500, 1000 രൂപ അസാധുവാക്കല്‍ : വിനിമയസ്ഥാപനങ്ങള്‍ക്ക് വന്‍ നഷ്ടം

മസ്കത്ത്: കേന്ദ്രസര്‍ക്കാര്‍ 500, 1000 രൂപ നോട്ടുകള്‍ അസാധുവാക്കിയത് ഗള്‍ഫ്മേഖലയിലെ വിനിമയസ്ഥാപനങ്ങള്‍ക്ക് വന്‍ നഷ്ടമുണ്ടാക്കിയതായി റിപ്പോര്‍ട്ട്. ഒമാനില്‍ മാത്രം ഒരു കോടിയിലധികം രൂപയുടെ നഷ്ടത്തിന് സാധ്യതയുണ്ട്. 
ഒമാനിലെ പ്രമുഖ വിനിമയസ്ഥാപനങ്ങളെല്ലാം ഇന്ത്യന്‍ രൂപ വിനിമയം നടത്തുന്നുണ്ട്. പലര്‍ക്കും 25 ലക്ഷത്തിന് മുകളിലാണ് ഇന്ത്യന്‍ രൂപയുടെ സ്റ്റോക്കുകള്‍. ഇവയെല്ലാം 500, 1000 നോട്ടുകളാണ്. ഇവ എന്ത് ചെയ്യണമെന്നറിയാതെ വിഷമിക്കുകയാണ് വിനിമയ സ്ഥാപന അധികൃതര്‍. ഇവ തിരിച്ചെടുക്കാന്‍ ഇന്ത്യന്‍ റിസര്‍വ് ബാങ്കില്‍ സമ്മര്‍ദം ചെലുത്തണമെന്നാവശ്യപ്പെട്ട് വിനിമയസ്ഥാപനങ്ങള്‍ ഒമാന്‍ സെന്‍ട്രല്‍ ബാങ്കിനെ സമീപിച്ചിട്ടുണ്ട്. 
എന്നാല്‍, ഇതുകൊണ്ട് ഫലമുണ്ടാകുമെന്ന് അവര്‍ വിശ്വസിക്കുന്നില്ല. ദുബൈയിലെ അന്താരാഷ്ട്ര ഏജന്‍സിയില്‍നിന്നാണ് ഒമാനിലെ സ്ഥാപനങ്ങള്‍ അധികവും ഇന്ത്യന്‍ രൂപ വാങ്ങുന്നത്. ബഹ്റൈനിലെയും സിംഗപ്പൂരിലെയും അന്താരാഷ്ട്ര ഏജന്‍സികളില്‍നിന്നും രൂപ വാങ്ങുന്നവരുമുണ്ട്. 
മറ്റ് രാജ്യങ്ങളുടെ കറന്‍സികളും ഈ ഏജന്‍സികള്‍ വഴി തന്നെയാണ് ഒമാനിലും മറ്റ് ഗള്‍ഫ്രാജ്യങ്ങളിലുമത്തെുന്നത്. ഇത്തരം സ്ഥാപനങ്ങള്‍ കമീഷന്‍ വ്യവസ്ഥയില്‍ ഇന്ത്യന്‍ രൂപ തിരിച്ചെടുക്കുമെന്ന് വിനിമയസ്ഥാപനങ്ങള്‍ പ്രതീക്ഷിച്ചിരുന്നു. എന്നാല്‍, ഏജന്‍സികള്‍ ഇന്ത്യന്‍ രൂപ സ്വീകരിക്കാന്‍ വിസമ്മതിച്ചതോടെയാണ് വിനിമയസ്ഥാപനങ്ങള്‍ക്ക് വന്‍ നഷ്ടം ഉറപ്പായത്. 
ഇതോടെ ഒമാനിലെ ലക്ഷക്കണക്കിന് ഇന്ത്യന്‍ രൂപ ഒമാനില്‍തന്നെ കൈമാറ്റം ചെയ്യുകയോ നശിപ്പിക്കുകയോ മാത്രമായിരിക്കും വിനിമയസ്ഥാപനങ്ങള്‍ക്ക് മുന്നിലെ മാര്‍ഗം. ഇന്ത്യന്‍ രൂപ വിദേശത്തേക്ക് കയറ്റിയയക്കാനോ ഇറക്കുമതി ചെയ്യാനോ പാടില്ളെന്നാണ് ഇന്ത്യന്‍ നിയമം. 
അതിനാല്‍ വിദേശത്ത് പ്രവര്‍ത്തിക്കുന്ന അന്താരാഷ്ട്ര സ്ഥാപനങ്ങള്‍ക്ക് റിസര്‍വ് ബാങ്കിനെ സമീപിക്കാനാവില്ല. വിനിമയ സ്ഥാപനങ്ങളിലെ വന്‍ തുകകള്‍ ഇത്തരം ഏജന്‍സികള്‍ വഴി മാറ്റിലഭിക്കാനും സാധ്യതയില്ല. ഇതോടെ ഇനി ഗള്‍ഫിലും വിദേശരാജ്യങ്ങളിലും പ്രവര്‍ത്തിക്കുന്ന വിനിമയസ്ഥാപനങ്ങളില്‍ ഇന്ത്യന്‍ രൂപ ലഭ്യമല്ലാതാവും. ഇത്രയേറെ നഷ്ടമുണ്ടാക്കിയ ഇന്ത്യന്‍ കറന്‍സി ഇടപാട് തുടരേണ്ടെന്നാണ് പലരുടെയും നിലപാട്. 
ഇതോടെ വിമാനത്താവളത്തില്‍നിന്ന് വീട്ടിലേക്കത്തൊനും വിമാനത്താവളത്തില്‍ ഡ്യൂട്ടി അടക്കാനും കറന്‍സികള്‍ ഗള്‍ഫില്‍നിന്ന് കൊണ്ടുപോവുന്ന രീതി അവസാനിക്കും. എല്‍.സി.ഡി ടെലിവിഷന്‍ അടക്കമുള്ളവ നാട്ടിലേക്ക് കൊണ്ടുപോവാന്‍ ഗള്‍ഫില്‍നിന്നാണ് ഇന്ത്യന്‍ രൂപ കൊണ്ടുപോവുന്നത്. 
ഇനി ഇത്തരം ആവശ്യങ്ങള്‍ക്ക് ഇന്ത്യയിലെ വിമാനത്താവളത്തില്‍വെച്ച്  ഇന്ത്യന്‍ രൂപ മാറിയെടുക്കേണ്ടിവരും. അവിടെ താരതമ്യേന ഗള്‍ഫിനെക്കാള്‍ കുറഞ്ഞ വിനിമയനിരക്കാണ് ലഭിക്കുക. ഇന്ത്യയില്‍ ചികിത്സക്കും മറ്റും പോവുന്ന ഒമാനികള്‍ ഇനി ഡോളര്‍ കൊണ്ടുപോവേണ്ടി വരും. 

Tags:    
News Summary - -

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.