സലാല: ദോഫാറിലെ ഖരീഫ് സീസണിനോടനുബന്ധിച്ച് ലൈസൻസില്ലാത്ത സാഹസിക ടൂറിസം പ്രവർത്തനങ്ങൾക്കെതിരെ മുന്നറിയിപ്പുമായി ഒമാൻ പൈതൃക-ടൂറിസം മന്ത്രാലയം. ആവശ്യമായ അനുമതികളും ലൈസൻസുകളും ഇല്ലാതെ സാഹസിക ടൂറിസം പരിപാടികൾ സംഘടിപ്പിക്കുന്നവർക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് മന്ത്രാലയം അറിയിച്ചു.
ടൂറിസം മേഖലയുമായി ബന്ധപ്പെട്ട നിയമങ്ങളും സാഹസിക ടൂറിസം പ്രവർത്തനങ്ങളുടെ നടത്തിപ്പിനുമായി പുറത്തിറക്കിയ ചട്ടങ്ങളും കർശനമായി പാലിക്കണമെന്ന് ടൂറിസം ഓപ്പറേറ്റർമാർക്കും സംഘാടകർക്കും മന്ത്രാലയം നിർദേശം നൽകി. ആവശ്യമായ ഔദ്യോഗിക ലൈസൻസുകളും അനുമതികളും നേടിയ ശേഷമേ സാഹസിക ടൂറിസം പ്രവർത്തനങ്ങൾ സംഘടിപ്പിക്കാനോ നടത്താനോ പാടുള്ളുവെന്ന് മന്ത്രാലയം വ്യക്തമാക്കി.
സന്ദർശകരുടെ സുരക്ഷ ഉറപ്പാക്കുക, സേവന നിലവാരം മെച്ചപ്പെടുത്തുക, സുരക്ഷിതവും സുസ്ഥിരവുമായ ടൂറിസം അനുഭവം ഒരുക്കുക എന്നിവയാണ് നടപടിയുടെ ലക്ഷ്യമെന്നും അധികൃതർ പറഞ്ഞു. അനുമതിയില്ലാതെ സാഹസിക ടൂറിസം പ്രവർത്തനങ്ങൾ നടത്തുന്നത് നിയമലംഘനമായി കണക്കാക്കുമെന്നും ബന്ധപ്പെട്ട നിയമങ്ങൾ പ്രകാരം നടപടികൾ നേരിടേണ്ടിവരുമെന്നും മന്ത്രാലയം മുന്നറിയിപ്പ് നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.