സലാല: കോവിഡ് മൂലം പ്രയാസമനുഭവിക്കുന്ന പ്രവാസികൾക്കും നാട്ടിൽ പ്രയാസമനുഭവിക്കുന്നവർക്കും സാന്ത്വനമേകാനുള്ള പ്രവർത്തനങ്ങളിൽ മുഴുകി സലാലയിലെ വെൽഫെയർ ഫോറം പ്രവര്‍ത്തകര്‍. സലാലയിലെ മനുഷ്യസ്നേഹികളായ വ്യക്തികളുടെയും സ്ഥാപനങ്ങളുടെയും സഹകരണത്തോടെ ആയിരക്കണക്കിന് മനുഷ്യർക്ക് തണലേകാൻ കഴിഞ്ഞതായി ആക്ടിങ് പ്രസിഡൻറ് തഴവാ രമേഷ് പറഞ്ഞു.
സലാലയിലെ പ്രമുഖ സ്ഥാപനങ്ങളായ ലുലുമാൾ, അൽ അഖ്മർ, മലബാർ ഗോൾഡ്, സലാല മാൾ, കിംജി രാംദാസ്, ബാഒമർ ട്രേഡിങ്, കാനൂൻ ട്രേഡിങ് തുടങ്ങിയവയുടെ സഹകരണത്തോടെ നൂറുകണക്കിന് കുടുംബങ്ങൾക്കും ബാച്ചിലേഴ്സിനും കഴിഞ്ഞ ഒന്നരമാസക്കാലമായി ഭക്ഷ്യപദാർഥങ്ങൾ വിതരണം ചെയ്തുവരുന്നു. ദിനേനയെന്നോണം ആവശ്യക്കാരുടെ എണ്ണം വർധിക്കുന്നതിനാൽ വ്യവസ്ഥാപിതമായാണ് ഭക്ഷ്യസാധനങ്ങളുടെ വിതരണം. ജീവൻരക്ഷാ മരുന്നുകൾ ആവശ്യക്കാർക്ക് എത്തിച്ചുകൊടുക്കൽ, നിയമസഹായം, സാമ്പത്തിക സഹായം, എമിഗ്രേഷന്‍ - തൊഴില്‍ - എംബസി, നോര്‍ക്കയുമായി ബന്ധപ്പെട്ട മാർഗ നിര്‍ദേശങ്ങള്‍ തുടങ്ങി ഓരോരുത്തരുടെയും ആവശ്യങ്ങൾ കണ്ടറിഞ്ഞ് സഹായിക്കാൻ പരമാവധി ശ്രമിച്ചുവരുന്നതായി വെൽഫെയർ ഫോറം ജനറൽ സെക്രട്ടറി എ.കെ.വി. ഹലീം അറിയിച്ചു.
ഒരു കുടുംബത്തിന് ഒരുമാസം കഴിയാനുള്ള വിഭവങ്ങൾ, ഒരു വ്യക്തിക്ക് ഒരു മാസത്തേക്കുള്ള ഭക്ഷ്യവസ്തുക്കൾ എന്നിങ്ങനെ രണ്ടുതരം കിറ്റുകളാണ് നൽകിയത്. കൂടാതെ റമദാനിൽ സ്ഥിരമായി ഉപയോഗിക്കുന്ന ഭക്ഷ്യവസ്തുക്കളടങ്ങിയ മറ്റൊരു കിറ്റും വിതരണം ചെയ്തുവരുന്നു. ഒളിമ്പിക്സ് ട്രേഡിങ്, കമൂന ബേക്കറി എന്നിവയുടെ സഹകരണത്തോടെ നൂറുകണക്കിന് ആളുകൾക്ക് നോമ്പുതുറ വിഭവങ്ങൾ നൽകി. ജനസേവനവിഭാഗം കൺവീനർ സജീബ് ജലാലിെൻറ നേതൃത്വത്തിൽ പി.ടി. ശബീർ, സാബുഖാൻ, ലിയാഖത്ത്, ഫിറോസ്, മുസ്തഫ, അനസ്, ഇക്ബാൽ എന്നിവർ ദൈനംദിന പ്രവർത്തനങ്ങളിൽ സജീവമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.