കുവൈത്ത് സിറ്റി: മിഷ്റിഫിൽ വാടക വീട്ടിൽ അനധികൃത ഭക്ഷ്യ നിർമാണ പ്രവർത്തനം നടത്തിവന്ന രണ്ടു പ്രവാസികൾ പിടിയിൽ. ആഭ്യന്തര മന്ത്രാലയവും പബ്ലിക് അതോറിറ്റി ഫോർ ഫുഡ് ആൻഡ് ന്യൂട്രീഷനും കുവൈത്ത് മുനിസിപ്പാലിറ്റിയും മറ്റ് ബന്ധപ്പെട്ട അധികാരികളുടെ പിന്തുണയോടെ നടത്തിയ സംയുക്ത പരിശോധനയിലാണ് പ്രതികൾ പിടിയിലായത്.
മായം ചേർത്ത ഭക്ഷ്യ ഉൽപന്നങ്ങൾ ഉൽപ്പാദിപ്പിക്കുന്നതിനും വിൽക്കുന്നതിനുമുള്ള ഒരു കേന്ദ്രമാക്കി പ്രതികൾ താമസസ്ഥലം മാറ്റിയതായി അന്വേഷണത്തിൽ കണ്ടെത്തി. മറ്റ് ചേരുവകളുമായി എണ്ണകൾ കലർത്തി അവ വീണ്ടും പായ്ക്ക് ചെയ്ത് പ്രാദേശികമായി ഉൽപ്പാദിപ്പിക്കുന്ന നെയ്യ് എന്ന പേരിൽ വിൽക്കുന്നതായും കണ്ടെത്തി.
ചില ഉൽപന്നങ്ങളിലെ രാജ്യത്തിന്റെ ലേബലുകൾ പ്രതികൾ മാറ്റി ഇറക്കുമതി ചെയ്ത ഉൽപന്നങ്ങളായി തെറ്റായി വിപണനം ചെയ്തതായും തെളിഞ്ഞു. മായം ചേർത്ത വസ്തുക്കൾ പരിശോധനയിൽ പിടിച്ചെടുത്തു. പിടിയിലായവരെ നിയമനടപടികൾക്കും നാടുകടത്തൽ നടപടിക്രമങ്ങൾക്കുമായി ബന്ധപ്പെട്ട അധികാരികൾക്ക് കൈമാറി.
അംഗീകാരമോ ആരോഗ്യ ലൈസൻസോ ഇല്ലാതെ ഭക്ഷ്യ സ്ഥാപനം നടത്തൽ, ശുചിത്വ മാനദണ്ഡങ്ങളും ശുചിത്വ ആവശ്യകതകളും പാലിക്കുന്നതിൽ പരാജയപ്പെടൽ, റീഫില്ലിംഗ് ലൈസൻസ് നേടാതെ ഭക്ഷ്യ ഉൽപന്നങ്ങൾ പാക്ക് ചെയ്യൽ എന്നിവ നിയമലംഘനമാണെന്ന് പബ്ലിക് അതോറിറ്റി ഫോർ ഫുഡ് ആൻഡ് ന്യൂട്രീഷൻ വ്യക്തമാക്കി. ലൈസൻസില്ലാത്ത ആവശ്യങ്ങൾക്കായി സ്വത്ത് ദുരുപയോഗം ചെയ്തതിന് കുവൈത്ത് മുനിസിപ്പാലിറ്റിയും നടപടി സ്വീകരിച്ചു. പൊതുജനാരോഗ്യം സംരക്ഷിക്കൽ, ഉപഭോക്തൃ സുരക്ഷ ഉറപ്പാക്കൽ എന്നിവയുടെ ഭാഗമായാണ് നടപടിയെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.