മസ്‌കത്ത്: ഒമാനിൽ ഇന്ന് അപൂർവ പകൽ. സുൽത്താനേറ്റിൽ വേനൽക്കാലത്തിന്റെ ഔദ്യോഗിക വരവറിയിച്ച് ഉത്തരായനാന്തം (സമ്മർ സോളിറ്റൈസ്) ഞായറാഴ്ച നടക്കും. ഈ വർഷത്തിലെ ഏറ്റവും ദൈർഘ്യമേറിയ പകലിനും ഏറ്റവും ദൈർഘ്യം കുറഞ്ഞ രാത്രിയും ഞായറാഴ്ച നടക്കും. ഈ ജ്യോതിശാസ്ത്ര വേനൽക്കാലത്തിന്റെ തുടക്കം ദോഫാർ ഗവർണറേറ്റിലെ പ്രസിദ്ധമായ ഖരീഫ് സീസണിന്റെ തുടക്കവുമായും ഒത്തുപോകുന്നെന്ന കൗതുകവുമുണ്ട്. അറബിക്കടലിൽ നിന്നും ഇന്ത്യൻ മഹാസമുദ്രത്തിൽ നിന്നും വീശുന്ന മൺസൂൺ കാറ്റും കാർമേഘങ്ങളും കാരണം പടിഞ്ഞാറ് ദൽഖൂത് മുതൽ കിഴക്ക് മിർബാത് വരെയുള്ള ദോഫാറിലെ തീരപ്രദേശങ്ങളിൽ ഈ പ്രത്യേക കാലാവസ്ഥ അനുഭവപ്പെടും. ജൂൺ 21-ന് ശേഷം വടക്കൻ അർധഗോളത്തിൽ പകലിന്റെ ദൈർഘ്യം ക്രമേണ കുറയാൻ തുടങ്ങും. തുടർന്ന് സെപ്തംബർ 23-ഓടെ അടുത്ത ശരത്കാലത്തിന് തുടക്കമാവുമെന്നാണ് കണക്കാക്കപ്പെടുന്നത്.
ജ്യോതിശാസ്ത്ര കലണ്ടറിലെ ഏറ്റവും പ്രധാനപ്പെട്ട ഈ വാർഷിക പ്രതിഭാസം വേനൽക്കാലത്തിലേക്കുള്ള മാറ്റത്തെയും ഭൂമിയും സൂര്യനും തമ്മിലുള്ള ബന്ധത്തെയുമാണ് സൂചിപ്പിക്കുന്നത്.ഈ വരുന്ന വേനൽക്കാലം ഏകദേശം 93 ദിവസവും 15 മണിക്കൂറും 40 മിനിറ്റും നീണ്ടുനിൽക്കും. ഞായറാഴ്ച ഒമാൻ സമയം ഉച്ചക്ക് 12.24നാണ് ഉത്തരായനാന്തം സംഭവിക്കുക. മസ്‌കത്തിൽ പുലർച്ചെ 5.20-ന് സൂര്യനുദിക്കുകയും ഉച്ചക്ക് 12.08-ഓടെ ആകാശത്തിന്റെ ഏറ്റവും ഉയർന്ന ബിന്ദുവിലെത്തുകയും ചെയ്യും. വൈകുന്നേരം 6.56-നാണ് സൂര്യാസ്തമയം. മൊത്തം 13 മണിക്കൂറും 35 മിനിറ്റും 33 സെക്കൻഡും പകലിന് ദൈർഘ്യമുണ്ടാകും. ഉത്തരായനാന്തത്തിൽ സൂര്യൻ ഉത്തരായനരേഖക്ക് (ട്രോപിക് ഓഫ് കാൻസർ) നേരെ മുകളിലായിരിക്കുമെന്നതാണ്. ഈ രേഖ കടന്നുപോകുന്ന സ്ഥലങ്ങളിൽ ഉച്ചസമയത്ത് നിഴലുകൾ പൂർണമായും അപ്രത്യക്ഷമാകും. ഈ ദിവസത്തോടെ സൂര്യന്റെ വടക്കോട്ടുള്ള സഞ്ചാരം (ഉത്തരായനം) അവസാനിക്കുകയും സൂര്യൻ തെക്കോട്ട് സഞ്ചരിക്കാൻ (ദക്ഷിണായനം) ആരംഭിക്കുകയും ചെയ്യുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.