നഴ്സുമാരുടെ ഏകീകൃത രജിസ്ട്രേഷൻ അനിവാര്യം
ലോകാരോഗ്യ സംവിധാനത്തിന്റെ നട്ടെല്ലാണ് നഴ്‌സുമാർ. രോഗപരിചരണത്തിലും ആരോഗ്യസംരക്ഷണത്തിലും നിർണായക പങ്കുവഹിക്കുന്ന ഈ വിഭാഗത്തിന്റെ ഔദ്യോഗിക വിവരങ്ങൾ ഏകീകൃത ദേശീയ രജിസ്ട്രിയിൽ പൂർണമായി രേഖപ്പെടുത്തിയിട്ടില്ല.
സർക്കാർ കണക്കുകൾ പ്രകാരം രാജ്യത്ത് 46.02 ലക്ഷം രജിസ്റ്റർ ചെയ്ത നഴ്സിംഗ് പ്രൊഫഷണലുകളുണ്ടെങ്കിലും ഏകദേശം 14.24 ലക്ഷം പേർ മാത്രമാണ് നഴ്സസ് രജിസ്ട്രേഷൻ ആൻഡ് ട്രാക്കിങ് സിസ്റ്റത്തിൽ (NRTS) എൻറോൾ ചെയ്തിട്ടുള്ളത്. സംസ്ഥാന നഴ്സിംഗ് കൗൺസിലുകളും കേന്ദ്ര സംവിധാനവും സമാന്തരമായി പ്രവർത്തിക്കുന്നതിനാൽ ദേശീയതലത്തിൽ നഴ്സുമാരുടെ കൃത്യമായ വിവരശേഖരണം ഇപ്പോഴും അപൂർണമാണ്.
ഇത് ഒരു സാങ്കേതിക പ്രശ്നം മാത്രമല്ല. സംസ്ഥാനാന്തര ജോലി മാറ്റം, ലൈസൻസ് പുതുക്കൽ, സർട്ടിഫിക്കറ്റ് പരിശോധന, വിദേശ തൊഴിൽ തുടങ്ങിയ നടപടികളിൽ നഴ്‌സുമാർക്ക് അനാവശ്യമായ കാലതാമസവും അധിക ചെലവും നേരിടേണ്ടിവരുന്നു. അതോടൊപ്പം രാജ്യത്ത് എത്ര നഴ്‌സുമാരുണ്ട്, അവരുടെ യോഗ്യത, സ്പെഷ്യലൈസേഷൻ, ജോലി ചെയ്യുന്ന മേഖല, ലഭ്യമായ മനുഷ്യവിഭവശേഷി എന്നിവ കൃത്യമായി മനസ്സിലാക്കാൻ കഴിയാത്തത് ആരോഗ്യനയ രൂപീകരണത്തെയും ബാധിക്കുന്നു.
രോഗവ്യാപനം, പ്രകൃതിദുരന്തം, പൊതുജനാരോഗ്യ അടിയന്തരാവസ്ഥ തുടങ്ങിയ സാഹചര്യങ്ങളിൽ ആവശ്യമായ സ്ഥലങ്ങളിലേക്ക് പ്രത്യേക പരിശീലനം നേടിയ നഴ്‌സുമാരെ അതിവേഗം വിന്യസിക്കാനും ഏകീകൃത ദേശീയ ഡാറ്റാബേസ് അനിവാര്യമാണ്. വ്യാജ യോഗ്യതാ രേഖകൾ ഉപയോഗിക്കുന്നവരെയും ലൈസൻസ് റദ്ദാക്കിയിട്ടും സേവനത്തിൽ തുടരാൻ ശ്രമിക്കുന്നവരെയും കണ്ടെത്തുന്നതിനും കേന്ദ്രീകൃത രജിസ്ട്രി സഹായിക്കും.
സംസ്ഥാനങ്ങളുടെ നിയമപരമായ അധികാരവും സ്വയംഭരണാവകാശവും സംരക്ഷിച്ചുകൊണ്ടുതന്നെ കേന്ദ്ര–സംസ്ഥാന നഴ്സിംഗ് രജിസ്ട്രേഷൻ സംവിധാനങ്ങളെ പരസ്പരം ബന്ധിപ്പിക്കുന്ന സാങ്കേതിക സംവിധാനം വേണം. രജിസ്ട്രേഷൻ, ലൈസൻസ് പുതുക്കൽ, ജോലി സ്ഥലം, സ്പെഷ്യലൈസേഷൻ, പ്രാക്ടീസ് സ്റ്റാറ്റസ് തുടങ്ങിയ വിവരങ്ങൾ തത്സമയം പുതുക്കപ്പെടുന്ന ഒരു ദേശീയ നഴ്സസ് പോർട്ടൽ കാലത്തിന്റെ ആവശ്യമാണ്.
നഴ്‌സുമാരെ കൃത്യമായി രേഖപ്പെടുത്തുന്നത് ഒരു ഭരണനടപടി മാത്രമല്ല, രാജ്യത്തിന്റെ ആരോഗ്യ മനുഷ്യവിഭവശേഷിയെ ശാസ്ത്രീയമായി ആസൂത്രണം ചെയ്യുന്നതിനും രോഗികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനും അത്യന്താപേക്ഷിതമായ അടിസ്ഥാന സൗകര്യമാണ്. അതിനാൽ ഏകീകൃത ദേശീയ നഴ്സിംഗ് രജിസ്ട്രിയിലേക്കുള്ള നീക്കം വൈകിക്കൂടാ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.