കുവൈത്ത് സിറ്റി: നടപ്പ് അധ്യയന വർഷത്തിൽ രാജ്യത്തെ സ്വകാര്യ സ്കൂളുകളിൽ വിദ്യാർഥികളുടെ ട്യൂഷൻ ഫീസ് വർധിപ്പിക്കുന്നതിന് സർക്കാർ വിലക്കേർപ്പെടുത്തി. വിദ്യാഭ്യാസ മന്ത്രി ഡോ. ഹാമിദ് അൽ ആസിമിയാണ് ഇതുസംബന്ധിച്ച പ്രത്യേക ഉത്തരവ് പുറപ്പെടുവിച്ചത്. ഇതനുസരിച്ച് സ്വകാര്യ സ്കൂളുകളിൽ 2017-2018 അധ്യയന വർഷത്തെ ഫീസ്ഘടന മാത്രമേ തുടരാവൂ. അമേരിക്കൻ, ബ്രിട്ടീഷ്, ഇന്ത്യൻ, പാക്കിസ്താൻ, ഫിലിപ്പീൻ, ഇറാൻ, സ്വകാര്യ അറബ് സ്കൂളുകൾ എന്നിവക്കെല്ലാം ഉത്തരവ് ബാധകമാണ്. മന്ത്രിയുമായി ബന്ധപ്പെട്ട വൃത്തങ്ങളെ ഉദ്ധരിച്ച് പ്രാദേശിക പത്രമാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
അധ്യാപകരുൾപ്പെടെ ജീവനക്കാർക്ക് തങ്ങളുടെ അവകാശങ്ങൾ ഹനിക്കപ്പെടാത്ത നിലക്കുള്ള വേതനം നൽകാൻ സ്കൂൾ മാനേജ്മെൻറ് ബാധ്യസ്ഥമാണെന്നും ഉത്തരവിലുണ്ട്. ട്യൂഷൻ ഫീസുൾപ്പെടെ കാര്യങ്ങളിൽ നിയമം ലംഘിക്കുന്ന വിദ്യാലയങ്ങൾക്കെതിരെ ശക്തമായ നടപടിയുണ്ടാകും. നിയമലംഘനം കണ്ടെത്തിയ സ്കൂളിന് അതിൽനിന്ന് പിന്മാറാൻ ഒരു മാസം സമയമനുവദിക്കുകയാണ് ആദ്യം ചെയ്യുക. തുടർന്നും ആവർത്തിക്കുകയാണെങ്കിൽ സർക്കാർ വകുപ്പുകളുമായുള്ള ഇത്തരം സ്കൂളുകളുടെ നടപടികൾ ഒരു മാസത്തേക്ക് മരവിപ്പിക്കും. തുടർന്നും സർക്കാർ ഉത്തരവ് പാലിക്കാതെയാണ് മുന്നോട്ടുപോകുന്നതെങ്കിൽ അംഗീകാരം റദ്ദാക്കുമെന്നും മന്ത്രി ഉത്തരവിലൂടെ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.