എണ്ണവിലയിടിവ്: വരുമാനം 36.3 ശതമാനം കുറഞ്ഞു

മസ്കത്ത്: എണ്ണവിലയിടിവ് സമ്പദ്ഘടനയെ ബാധിച്ചുവെന്നതിന്‍െറ സൂചന നല്‍കി രാജ്യത്തിന്‍െറ മൊത്തവരുമാനത്തില്‍ കുത്തനെ ഇടിവ്. ആഗസ്റ്റ് അവസാനം വരെയുള്ള കണക്കനുസരിച്ച് 5.9 ശതകോടി റിയാലാണ് വരുമാനം. കഴിഞ്ഞവര്‍ഷം ആഗസ്റ്റ് വരെയുള്ള കണക്കുകളുമായി താരതമ്യപ്പെടുത്തുമ്പോള്‍ 36.3 ശതമാനത്തിന്‍െറ കുറവാണ് മൊത്ത വരുമാനത്തിലുണ്ടായതെന്ന് ദേശീയ സ്ഥിതിവിവര കേന്ദ്രം പുറത്തിറക്കിയ കണക്കുകള്‍ പറയുന്നു. 
എണ്ണയില്‍നിന്നുള്ള വരുമാനത്തില്‍ 45.8 ശതമാനത്തിന്‍െറ കുറവാണുണ്ടായത്. 3.8 ശതകോടി റിയാലാണ് സര്‍ക്കാറിന്‍െറ തനത് ഫണ്ടുകളിലേക്ക് വകയിരുത്തിയശേഷം എണ്ണയില്‍നിന്നുള്ള വരുമാനമായി കിട്ടിയത്. കഴിഞ്ഞവര്‍ഷം സമാനകാലയളവില്‍ ഏഴു ശതകോടി റിയാല്‍ വരുമാനം കിട്ടിയ സ്ഥാനത്താണിത്. ബജറ്റ് കമ്മിയാകട്ടെ 2.68 ശതകോടി റിയാല്‍ ആയിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം  205.7 ദശലക്ഷം റിയാല്‍ മിച്ചവരുമാനം ലഭിച്ച സ്ഥാനത്താണിത്. ബജറ്റ് പ്രഖ്യാപന വേളയില്‍ 2.5 ശതകോടി റിയാലായിരുന്നു പ്രതീക്ഷിത ധനക്കമ്മി.
 എന്നാല്‍, എണ്ണവില കുറഞ്ഞുനില്‍ക്കുന്നത് സര്‍ക്കാര്‍ പ്രതീക്ഷകളെ തകിടം മറിച്ചു. വരുമാനത്തിലെ കുറവിനനുസരിച്ച് ചെലവും കുറച്ചിട്ടുണ്ട്. 3.2 ശതമാനത്തിന്‍െറ കുറവോടെ 7.835 ശതകോടി റിയാലാണ് ആദ്യ എട്ടുമാസത്തെ പൊതുചെലവ്. നിക്ഷേപങ്ങളിലും പദ്ധതികളിലുമുള്ള ചെലവഴിക്കലാണ് സര്‍ക്കാര്‍ കുറച്ചിരിക്കുന്നത്.ആഭ്യന്തര ഉല്‍പാദനമാകട്ടെ 13.6 ശതകോടി റിയാലായി. കഴിഞ്ഞവര്‍ഷം 15.8 ശതകോടി ആയിരുന്നു ആഭ്യന്തര ഉല്‍പാദനം. 14.2 ശതമാനത്തിന്‍െറ കുറവാണ് ആഭ്യന്തര ഉല്‍പാദനത്തില്‍ രേഖപ്പെടുത്തിയത്. 
ഊര്‍ജമേഖലയിലാണ് ഏറ്റവുമധികം കുറവ് രേഖപ്പെടുത്തിയത്. ആഭ്യന്തര വരുമാനത്തിന്‍െറ 4.7 ശതകോടി റിയാല്‍ മാത്രമാണ് എണ്ണയില്‍നിന്നുള്ള വരുമാനം. കഴിഞ്ഞവര്‍ഷം ഇത് ഏഴര ശതകോടി ആയിരുന്നു. അതേസമയം, എണ്ണയിതര മേഖലയില്‍നിന്നുള്ള വരുമാനത്തില്‍ വര്‍ധന രേഖപ്പെടുത്തിയിട്ടുണ്ട്. കഴിഞ്ഞവര്‍ഷം 8.627 ശതകോടി റിയാലായിരുന്ന എണ്ണയിതര വരുമാനം ഈ വര്‍ഷം 8.949 ശതകോടി റിയാലായി. കാര്‍ഷിക, മത്സ്യബന്ധന മേഖലകളിലും വ്യവസായ മേഖലകളിലും വളര്‍ച്ച രേഖപ്പെടുത്തി. 
എണ്ണയുല്‍പാദനത്തിനുള്ള ചെലവിലും വര്‍ധന രേഖപ്പെടുത്തിയിട്ടുണ്ട്. 50 ശതമാനമാണ് ചെലവ് വര്‍ധിച്ചത്. ഉല്‍പാദനത്തിലും വര്‍ധനവുണ്ട്. പ്രതിദിനം 990,030 ബാരല്‍ എന്ന തോതില്‍ 29.70 ദശലക്ഷം ബാരല്‍ എണ്ണയാണ് 
സെപ്റ്റംബറില്‍ ഉല്‍പാദിപ്പിച്ചത്. 
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.