ഇബ്രി: ദാഖിറ ഗവര്‍ണറേറ്റിലെ ആദ്യ സ്വകാര്യ ആശുപത്രി ഉദ്ഘാടനത്തിന് ഒരുങ്ങി. കഴിഞ്ഞ 35 വര്‍ഷമായി ഇബ്രിയിലെ ആതുരസേവനരംഗത്ത് നിറസാന്നിധ്യമായ ഡോ. നായര്‍ എന്ന തിരുവനന്തപുരം ശ്രീകാര്യം സ്വദേശി ഡോ. രാജേന്ദ്രന്‍ നായര്‍ രാഘവന്‍ പിള്ളയുടെ ഉടമസ്ഥതയിലെ ഒമാന്‍ അല്‍ഖൈര്‍ ആശുപത്രി ഞായറാഴ്ചയാണ് ഉദ്ഘാടനം ചെയ്യുക.
സാമൂഹിക ക്ഷേമ മന്ത്രി ശൈഖ് മുഹമ്മദ് ബിന്‍ സഈദ് അല്‍ കല്‍ബാനിയാണ് ഉദ്ഘാടകന്‍. ആരോഗ്യമന്ത്രാലയം ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെ സ്വദേശി പ്രമുഖരും ഉദ്ഘാടന ചടങ്ങില്‍ പങ്കെടുക്കും. രാവിലെ പത്തിനാണ് ഉദ്ഘാടന ചടങ്ങ് നടക്കുക. 1981ല്‍ ഇബ്രിയില്‍നിന്ന് അമ്പത് കിലോമീറ്ററോളം അകലെ കനാത്ത് എന്ന ഗ്രാമത്തില്‍ ക്ളിനിക് ആരംഭിച്ചാണ് ഡോ. നായര്‍ ഒമാനിലെ ആതുരശുശ്രൂഷാരംഗത്തേക്ക് കടന്നത്തെുന്നത്. മസ്കത്തിന് പുറത്ത് ഗ്രാമപ്രദേശങ്ങളില്‍ ചികിത്സാ സൗകര്യങ്ങള്‍ അപൂര്‍വമെന്നുതന്നെ പറയാവുന്ന കാലത്തായിരുന്നു ഇദ്ദേഹം ക്ളിനിക് ആരംഭിച്ചത്. മസ്കത്തിന് പുറത്തുള്ള ആദ്യ ക്ളിനിക്കുകളിലൊന്നായ ഇവിടെ ആറു മാസത്തിനുശേഷം ഭാര്യ ഉഷാറാണിയും ചേര്‍ന്നു.
വളര്‍ച്ചയുടെ പടവുകള്‍ താണ്ടി പോളിക്ളിനിക്കായി ഉയര്‍ന്ന സ്ഥാപനം വര്‍ഷങ്ങള്‍ക്കുശേഷം കിടത്തി ചികിത്സയും ഫാര്‍മസിയും അടക്കം സൗകര്യങ്ങള്‍ ഉള്‍പ്പെടുത്തി ഇബ്രിയിലേക്ക് മാറ്റി. എട്ട് വര്‍ഷം മുമ്പാണ് പേര് ഒമാന്‍ മെഡിക്കല്‍ കോംപ്ളക്സ് എന്നാക്കിയത്. ഡോക്ടര്‍ ദമ്പതിമാരെ കൂടാതെ ശൈഖ് മുഹമ്മദ് സൈദ് സൈഫ് അല്‍ മഅ്മരി, ശൈഖ് സാലിം സൈദ് സൈഫ് അല്‍ മഅ്മരി, ശൈഖ് യാസിര്‍ സൈദ് സൈഫ് അല്‍ മഅ്മരി എന്നിവരും അംഗങ്ങളായ ഡയറക്ടര്‍ ബോര്‍ഡാണ് സ്ഥാപനത്തിന്‍െറ പ്രവര്‍ത്തനം മുന്നോട്ട് കൊണ്ടുപോകുന്നത്. 2015ല്‍ ഒമാന്‍ ആരോഗ്യമന്ത്രാലയം പ്രഖ്യാപിച്ച മികച്ച പോളിക്ളിനിക്കിനുള്ള പുരസ്കാരം ലഭിച്ചത് ഒമാന്‍ മെഡിക്കല്‍ കോംപ്ളക്സിനാണ്. ഡോ. നായരുടെ മകന്‍ ഡോ. ബിഷ്ണു കിരണും മരുമകള്‍ കാര്‍ത്തികയും ഇവിടെ സേവനമനുഷ്ഠിക്കുന്നുണ്ട്. ഇബ്രി സൂഖ് റോഡില്‍ സ്ഥിതിചെയ്യുന്ന അല്‍ ഖൈര്‍ ആശുപത്രിയില്‍ ഫാമിലി മെഡിസിന്‍, ഇന്‍േറണല്‍ മെഡിസിന്‍, ഒബ്സ്റ്റട്രിക്സ് ആന്‍ഡ് ഗൈനക്കോളജി, ഓര്‍ത്തോപീഡിക്, റേഡിയോളജി ആന്‍ഡ് ലബോറട്ടറി സൗകര്യങ്ങള്‍ ലഭ്യമാണ്. ഏറ്റവും നൂതനമായ ചികിത്സാ ഉപകരണങ്ങള്‍ക്കൊപ്പം വിദഗ്ധ ഡോക്ടര്‍മാരുടെ സേവനവും ഇവിടെ ഉറപ്പാക്കുന്നു.
ഓപറേഷന്‍ തിയറ്റര്‍, ലേബര്‍ റൂം, ഐ.സി.യു, പീഡിയാട്രിക് ഇന്‍റന്‍സീവ് കെയര്‍ യൂനിറ്റ് എന്നീ സൗകര്യങ്ങളുമുള്ള ഇവിടെ എക്സ്റേ, എം.ആര്‍.ഐ, സി.ടി, ത്രീഡി, ഫോര്‍ ഡി അള്‍ട്രാ സൗണ്ട് സ്കാനിങ് സൗകര്യങ്ങളുമുണ്ടാകും.
പുതിയ ആശുപത്രി ഉദ്ഘാടനം ചെയ്യുന്നത് ഇബ്രിയിലെ പ്രവാസികള്‍ അടക്കമുള്ളവര്‍ക്ക് ഏറെ സൗകര്യമാകും. നിലവില്‍ ഇവിടെയുള്ളവര്‍ മസ്കത്തിലും മറ്റുമാണ് ചികിത്സക്കത്തെുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.