മസ്കത്ത്: ഇന്ത്യൻ സൂപ്പർ ലീഗിലെ ബ്ലാസ്റ്റേഴ്സിന്‍റെ ഫൈനൽ മത്സരം കാണാൻ പ്രവാസ ലോകത്ത് ഒരുക്കിയിരുന്നത് വിപുല സൗകര്യങ്ങൾ. ബ്ലാസ്റ്റേഴ്സിന്‍റെ വിജയത്തിനായി ആർത്തുവിളിച്ച കാണികൾക്ക് പക്ഷെ ഹൈദരാബാദിന്‍റെ വിജയത്തോടെ നിരാശയായി. ഹോട്ടലുകളിലും താമസസ്ഥലത്തും തൊഴിലിടങ്ങളിലുമൊക്കെയായിരുന്നു ഫുട്ബാൾ പ്രേമികൾ കളി കണ്ടത്.
പലയിടത്തും ബിഗ് സ്ക്രീനിൽ കളി പ്രദർശിപ്പിച്ചിരുന്നു. തുടങ്ങുന്നതിന് മണിക്കൂറുകൾക്ക് മുമ്പുതന്നെ ബിഗ് സ്ക്രീൻ പ്രദർശനം ഒരുക്കിയിരുന്ന സ്ഥലങ്ങളിലെത്തിയ ആരാധകക്കൂട്ടം ആർപ്പുവിളികളും വിജയാശംസകളുമായി അന്തരീക്ഷം കൊഴുപ്പിച്ചു. സഹൽ കളിക്കാത്തത് ചിലരുടെ മുഖത്ത് നിരാശ പടർത്തിയിരുന്നുവെങ്കിലും ടീമിന്‍റെ മുന്നേറ്റത്തിൽ കൈയടിച്ചും പ്രോത്സാഹിപ്പിച്ചും ആഘോഷങ്ങളിൽ പങ്കാളികളായി. ഇന്നലെ പ്രവൃത്തി ദിനം ആയതിനാൽ ചിലരെല്ലാം അര ദിവസത്തെ അവധി എടുത്താണ് കളികാണാൻ വീടുകളിൽ തങ്ങിയത്.
ഒമാൻ സമയം ആറു മണിക്കാണ് കളി ആരംഭിച്ചത്. എങ്കിലും ഓഫിസ് സമയം കഴിഞ്ഞു വീട്ടിൽ എത്തുമ്പോൾ ഗതാഗതക്കുരുക്കിൽപെട്ട് കളിയുടെ ആദ്യ പകുതി നഷ്ടപ്പെടാൻ സാധ്യതയുള്ളതിനാൽ അര ദിവസത്തെ ലീവ് എടുക്കുകയായിരുന്നുവെന്ന് സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്യുന്ന ശശി മേനോൻ പറഞ്ഞു. മസ്ക്കത്തിലെ കേരള ബ്ലാസ്റ്റേഴ്സിന്‍റെ ഔദ്യോഗിക ഫാൻ ഗ്രൂപ്പായ 'മഞ്ഞപ്പട' അസൈബയിലെ സ്വകാര്യ ഹോട്ടലിലെ ബാൾ റൂമിൽ നിരവധി ആരാധകർക്കൊപ്പം ബിഗ് സ്‌ക്രീനിലാണ് കളി കണ്ടത്. അടച്ചിട്ട മുറികളിൽ കോവിഡ് മാനദണ്ഡങ്ങൾ ബാധകമായതിനാൽ എല്ലാവർക്കും ഒരുമിച്ചിരുന്നു കളികാണാൻ സാധിച്ചിരുന്നില്ല. അഞ്ചു മണിക്ക് തന്നെ ആരാധകർ മഞ്ഞ ജഴ്സി അണിഞ്ഞു വാദ്യാഘോഷവുമായി എത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.