ബാത്തിന എക്സ്പ്രസ് വേ അടുത്ത വര്‍ഷം പകുതിയോടെ പൂര്‍ത്തിയാകും

മസ്കത്ത്: സൊഹാറിലേക്കും ദുബൈയിലേക്കുമുള്ള യാത്രാസമയം ഗണ്യമായി കുറക്കുന്ന അല്‍ ബാത്തിന എക്സ്പ്രസ് വേ അടുത്തവര്‍ഷം പകുതിയോടെ പൂര്‍ണമായി ഗതാഗതത്തിന് തുറന്നുകൊടുക്കാന്‍ കഴിയുമെന്ന് ഗതാഗത വാര്‍ത്താവിനിമയ മന്ത്രാലയം അധികൃതരെ ഉദ്ധരിച്ച് ഇംഗ്ളീഷ് ദിനപത്രം റിപ്പോര്‍ട്ട് ചെയ്തു. മസ്കത്ത് എക്സ്പ്രസ് വേയില്‍ ഹല്‍ബാനില്‍നിന്ന് യു.എ.ഇ അതിര്‍ത്തി വരെ നീളുന്ന ഈ തീരദേശ പാതക്ക് മൊത്തം ദൈര്‍ഘ്യം 265 കിലോമീറ്ററാണ്.
ആറു ഘട്ടങ്ങളിലായി നിര്‍മാണം പുരോഗമിക്കുന്ന പാതയില്‍ ഹല്‍ബാനില്‍ നിന്ന് ബര്‍ക്ക വരെ നീളുന്ന 18 കിലോമീറ്റര്‍ ഭാഗം കഴിഞ്ഞവര്‍ഷം ഗതാഗതത്തിന് തുറന്നുകൊടുത്തിരുന്നു. ബര്‍ക്കയിലെ അല്‍ ഫിലൈജ് റൗണ്ട് എബൗട്ടില്‍നിന്ന് റുസ്താഖ് വരെ നീളുന്ന ആദ്യഘട്ടത്തിന്‍െറ ഭാഗമാണ് ഗതാഗതത്തിന് തുറന്നുകൊടുത്ത 18 കിലോമീറ്റര്‍. ആദ്യഘട്ടത്തില്‍ ഇനി 45 കിലോമീറ്ററാണ് പൂര്‍ത്തിയാകാനുള്ളത്. ഇതിന്‍െറ 89 ശതമാനത്തോളം പൂര്‍ത്തിയായിട്ടുണ്ട്. റുസ്താഖില്‍ നിന്ന് സുവൈഖ് വരെയുള്ള രണ്ടാംഘട്ടവും സുവൈഖില്‍നിന്ന് സഹം വരെയുള്ള മൂന്നാം ഘട്ടവും സഹത്തില്‍നിന്ന് സൊഹാര്‍ വരെയുള്ള നാലാം ഘട്ടവും സഹമില്‍നിന്ന് സൊഹാര്‍ വരെയുള്ള നാലാം ഘട്ടവും സൊഹാറില്‍നിന്ന് ലിവ വരെയുള്ള അഞ്ചാം ഘട്ടത്തിന്‍െറയും നിര്‍മാണം 30മുതല്‍ 60 ശതമാനം വരെ പൂര്‍ത്തിയായി കഴിഞ്ഞിട്ടുണ്ട്. ലിവയില്‍ നിന്ന് ഖത്മത്ത് മലാഹ വരെയുള്ള ആറാം ഘട്ടത്തില്‍ 136 വലിയ പാലങ്ങള്‍, രണ്ട് മേല്‍പാലങ്ങള്‍, നാല് വാദികള്‍ മുറിച്ചുകടക്കുന്ന പാലങ്ങള്‍, നാല് ഇന്‍റര്‍സെക്ഷനുകള്‍ എന്നിവയാണ് ഉള്ളത്. ആറാംഘട്ടത്തിന്‍െറ നിര്‍മാണം 70 ശതമാനത്തോളം പൂര്‍ത്തിയായി.
ആറാം ഘട്ടം ഈ വര്‍ഷം അവസാനത്തോടെ പൂര്‍ത്തിയാകും. രണ്ടാം ഘട്ടത്തിന്‍െറ കരാര്‍ അല്‍പം വൈകിയാണ് നല്‍കിയതെന്നും മന്ത്രാലയം വക്താവിനെ ഉദ്ധരിച്ചുള്ള റിപ്പോര്‍ട്ട് പറയുന്നു. നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ണ സജ്ജമായി മുന്നോട്ട്പോവുകയാണ്. എട്ടുവരിപ്പാതയുടെ നടുക്ക് നാലു മീറ്റര്‍ വീതിയുള്ള മീഡിയന്‍ ഉണ്ടാകും.
നിലവില്‍ മസ്കത്തില്‍നിന്ന് യു.എ.ഇ അതിര്‍ത്തിയിലേക്ക് എത്താന്‍ ആറു മണിക്കൂറെങ്കിലുമെടുക്കും. എന്നാല്‍, ബാത്തിന എക്സ്പ്രസ്വേ പൂര്‍ത്തിയാകുന്നതോടെ നാലുമണിക്കൂറില്‍ താഴെ സമയം കൊണ്ട് അതിര്‍ത്തിയിലത്തൊം.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.