കുവൈത്ത് സിറ്റി: കുവൈത്തിൽ തുടർച്ചയായി ഇറാൻ ആക്രമണം. ബുധനാഴ്ച രാത്രിയും വ്യാഴാഴ്ചയും രാജ്യത്തിന് നേരെ ആക്രമണം ഉണ്ടായി. കഴിഞ്ഞ എതാനും ദിവസങ്ങളായി കുവൈത്തിന് നേരെ തുടർച്ചയായ ആക്രമണം നടക്കുന്നുണ്ട്.
രാജ്യത്ത് എത്തിയ മിസൈലുകളും ഡ്രോണുകളും വ്യോമപ്രതിരോധ സംവിധാനം നേരിട്ടതായി സൈന്യം അറിയിച്ചു. ജനങ്ങൾ ജാഗ്രത പുലർത്തണമെന്നും ഉണർത്തി.
ബുധനാഴ്ച ഒരു ക്രൂയിസ് മിസൈൽ, 21 ഡ്രോണുകൾ എന്നിവ കണ്ടെത്തി തടഞ്ഞതായി പ്രതിരോധ മന്ത്രാലയം വക്താവ് മേജർ ജനറൽ സൗദ് അബ്ദുൽ അസീസ് അൽ ഉതൈബി പറഞ്ഞു. ഇതോടെ മേഖലയിൽ സംഘർഷം ആരംഭിച്ചതു മുതൽ 25 ക്രൂയിസ് മിസൈലുകൾ, 387 ബാലിസ്റ്റിക് മിസൈലുകൾ, 970 ബാലിസ്റ്റിക് മിസൈലുകൾ എന്നിങ്ങനെയായി കുവൈത്തിൽ എത്തിയവയുടെ എണ്ണം.
രാജ്യത്തിന് നേരെ ഇറാൻ തുടരുന്ന ആക്രമണങ്ങളെ കുവൈത്ത് ശക്തമായി അപലപിച്ചു. ആക്രമണം തങ്ങളുടെ പരമാധികാരം, സുരക്ഷ, പ്രാദേശിക അഖണ്ഡത എന്നിവയുടെ നഗ്നമായ ലംഘനമാണെന്നും, അന്താരാഷ്ട്ര നിയമം, ഐക്യരാഷ്ട്രസഭയുടെ ചാർട്ടർ, യു.എൻ രക്ഷാസമിതി പ്രമേയം എന്നിവയുടെ ഗുരുതരമായ ലംഘനമാണെന്നും കുവൈത്ത് ചൂണ്ടികാട്ടി. ആക്രമണങ്ങൾക്കും അവയുടെ പ്രത്യാഘാതങ്ങൾക്കും ഇറാൻ പൂർണ്ണ ഉത്തരവാദിയാണെന്ന് കുവൈത്ത് വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ വ്യക്തമാക്കി.
കുവൈത്തിനും മറ്റ് ഗൾഫ് സഹകരണ കൗൺസിൽ (ജി.സി.സി) രാജ്യങ്ങൾക്കുമെതിരെ ഇറാൻ തുടരുന്ന ആക്രമണോത്സുക നടപടികൾ സംഘർഷം വർധിപ്പിക്കുകയും പ്രാദേശിക സുരക്ഷയെയും സ്ഥിരതയെയും ദുർബലപ്പെടുത്തുകയും ചെയ്യും. ആക്രമണങ്ങൾ ഉടൻ അവസാനിപ്പിക്കാൻ കുവൈത്ത് ഇറാനോട് ആവശ്യപ്പെട്ടു.
തങ്ങളുടെ പ്രദേശം, പൗരന്മാർ, താമസക്കാർ, ദേശീയ താൽപ്പര്യങ്ങൾ എന്നിവ സംരക്ഷിക്കുന്നതിനുള്ള എല്ലാ നടപടികളും കുവൈത്ത് സ്വീകരിക്കുമെന്നും വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.