര സമുദ്ര നാവിക ഗതാഗതത്തിന്റെ സുരക്ഷിതത്വം ഉറപ്പാക്കേണ്ടത് ആഗോള സമ്പദ്‌വ്യവസ്ഥക്ക് അനിവാര്യമാണെന്ന് ഇരു നേതാക്കളും വ്യക്തമാക്കി.
തുറന്ന ചർച്ചകളിലൂടെയും സമാധാനപരമായ നയതന്ത്രനീക്കങ്ങളിലൂടെയും മാത്രമേ നിലവിലെ പ്രതിസന്ധികൾക്ക് പരിഹാരം കാണാൻ സാധിക്കൂ എന്ന് ഇരുവരും അഭിപ്രായപ്പെട്ടു. ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണുമായുള്ള ഫോൺ സംഭാഷണത്തിൽ, മേഖലയിലെ സൈനിക നീക്കങ്ങളെയും സംഘർഷാവസ്ഥയെയും കുറിച്ച് ഇരു നേതാക്കളും ആശങ്ക പങ്കുവെച്ചു.
അന്താരാഷ്ട്ര നിയമങ്ങളുടെ വ്യവസ്ഥകൾക്ക് അനുസൃതമായി കപ്പൽ ഗതാഗത സ്വാതന്ത്ര്യം പൂർണമായും സംരക്ഷിക്കപ്പെടണം. സുരക്ഷിതത്വം ഉറപ്പാക്കാനും സംഘർഷങ്ങൾ വ്യാപിക്കുന്നത് തടയാനും ആവശ്യമായ അന്താരാഷ്ട്ര നയതന്ത്ര ഇടപെടലുകൾ ശക്തമാക്കണമെന്ന് സുൽത്താൻ ഹൈതമും ഇമ്മാനുവൽ മാക്രോണും ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.