കുവൈത്ത് സിറ്റി: വിദേശികൾ നാട്ടിലയക്കുന്ന പണത്തിന് നികുതി ഏർപ്പെടുത്തണമെന്ന നിർദേശത്തിന് എതിർപ്പ് പ്രകടിപ്പിച്ച് പ്രമുഖ സാമ്പത്തിക വിദഗ്ധരും രംഗത്തെത്തി. പണമയക്കൽ നികുതി ഏർപ്പെടുത്തുന്നതിന് മുമ്പ് മറ്റു പരിഷ്കാരങ്ങളെ കുറിച്ച് ആലോചിക്കണമെന്നും കള്ളപ്പണത്തിന് സാധ്യത വർധിപ്പിക്കുന്ന ഇത്തരം നിർദേശങ്ങൾ അബദ്ധമായിരിക്കുമെന്നും പ്രമുഖ സാമ്പത്തിക വിദഗ്ധർ ചൂണ്ടിക്കാട്ടി. കുവൈത്തിൽ റെമിറ്റൻസ് ടാക്സ് വിജയമായിരിക്കില്ലെന്ന് ഗൾഫ് ബാങ്ക് ബോർഡ് ഡയറക്ടർ അലി റഷീദ് അൽ ബദർ പറഞ്ഞു. രാജ്യത്തിെൻറ സാമ്പത്തിക വ്യവസ്ഥയിൽ ഉദ്ദേശിച്ചതിെൻറ വിപരീതഫലം ആണ് ഉണ്ടാക്കുകയെന്ന് അദ്ദേഹം പറഞ്ഞു. നികുതി വഴി ലഭിക്കുന്ന വരുമാനം ഇത് സമാഹരിക്കാനും മറ്റുമുള്ള സംവിധാനങ്ങൾ ഏർപ്പെടുത്താനുള്ള ചെലവുമായി ഒത്തുപോവില്ല. ഇത് പൊതു ഖജനാവിന് അമിത ഭാരമുണ്ടാക്കും.
നികുതിയേക്കാൾ അധികം നികുതി പിരിക്കാൻ ചെലവിട്ടതുകൊണ്ട് എന്തുകാര്യമാണുള്ളതെന്ന് അദ്ദേഹം ചോദിച്ചു. ഇപ്പോൾ രാജ്യത്തെ 80 ശതമാനം ക്രയവിക്രയത്തിനും മേൽ സർക്കാറിെൻറ പിടിയുണ്ട്. കള്ളപ്പണം വ്യാപകമാവുന്നതോടെ ഇത് ഇല്ലാതാവുമെന്ന് സാമ്പത്തിക വിദഗ്ധനായ മുഹമ്മദ് റമദാൻ പറഞ്ഞു. വിദേശികൾ മാത്രമല്ല സ്വദേശികളും ഇതിെൻറ ബുദ്ധിമുട്ട് അനുഭവിക്കേണ്ടിവരുമെന്ന് അദ്ദേഹം പറഞ്ഞു. മണി എക്സ്ചേഞ്ച് കമ്പനികൾ പൂട്ടിപ്പോവുന്ന സാഹചര്യവും അദ്ദേഹം ചൂണ്ടിക്കാട്ടി.
വിലക്കയറ്റം രൂക്ഷമായി വർധിക്കാനും കാരണമാവും. അന്താരാഷ്ട്ര തലത്തിൽ ഫിനാൻഷ്യൻ/ കമേഴ്സ്യൽ ഹബ്ബായി മാറാനുള്ള കുവൈത്തിെൻറ ആഗ്രഹങ്ങൾക്കും ശ്രമങ്ങൾക്കും തിരിച്ചടിയാവും പണമയക്കലിന് നികുതി ഏർപ്പെടുത്താനുള്ള തീരുമാനമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സമഗ്രമായ നികുതി സമ്പ്രദായത്തെ കുറിച്ച് രാജ്യം ആലോചിക്കണമെന്നും എണ്ണയിതര വരുമാനം കണ്ടെത്താതെ രാജ്യത്തിന് മുേമ്പാട്ടുപോവാനാവില്ലെന്നും മറ്റൊരു സാമ്പത്തിക വിദഗ്ധനായ മുഹമ്മദ് അൽ താമിർ പറഞ്ഞു. പണമയക്കലിന് മാത്രം നികുതി ഏർപ്പെടുത്തി ഏതെങ്കിലും ഒരു വിഭാഗത്തെ ബുദ്ധിമുട്ടിച്ചത് കൊണ്ട് ഒന്നും നേടാനില്ലെന്നും വർധിച്ചുവരുന്ന സബ്സിഡി ചെലവുകൾ കുറക്കാൻ കഴിയുന്ന രീതിയിൽ പരിഷ്കരണം ഏർപ്പെടുത്തണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വിദേശികളെ ഇപ്പോഴും കുവൈത്തിന് ആവശ്യമുണ്ടെന്നും വിദേശികൾ ഭാരമാവുന്നു എന്ന രീതിയിൽ ഒച്ചയിടുന്നത് പക്വതയില്ലാതെയും ദീർഘവീക്ഷണമില്ലാതെയുമാണെന്നും അദ്ദേഹം വ്യക്തമാക്കി. രാജ്യത്തിനുവേണ്ടി ഒന്നും ചെയ്യാത്ത വിദേശികളെ ഒഴിവാക്കി നല്ല തൊഴിൽശക്തി രാജ്യത്ത് സൃഷ്ടിക്കുന്നതിന് ആരും എതിരല്ലെന്നും മുഹമ്മദ് താമിർ കൂട്ടിച്ചേർത്തു. പണമയക്കലിന് നികുതിയേർപ്പെടുത്തുന്നത് വിദേശികളെയും സ്വദേശികളെയും രാജ്യത്തെ കമ്പനികളെയും ബാധിക്കുമെന്ന് മറ്റൊരു സാമ്പത്തിക വിദഗ്ധനായ താമിർ അൽ നഖീബ് പറഞ്ഞു. ഇരുതലമൂർച്ചയുള്ള ഇൗ വാൾ എടുത്ത് ഉപയോഗിക്കുന്നതിന് മുമ്പ് പലവട്ടം ആലോചിക്കണമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.