കുവൈത്ത് സിറ്റി: കനത്ത ചൂടിൽ നിന്ന് രാജ്യം വിടപറയുന്നു. ഈ മാസം പകുതിയോടെ രാജ്യത്ത് താപനില ക്രമേണ കുറയുമെന്ന് കാലാവസ്ഥാ നിരീക്ഷകൻ ഫഹദ് അൽ ഒതൈബി അറിയിച്ചു. ഈ മാസം അവസാനത്തിലും അടുത്ത മാസം തുടക്കത്തിലും ഒറ്റപ്പെട്ട മഴക്ക് സാധ്യതയുണ്ട്. സെപ്റ്റംബർ 22 ഓടെ വേനൽക്കാലത്തിന്റെ അവസാനമാകുമെന്നാണ് കണക്കുകൂട്ടൽ. സെപ്റ്റംബർ 27ഓടെ രാജ്യത്ത് ശരത്കാലം ആരംഭിക്കുമെന്നുമാണ് പ്രതീക്ഷിക്കുന്നത്.
ഏതാനും ദിവസങ്ങൾ കൂടി പൊടിയും ഈർപ്പവുമുള്ള കാലാവസ്ഥയും തുടരും. അതേസമയം നിലവിൽ ചില ദിവസങ്ങളിൽ മൂടൽമഞ്ഞ് അനുഭവപ്പെടുന്നുണ്ട്. ഇത് ദൂരക്കാഴ്ച കുറയ്ക്കുന്നതിലേക്ക് നയിക്കുന്നതായി കാലാവസ്ഥാ കേന്ദ്രം വ്യക്തമാക്കി.
കനത്തചൂട് കണക്കിലെടുത്ത് രാജ്യത്ത് നടപ്പാക്കിയ പകൽ സമയത്തെ തൊഴിൽ നിയന്ത്രണം ഞായറാഴ്ച അവസാനിച്ചു.
ഇതോടെ തിങ്കളാഴ്ച മുതൽ തൊഴിൽ സമയം സാധാരണ നിലയിലേക്ക് മാറി. ചൂടേറിയ ദിവസങ്ങളായ ജൂൺ ഒന്നു മുതൽ ആഗസ്റ്റ് 31വരെ രാവിലെ 11 നും നാലിനും ഇടയിലാണ് പുറം തൊഴിലുകൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയിരുന്നത്. തൊഴിലാളികൾ കനത്ത ചൂടിൽ നിന്നും സംരക്ഷിക്കുന്നതിന്റെ ഭാഗമായിരുന്നു നിയന്ത്രണം.
അടുത്ത ആഴ്ചയോടെ താപനില ക്രമേണ കുറഞ്ഞുവരും. ഒക്ടോബറിലും നവംബർ പകുതി വരെയും രാജ്യത്ത് മിത ശീതോഷ്ണ കാലാവസ്ഥയായിരിക്കും.
നവംബറോടെ തണുപ്പ് കാലം ആരംഭിക്കും. ഡിസംബറിൽ കടുത്ത തണുപ്പിലേക്ക് പ്രവേശിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.