കുവൈത്ത് സിറ്റി: കുവൈത്തിൽ നഴ്സിങ് മേഖലയിൽ ശമ്പള പരിഷ്കരണം നടപ്പാക്കണമെന്ന് നിർദേശം. സുപ്രീം പ്ലാനിങ് കൗൺസിൽ ആണ് ആരോഗ്യ മന്ത്രാലയത്തിന് ഇത് സംബന്ധിച്ച നിർദേശം നൽകിയത്.
ആരോഗ്യരംഗം കാര്യക്ഷമമാക്കാൻ ഓരോ ആരോഗ്യമേഖലക്കും സ്വതന്ത്ര ബജറ്റ് അനുവദിക്കണമെന്നും നിർദേശമുണ്ട്. ആരോഗ്യമേഖലയുടെ പ്രവർത്തനം കൂടുതൽ കാര്യക്ഷമാക്കുന്നതിനുള്ള നിർദേശങ്ങളുടെ ഭാഗമായാണ് നഴ്സുമാരുടെ ശമ്പള നിരക്ക് പരിഷ്കരിക്കണമെന്ന് ആസൂത്രണ കമീഷൻ നിർദേശിച്ചത്.
യോഗ്യതയും പരിചയ സമ്പത്തുമുള്ള ഉദ്യോഗാർഥികളെ ആകർഷിക്കാനും സേവന വൈദഗ്ധ്യമില്ലാത്തവരെ ഒഴിവാക്കാനും വേതന പരിഷ്കരണം അനിവാര്യമാണെന്നാണ് പ്ലാനിങ് കൗൺസിൽ നിലപാട്. നഴ്സിങ് രംഗത്തേക്ക് സ്വദേശികളെ കൂടുതലായി ആകർഷിക്കാനും ശമ്പള പരിഷ്കരണം വഴിയൊരുക്കും എന്ന് കമീഷൻ ചൂണ്ടിക്കാട്ടി. ഓരോ ആരോഗ്യമേഖലക്കും സ്വയംഭരണാവകാശം നൽകണമെന്നും നിലവിലെ കേന്ദ്രീകൃത ബജറ്റിന് പകരമായി ഓരോ മേഖലക്കും പ്രത്യേകം ബജറ്റ് അനുവദിക്കണമെന്നും കൗൺസിൽ നിർദേശിച്ചു. വിവിധമേഖലകൾ തമ്മിൽ ആരോഗ്യപരമായ മത്സരം ഉണ്ടാകാനും സേവനം കാര്യക്ഷമമാകാനും ഈ നടപടി ഉപകരിക്കും.
സർക്കാർ ആശുപത്രികളിലെ തിരക്ക് കുറക്കുന്നതിനായി വിദേശികൾക്ക് മാത്രമായുള്ള ഇൻഷുറൻസ് ആശുപത്രികളുടെ നിർമാണം വേഗത്തിൽ ആരംഭിക്കണം. കുവൈത്ത് പൗരന്മാരെ ഉന്നത ചികിത്സക്കായി വിദേശത്തേക്ക് അയക്കുന്നതിൽ നിയന്ത്രണം ഏർപ്പെടുത്തണം.
രാജ്യത്തെ ആശുപത്രികളിൽ മതിയായ ചികിത്സ ലഭ്യമല്ലാത്ത സാഹചര്യത്തിൽ മാത്രമേ സർക്കാർ ചെലവിൽ വിദേശ ചികിത്സ അനുവദിക്കാവൂ തുടങ്ങിയകാര്യങ്ങളും സുപ്രീം പ്ലാനിങ് കൗൺസിൽ ആരോഗ്യമന്ത്രാലയത്തോടു നിർദേശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.