ജോബി ബേബി
ഓണം ഓര്‍മകളുടെ പൂക്കാലമാണ് ഓരോ പ്രവാസിക്കും. എല്ലാ ഓർമകളും തിരിച്ചെത്തുന്ന കാലം. മണലാരണ്യത്തിലെ ചുട്ടുപൊള്ളുന്ന വേനലിലും കുളിരുള്ള ഓർമകൾ നിറയ്ക്കുന്ന അനുഭൂതി. നാട്ടിലുള്ളവരെക്കാളും ഗംഭീരമായി ഓണം ആഘോഷിക്കുന്നവരാണ് പ്രവാസികൾ. ചിങ്ങമാസത്തിലെ അത്തം തൊട്ടു തിരുവോണം വരെ പൂക്കളം ഇട്ടും തിരുവോണനാളിൽ ഒത്തുചേർന്നും ഓണസദ്യ ഒരുക്കിയും കേരളക്കരയാകെ ഓണം കൊണ്ടാടുമ്പോൾ പ്രവാസികൾക്കു ഇത് നാല്-അഞ്ചു മാസത്തോളം നീണ്ടുനിൽക്കുന്ന ആഘോഷമാണ്. പൊതു അവധി ദിവസങ്ങളിലാണ് മലയാളി സൗഹൃദ കൂട്ടായ്മകളുടെ ആഘോഷം. നാട്ടിലെ ഓണത്തിന്റെ അതേ പ്രതീതി പരമാവധി പ്രവാസ ലോകത്തു കൊണ്ടുവരാൻ ശ്രമിക്കുന്ന ഒത്തുചേരൽ.
നാടൻ പച്ചക്കറികൾ സുലഭമായതിനാൽ അവിയൽ, സാമ്പാർ, കാളൻ, ഓലൻ, കൂട്ടുകറി, ഉപ്പേരി, പായസം തുടങ്ങിയ സവിഭവങ്ങൾ ഓണസദ്യകളിൽ സാധാരണമാണ്. വാഴയില കിട്ടാറുണ്ടെങ്കിലും ചില സമയങ്ങളിൽ പ്ലാസ്റ്റിക് വാഴയിലയിൽ സദ്യ വിളമ്പേണ്ടി വരാറുണ്ട്. ഓരോ സ്ത്രീകളും ഓരോ വിഭവങ്ങൾ ഉണ്ടാക്കി കൊണ്ടുവന്നു നടത്തുന്ന സദ്യകളും കുടുംബ സംഗമങ്ങളിൽ വിരളമല്ല. എല്ലാവർക്കും കേരളത്തിന്റെ തനത് രുചി അറിയാൻ തിരുവോണ നാളിൽ മലയാളി ഹോട്ടലുകളിൽ ഓണസദ്യയും ഒരുക്കും.
പരമ്പരാഗത രീതിയിൽ അല്ലെങ്കിൽ പോലും ഇവിടത്തെ മലയാളികളും ഓണക്കോടിയൊക്കെ ഉടുത്തു പൂക്കളം ഒരുക്കാറുണ്ട്. പ്രവാസി കൂട്ടായ്മകൾ ആവേശപൂർവം മനോഹരമായ പൂക്കളങ്ങൾ ഒരുക്കുന്നു. പുലി വേഷം കെട്ടിയവരും ഓലക്കുട പിടിച്ച മഹാബലിയും ഇത്തരം ആഘോഷങ്ങളിലെ പതിവു കാഴ്ചയാണ്. തിരുവാതിരയും ഓണപ്പാട്ടുകളും വടം വലിയും ആഘോഷങ്ങളിൽ കാണാം.
നന്മയുടെയും സ്നേഹത്തിന്റെയും സമാധാനത്തിന്റെയും സമത്വത്തിന്റെയും അടിസ്ഥാന സന്ദേശമാണ് ഓണം. ആഘോഷങ്ങളിലൂടെ ഓരോ പ്രവാസി മലയാളിയ്ക്കും പല ദേശക്കാർക്കിടയിൽ ഈയൊരു സന്ദേശം പരത്താൻ സാധിക്കുന്നുണ്ട്. നാടിന്റെ പച്ചപ്പും കേരളത്തനിമയും ഇഷ്ടപ്പെടുന്ന എന്നെപ്പോലെയുള്ള ഓരോ പ്രവാസിയുടെ മക്കളോടും 'പ്രിയപ്പെട്ട ആഘോഷ'ത്തെക്കുറിച്ചു പറയാൻ വിദ്യാലയങ്ങളിൽനിന്ന് പറഞ്ഞു വിടുമ്പോൾ രണ്ടാമതൊന്ന് ആലോചിക്കാതെ ആവേശപൂർവം പഠിപ്പിച്ചുവിടാറുണ്ട് ഓണത്തെപ്പറ്റി. ഇവിടെ വളരുന്ന കുഞ്ഞുങ്ങൾക്ക് ബോധപൂർവം നമ്മൾ സൃഷ്ടിക്കേണ്ട ഒരു അനുഭവമാണ് 'ഓണം'.
ഇപ്പോള്‍ ഇതാ വീണ്ടും ഒരു ഓണം വന്നെത്തിയിരിക്കുന്നു. തിരിച്ചുകിട്ടാത്ത ഒത്തിരി നന്മകള് ഉള്ള പഴയ കാലത്തേക്ക് ഓർകളിലൂടെ തിരിച്ചുപോകുന്നു ഇപ്പോൾ. അടുത്ത തലമുറയുടെ ഓണം ഓർമകൾ മറ്റൊന്നായിരിക്കും. ഓർക്കാൻ സുന്ദരമായ ഒരു നാടോർമയും ബാല്യവും ഇല്ലാത്തവര്‍ ആണ് പ്രവാസികളുടെ മക്കള്‍. ജാതിയും മതവും ഞാനെന്ന ഭാവവും ഇല്ലാതെ മനസ്സ് നിറയെ സ്നേഹം മാത്രമായി കൈകോര്‍ത്ത് നില്ക്കുന്ന പഴയ ബാല്യകാലം. എല്ലാ മനുഷ്യരും ഒന്നുപോലെ ആകുന്ന, കള്ളവും ചതിയും എള്ളോളമില്ലാത്ത മാവേലി നാട് എന്നത് എന്നുമൊരു സങ്കൽപം മാത്രം ആയിരിക്കുമെങ്കിലും ഓണക്കാലത്തിന്റെ മഹത്ത്വവും നന്മയും വരും തലമുറകള്‍ക്കു കൂടി പകര്‍ന്നുകൊടുക്കാന്‍ നമുക്കു ശ്രമിക്കാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.