കുവൈത്ത് സിറ്റി: ആദ്യകാല കുവൈത്ത് പ്രവാസി ഹസ്ബുല്ല നിര്യാതനായപ്പോൾ കുവൈത്ത് ഒാർമ്മിക്കുന്നത് ഒരു സാഹസിക യാത്രയുടെ കഥ.1954ൽ മുംബൈയിൽനിന്ന് പുറപ്പെട്ട് 121ാം ദിവസമാണ് തൃശൂർ കാട്ടൂർ സ്വദേശി കൊരട്ടിപ്പറമ്പിൽ മക്കാർ ഹാജിയുടെ മകൻ ഹസ്ബുല്ല കുവൈത്തിലെതുന്നത്. കറാച്ചിയിലെത്തിയാൽ കുവൈത്തിലെത്താമെന്ന കേട്ടറിവ് വെച്ച് നാട്ടുകാരനായ ഹബീബുല്ലയുമൊത്ത് ഗുജറാത്ത് അതിർത്തിയിലെത്തി. അതുവഴി കറാച്ചിയിലെത്തി കേരള മുസ്ലിം ജമാഅത്ത് എന്ന സംഘടനക്കാരോട് അന്വേഷിച്ചപ്പോളാണ് അവിടെ കുവൈത്ത് എന്നൊരു സ്ഥലമുണ്ടെന്നറിയുന്നത്. അത് വേറെ കുവൈത്ത്.
കറാച്ചി തുറമുഖം വഴി ഇറാഖിലെ ബസറയിലേക്ക് പോവുന്ന ദാരസ എന്ന കപ്പലിൽ തുടർയാത്ര. അക്കാലത്ത് തുറമുഖം പോലുമില്ലാത്തതിനാൽ കുവൈത്തിൽ കപ്പൽ നങ്കൂരമിട്ടത് കടലിൽ. യാത്രാരേഖകൾ ഉള്ളവരെ ബോട്ടിൽ കപ്പലിൽനിന്ന് കുവൈത്ത് തീരത്തേക്ക് കൊണ്ടുപോയി. രേഖകളൊന്നുമില്ലാത്ത ഹസ്ബുല്ലയും ഹബീബുല്ലയും പെട്ടു. അടുത്ത സ്റ്റോപ്പ് ഇറാഖിലെ ബസറ. കപ്പൽ രാത്രിയാണ് ബസറ തീരത്തെത്തിയത്. യാത്രരേഖകൾ ഉള്ളവർ തുറമുഖത്തിറങ്ങി. പാതിരാത്രയോടടുത്തപ്പോൾ കപ്പലിലെ മലയാളി ജീവനക്കാരെൻറ സഹായത്തോടെ ഇവരും ഇറങ്ങി. നേരം വെളുക്കുവോളം സമീപത്തെ റെയിൽവേ സ്റ്റേഷനിൽ ഇറങ്ങി. തയ്യൽ ജോലി കണ്ടെത്താനായിരുന്നു പിറ്റേന്നത്തെ ശ്രമം. കുവൈത്ത് തന്നെയായിരുന്നു ലക്ഷ്യം.
അവിടെ പെട്രോളിയം കണ്ടെത്തിയിട്ടുണ്ടെന്ന് ആരോ പറഞ്ഞിരുന്നു. അങ്ങനെ തീരത്തെ ചളി ഉറച്ച നടപ്പാതയിലൂടെ നടന്നു. വല്ലാത്ത വിശപ്പും ദാഹവും. കുറേ മുന്നോട്ടു നടന്നപ്പോൾ വെള്ളം ഒലിച്ചുവരുന്നൊരു നീർച്ചാൽ കണ്ടു. ചളിവെള്ളം കോരിയെടുത്ത് കുടിച്ചത് നിവൃത്തികേട് കൊണ്ടാണ്. ഇൗന്തപ്പനച്ചുവട്ടിൽ അന്തിയുറക്കം. നേരം വെളുത്തപ്പോൾ പിന്നെയും നടത്തം. ഇടക്കൊരു പള്ളി കണ്ടു. മൂന്നുദിവസം അവിടെ താമസിച്ച് ഫ്രെഷായി തുടർയാത്രക്ക് തയാറെടുക്കുന്നതിനിടെ കടലിൽ പായ്ക്കപ്പലിൽ പോയി മീൻ പിടിക്കുന്നവരെ കണ്ടു. പിന്നീട് യാത്ര മീൻപിടിത്തക്കാരോടൊപ്പം പായ്വഞ്ചിയിൽ. അങ്ങനെ കുവൈത്ത് കസ്റ്റംസിന് സമീപത്തെ ജെട്ടിയിലെത്തി. സമീപത്തെ പൊലീസ് സ്റ്റേഷനിലേക്കാണ് കസ്റ്റംസ് ഉദ്യോഗസ്ഥർ കൊണ്ടുപോയത്.
നേരത്തെ കുവൈത്തിലെത്തിയ ബന്ധു അബ്ദുല്ലയെ കാണാൻ അവർ സഹായിച്ചു. യാത്രാ രേഖകൾ ഇല്ലാത്തവർക്ക് ഒരു കുവൈത്ത് പൗരൻ ഉത്തരവാദിത്തം ഏറ്റെടുത്തില്ലെങ്കിൽ വന്ന ബോട്ടിൽ മടങ്ങണമായിരുന്നു. ആരും ഏറ്റെടുക്കാനില്ലാതെ നിരാശയോടെ മത്സ്യബന്ധന ബോട്ടിൽ മടക്കം. വീണ്ടും ബസറയിൽനിന്ന് രണ്ടാം സാഹസിക നടത്തം. ചെരിപ്പ് തേഞ്ഞ് ദ്വാരം വീണിട്ടും ലക്ഷ്യം കാണുമെന്ന് മനസ്സിലുറച്ചു. വാറുകൾ ഇടക്കിടെ വിട്ടുപോവുന്ന ചെരിപ്പ് ഉപേക്ഷിച്ച് നഗ്നപാദനായും മരുമണലിലൂടെ നടന്നു. ബസറയിൽനിന്ന് രാത്രിയും പകലും നടന്ന് ഒമ്പതാം ദിവസം ജഹ്റ അതിർത്തിയിലെത്തി. ഇതിനിടക്ക് വെള്ളവും ഭക്ഷണവും തന്ന് പലരും സഹായിച്ചില്ലായിരുന്നെങ്കിൽ മരുഭൂമിയിൽ മരിച്ചുവീണേനെ.
ആടിനെ കൊണ്ടുപോവുന്ന വണ്ടിയിൽ ആടുകൾക്കിടയിൽ കൂനിയിരുന്ന് ആളുകാണാതെ അതിർത്തി കടന്നു. ബന്ധു അബ്ദുല്ലയുടെ കാലിക്കറ്റ് ഹോട്ടലിൽ എത്തിയപ്പോൾ ധൈര്യമായി. അബ്ദുല്ലയാണ് ആട്ടിടയനുള്ള 400 രൂപ പ്രതിഫലം നൽകിയത്. തൃശൂർ ജില്ലയിൽനിന്ന് പോക്കാക്കില്ലത്ത് അബ്ദുല്ലയും പാടൂർ സ്വദേശി അബ്ദുറഹ്മാനുമായിരുന്നു അക്കാലത്ത് കുവൈത്തിലുണ്ടായിരുന്നത്. മൂന്നാമനും നാലാമനുമായി ഹസ്ബുല്ലയും ഹബീബുല്ലയും. മറ്റു ജില്ലക്കാർ ഉൾപ്പെടെ മലയാളികൾ 12 പേർ മാത്രം. 1957ൽ കപ്പലിൽ നാട്ടിലേക്ക് പോയി.
പാസ്പോർട്ട് എടുത്ത് യാത്രാ രേഖകളോടെയാണ് പിന്നീട് തിരിച്ചുവന്നത്. 20ാം വയസ്സിൽ സാഹസികമായി കുവൈത്തിലെത്തിയ ആ ഹസ്ബുല്ലയാണ് ചൊവ്വാഴ്ച 88ാം വയസ്സിൽ നിര്യാതനായത്. പ്രമുഖ വ്യവസായി എം.എ. യൂസുഫലിയുടെ ഭാര്യ സാബിറ ഹസ്ബുല്ലയുടെ മൂത്ത മകളാണ്. ഷാഹിദ രണ്ടാമത്തെ മകളും ഷെബീർ ഇളയ മകനുമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.