മസ്കത്ത്: ഒമാനിലെ കോവിഡ് വ്യാപനവും അതിജീവനവും ഇതിവൃത്തമാക്കി മലയാളിയും മുതിർന്ന മാധ്യമപ്രവർത്തകനുമായ കബീർ യൂസുഫ് രചിച്ച ‘കൊറോണ ക്രോണോളജി: ഹൗ എ നേഷൻ ഫെയ്‌സ്ഡ് എ പാൻഡമിക്’ പുസ്തകത്തിന്റെ പ്രകാശനം മസ്‌കത്തിൽ നടന്നു. വ്യാഴാഴ്ച രാവിലെ ഒമാൻ ചേംബർ ഓഫ് കൊമേഴ്സ് ആൻഡ് ഇൻഡസ്ട്രി ഹാളിൽ സംഘടിപ്പിച്ച ചടങ്ങിൽ ആരോഗ്യ മന്ത്രാലയത്തിലെ പ്ലാനിങ് ആൻഡ് ഹെൽത്ത് റെഗുലേഷൻ അണ്ടർസെക്രട്ടറി ഡോ. അഹമ്മദ് ബിൻ സലിം അൽ മൻദരി പുസ്തക പ്രകാശനം നിർവഹിച്ചു. ഒമാൻ ചേംബർ ഓഫ് കൊമേഴ്സ് ആൻഡ് ഇൻഡസ്ട്രി ചെയർമാൻ ഫൈസൽ അബ്ദുല്ല അൽ റവാസ്, ബോർഡ് അംഗം അബ്ദുൽ ലത്തീഫ് ഉപ്പള ഉൾപ്പെടെയുള്ള പൗരപ്രമുഖരുടെ സാന്നിധ്യത്തിലായിരുന്നു പുസ്തക പ്രകാശനം. കോവിഡ് കാലത്ത് ഒമാൻ സ്വീകരിച്ച പ്രതിരോധ നടപടികൾ, സുപ്രീം കമ്മിറ്റിയുടെ നിർണായക ഇടപെടലുകൾ, ആരോഗ്യ മന്ത്രാലയത്തിന്റെയും റോയൽ ഒമാൻ പോലീസിന്റെയും ഏകോപിത പ്രവർത്തനങ്ങൾ തുടങ്ങിയവ പുസ്തകത്തിൽ വിശദമായി പ്രതിപാദിക്കുന്നുണ്ട്. ഒമാൻ ഭരണകൂടവും സ്വകാര്യ സ്ഥാപനങ്ങളും വിവിധ കൂട്ടായ്മകളും കോവിഡിനെതിരെ നടത്തിയ സന്ധിയില്ലാ സമരത്തിന്റെ നേർക്കാഴ്ച്ചയാണ് കൊറോണ ക്രൊണോളജിയെന്ന് രചയിതാവ് കബീർ യൂസുഫ് ‘ഗൾഫ് മാധ്യമ’ത്തോട് പറഞ്ഞു.
കോവിഡ് കാലം പകർന്നു നൽകിയ ഗുണപാഠങ്ങളും മഹാമാരിയെ പ്രതിരോധിക്കുന്നതിന്റെ ഭാഗമായുള്ള ഭാവി തയ്യാറെടുപ്പുകളെയും ആഴത്തിൽ വിശകലനം ചെയ്താണ് പുസ്തകം രചിച്ചതെന്നും അദ്ദേഹം വിശദമാക്കി. മഹാമാരിയിൽ നാട്ടിലെത്താൻ കഴിയാതെ കുടുങ്ങിയ ഇന്ത്യക്കാരെ സഹായിക്കുന്നതിനായി ഗൾഫ് മാധ്യമവും, മീഡിയവണ്ണും നടപ്പാക്കിയ ‘മിഷൻ വിംഗ്‌സ് ഓഫ് കംപാഷൻ’ പദ്ധതിയെയും പുസ്തകത്തിൽ എടുത്തുപറയുന്നു. ഒമാനിൽ നിന്ന് 160 ലേറെ പേരാണ് ‘മിഷൻ വിംഗ്‌സ് ഓഫ് കംപാഷൻ’ പദ്ധതിയിലൂടെ നാടണഞ്ഞത്. മാധ്യമപ്രവർത്തകനെന്ന നിലയിൽ കോവിഡ് കാലയളവിൽ നേടിയെടുത്ത അനുഭവ സമ്പത്തിന്റെയും രണ്ട് വർഷക്കാലത്തെ ഗവേഷണത്തിന്റെയും വെളിച്ചത്തിലാണ് കൊറോണ ക്രോണോളജി എന്ന പുസ്തകം കബീർ യൂസുഫ് രചിച്ചത്. പ്രമുഖ വ്യവസായി പി. മുഹമ്മദലി, ചരിത്രകാരൻ ഡോ.കെ.കെ.എൻ കുറുപ്പ് തുടങ്ങി സാമൂഹ്യ സാംസ്‌കാരിക രംഗത്തെ പ്രമുഖരുൾപ്പെടെയുള്ളവർ ചടങ്ങിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.