മസ്കത്ത്: വിവിധ രാജ്യക്കാർ വസിക്കുന്ന ഒമാനിൽ വൈവിധ്യങ്ങളെ കോർത്തിണക്കിയ മനോഹാരിതയോടെ ക്രിസ്മസ് ആഘോഷിച്ചു. വ്യത്യസ്ത ഭാഷയും വേഷവും ഭക്ഷണവുമുള്ള ആയിരങ്ങൾ ഉണ്ണി യേശുവിെൻറ ജനനപ്പെരുന്നാൾ ശുശ്രൂഷകളിൽ ഒരേ മനസ്സോടെ പങ്കാളികളായി. ചർച്ചുകളിൽ വ്യത്യസ്ത രാജ്യക്കാർക്കായി പല ഭാഷകളിലുള്ള കുർബാന വിവിധ സമയങ്ങളിലായി നടന്നു. കുർബാനക്ക് വ്യത്യസ്ത രാജ്യങ്ങളിലുള്ള തിരുമേനിമാർ കാർമികത്വം വഹിച്ചു.
നക്ഷത്രവിളക്കുകളും പുൽക്കൂടുകളും ക്രിസ്മസ് ട്രീകളും വെളിച്ചം പരത്തിയ ക്രിസ്തീയ ഭവനങ്ങളിലെ തീൻമേശകളിൽ ഒാരോ രാജ്യക്കാരുടെയും പ്രാദേശിക ഭക്ഷണങ്ങൾക്ക് പ്രാമുഖ്യം ലഭിച്ചു. മലയാളികളുടെ വീടുകളിൽ പാലപ്പവും വെള്ളയപ്പവും ഉൾപ്പെടെയുള്ള നസ്രാണി പലഹാരങ്ങൾ നിരന്നു. ഞായറാഴ്ച രാത്രി ചർച്ചുകളിൽ കേക്കുകൾ ഉൾപ്പെടെയുള്ള മധുര വിതരണം നടന്നിരുന്നു. ക്രിസ്മസ് ദിനമായ തിങ്കളാഴ്ച താറാവ്, ബീഫ് വിഭവങ്ങൾകൊണ്ട് സമൃദ്ധമായിരുന്നു. കുടുംബങ്ങൾ ഫ്ലാറ്റുകളിലും വില്ലകളിലും സ്വന്തമായി ഭക്ഷണമൊരുക്കി. ബാച്ലർ പാർട്ടികൾ ഹോട്ടലുകൾ തേടിപ്പോയി. ഫ്ലാറ്റുകളും വില്ലകളും സന്ദർശിച്ച് ക്രിസ്മസ് നാളിൽ ആശംസകൾ നേർന്ന കുടുംബങ്ങൾ വൈകുന്നേരത്തോടെ പാർക്കുകളിലേക്കും മാളുകളിലേക്കും നീങ്ങി.
മിക്ക ക്രിസ്തുമത വിശ്വാസികളും തിങ്കളാഴ്ച അവധിയെടുത്താണ് ക്രിസ്മസ് ആഘോഷിച്ചത്. ക്രിസ്ത്യൻ മാനേജ്മെൻറിന് കീഴിലുള്ള സ്ഥാപനങ്ങൾക്കെല്ലാം അവധിയായിരുന്നു.
ക്രിസ്മസ് ആഘോഷത്തിന് പിന്നാലെ നാലഞ്ച് നാളുകൾക്കപ്പുറം പുതുവർഷത്തിലേക്ക് ലോകം കാലെടുത്തുവെക്കുകയാണ്. അതിനാൽ, ക്രിസ്മസ് ആഘോഷത്തിനുവേണ്ടി കൊളുത്തിയ ദീപങ്ങളെല്ലാം പുതുവത്സര ഉത്സവത്തിലേക്ക് കണ്ണയച്ചിരിക്കുന്നു. മാളുകളിലും മറ്റും ഒരുക്കിയ ക്രിസ്മസ് ട്രീ ഉൾപ്പെടെയുള്ള അലങ്കാരങ്ങൾ പുതുവത്സരാഘോഷത്തിെൻറ ആരവംകൂടി നിലച്ചതിനു ശേഷമേ അണിയറകളിലേക്ക് മാറ്റുകയുള്ളൂ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.