കുവൈത്ത് സിറ്റി: രാജ്യത്തെ പ്രധാന വികസന പദ്ധതികളുടെ നടത്തിപ്പിനെക്കുറിച്ചുള്ള തുടർനടപടികൾ വിലയിരുത്തി മന്ത്രിതല സമിതി. പ്രധാനമന്ത്രി ശൈഖ് അഹ്മദ് അബ്ദുല്ല അൽ അഹമ്മദ് അസ്സബാഹിന്റെ അധ്യക്ഷത വഹിച്ചു. രാജ്യത്തെ പ്രധാന വികസന സംരംഭങ്ങളായ മുബാറക് അൽ കബീർ തുറമുഖം, വൈദ്യുതി ഗ്രിഡിലും പുനരുപയോഗ ഊർജ്ജ മേഖലയിലും സഹകരണം, കുറഞ്ഞ കാർബൺ മാലിന്യ സംസ്കരണ സംവിധാനം സ്ഥാപിക്കൽ, ഭവന വികസന പദ്ധതികൾ, മലിനജല സംസ്കരണ പ്ലാന്റുകൾക്കുള്ള പരിസ്ഥിതി അടിസ്ഥാന സൗകര്യങ്ങൾ, പരിസ്ഥിതി സംരക്ഷണം, വനവൽക്കരണ പദ്ധതികൾ, കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവള വിപുലീകരണം, സൗദി അറേബ്യയുമായും ജി.സി.സി രാജ്യങ്ങളുമായും റെയിൽവേ കണക്റ്റിവിറ്റി, ലേബർ സിറ്റി പദ്ധതികൾ എന്നിവയുടെ പുരോഗതി യോഗത്തിൽ ചർച്ച ചെയ്തു.
എല്ലാ പദ്ധതികളും നിശ്ചിത സമയപരിധിക്കുള്ളിലും മുൻഗണനകൾക്കനുസൃതമായും പൂർത്തിയാക്കാൻ പ്രധാനമന്ത്രി ആഹ്വാനം ചെയ്തു. ഇതിനായി എല്ലാ മുൻകരുതൽ നടപടികളും സ്വീകരിക്കേണ്ടതിന്റെ ആവശ്യകതയും അദ്ദേഹം ഉണർത്തി. പ്രധാന വികസന പദ്ധതികളുടെ സാങ്കേതിക റിപ്പോർട്ടുകളും അജണ്ട ഇനങ്ങളും യോഗം അവലോകനം ചെയ്തതായി ഏഷ്യൻ കാര്യങ്ങളുടെ അസിസ്റ്റന്റ് വിദേശകാര്യ മന്ത്രിയും കമ്മിറ്റി റിപ്പോർട്ടറുമായ അംബാസഡർ സമീഹ് ജോഹർ ഹയാത്ത് പറഞ്ഞു. പ്രാദേശിക സാഹചര്യങ്ങൾ അസാധാരണമാണെങ്കിലും അന്താരാഷ്ട്ര കമ്പനികളുമായുള്ള ചർച്ചകൾ തടസ്സമില്ലാതെ തുടരുകയാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
യോഗത്തിൽ പ്രതിരോധ മന്ത്രി ശൈഖ് അബ്ദുല്ല അലി അബ്ദുല്ല അൽ സാലിം അസ്സബാഹ്, പൊതുമരാമത്ത് മന്ത്രി ഡോ. നൂറ മുഹമ്മദ് അൽ മഷാൻ, മുനിസിപ്പൽ കാര്യ, ഭവനകാര്യ സഹമന്ത്രി അബ്ദുല്ലത്തീഫ് അൽ മെഷാരി, വൈദ്യുതി, ജലം, പുനരുപയോഗ ഊർജ്ജ മന്ത്രി ഡോ. സബീഹ് അബ്ദുൽ അസീസ് അൽ മുഖൈസിം, വികസന കാര്യ, സുസ്ഥിരതാ സഹമന്ത്രി ഡോ. റീം ഗാസി അൽ ഫുലൈജ്, സാമ്പത്തിക കാര്യ, നിക്ഷേപ സഹമന്ത്രി അബ്ദുൽ അസീസ് നാസർ അൽ മർസൂഖ്, ധനകാര്യ മന്ത്രി ഡോ. യാക്കൂബ് യൂസഫ് അൽ റെഫായ്, മുതിർന്ന ഉദ്യോസഥർ എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.