കുവൈത്ത് സിറ്റി: രാജ്യത്ത് സുരക്ഷ പരിശോധനകൾ തുടരുന്നു. ഈ മാസം 10 മുതൽ 16 വരെ രാജ്യത്തെ വിവിധ ഗവർണറേറ്റുകളിലായി നടത്തിയ സുരക്ഷാ, ട്രാഫിക് പരിശോധനകളിൽ 35,601 നിയമലംഘനങ്ങൾ കണ്ടെത്തി.
1,046 അപകടങ്ങളും ട്രാഫിക് കേസുകളും കൈകാര്യം ചെയ്തു. 59 പിടികിട്ടാപ്പുള്ളികളെ അറസ്റ്റ് ചെയ്തു. തിരയുന്ന 15 വാഹനങ്ങൾ പിടിച്ചെടുത്തു. നിയമലംഘനങ്ങളുമായി ബന്ധപ്പെട്ട് 26 പേരെ കസ്റ്റഡിയിലെടുത്തു. എട്ട് പ്രായപൂർത്തിയാകാത്തവരെ ജുവനൈൽ പ്രോസിക്യൂഷന് കൈമാറി.
മയക്കുമരുന്നുമായി ബന്ധപ്പെട്ട് 12 പേരെയും താമസ നിയമലംഘനങ്ങളുടെ പേരിൽ 83 പ്രവാസികളെയും അറസ്റ്റ് ചെയ്തു. 29 കേസുകൾ ഡ്രഗ് കൺട്രോൾ വിഭാഗത്തിന് കൈമാറി. ഗുരുതര ഗതാഗത നിയമലംഘനങ്ങളെ തുടർന്ന് 640 വാഹനങ്ങളും എട്ടു മോട്ടോർസൈക്കിളുകളും പിടിച്ചെടുത്തു.
റോഡ് സുരക്ഷ മെച്ചപ്പെടുത്തുക, ഗതാഗത അച്ചടക്കം ശക്തിപ്പെടുത്തുക, നിയമലംഘനങ്ങൾ നിയന്ത്രിക്കുക, നിയമപാലനം ഉറപ്പാക്കുക എന്നിവ ലക്ഷ്യമിട്ടായായിരുന്നു ട്രാഫിക് ആൻഡ് ഓപ്പറേഷൻസ് അഫയേഴ്സ് വിഭാഗം പരിശോധന. ഇതേ കാലയളവിൽ ഓപ്പറേഷൻസ് വിഭാഗം 2,233 ട്രാഫിക് റിപ്പോർട്ടുകൾ കൈകാര്യം ചെയ്തു.
764 അപകടങ്ങളിൽ പട്രോളിംഗ് സംഘങ്ങൾ തുടർ നടപടി സ്വീകരിച്ചു. കാലാവധി കഴിഞ്ഞ റസിഡൻസി പെർമിറ്റുകളുള്ള 50 പേരെയും ഔദ്യോഗിക തിരിച്ചറിയൽ രേഖകളില്ലാത്ത 14 പേരെയും കസ്റ്റഡിയിലെടുത്തു.
രാജ്യത്തെ ഗവർണറേറ്റുകളിലുടനീളം പരിശോധനകൾ തുടരുമെന്ന് ജനറൽ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക് അറിയിച്ചു. റോഡ് സുരക്ഷ ഉറപ്പാക്കുന്നതിനും അപകടങ്ങൾ ഒഴിവാക്കുന്നതിനും ജീവനും സ്വത്തിനും സംരക്ഷണം നൽകുന്നതിനും ഉത്തരവാദിത്തത്തോടെയുള്ള ഡ്രൈവിംഗും നിയമപാലനവും അത്യന്താപേക്ഷിതമാണെന്നും വ്യക്തമാക്കി. ഗതാഗത നിയമങ്ങളും നിർദ്ദേശങ്ങളും പാലിക്കാൻ ഡയറക്ടറേറ്റ് ഉണർത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.