257 നിയമലംഘനങ്ങൾ; സുരക്ഷ പരിശോധന തുടരുന്നു
കുവൈത്ത് സിറ്റി: രാജ്യത്ത് ശക്തമായ സുരക്ഷ പരിശോധന തുടരുന്നു. കഴിഞ്ഞ ദിവസം ക്യാപിറ്റൽ ഗവർണറേറ്റ് സെക്യൂരിറ്റി ഡയറക്ടറേറ്റിന്റെ നേതൃത്വത്തിൽ നടന്ന പരിശോധനയിൽ 257 സുരക്ഷാ-നിയമനടപടികൾ രേഖപ്പെടുത്തി. നിയമലംഘനങ്ങൾ കണ്ടെത്തി. നാലു പ്രത്യേക ചെക്പോസ്റ്റുകൾ സഥാപിച്ചു പഴുതടച്ച പരിശോധനയാണ് നടന്നത്. പരിശോധനയിൽ ക്രിമിനൽ കേസുകളിൽ തിരയുന്ന നാലു പേർ, സിവിൽ നടപടികൾക്കായി തിരയുന്ന മൂന്നു പേർ, താമസ നിയമം ലംഘിച്ച 46 പേർ, മദ്യവുമായി രണ്ടു പേർ, അറസ്റ്റ് വാറന്റുള്ള 38 പേർ, അനധികൃതമായി ജോലി ചെയ്യുന്ന രണ്ടു പേർ എന്നിവരെ പിടികൂടി. മയക്കുമരുന്ന് കൈവശം വെച്ച നാലു കേസുകൾ റിപ്പോർട്ടു ചെയ്തു. ഉപേക്ഷിക്കപ്പെട്ട 57 വാഹനങ്ങൾ നീക്കം ചെയ്തു. കോടതി ഉത്തരവ് പ്രകാരം പിടിച്ചെടുക്കേണ്ട 25 വാഹനങ്ങൾ കണ്ടുകെട്ടി. 54 ഗതാഗത നിയമലംഘനങ്ങൾ രേഖപ്പെടുത്തി.
ചൂതാട്ടത്തിൽ ഏർപ്പെട്ട രണ്ട് പേരെയും കാണാതായവരായി റിപ്പോർട്ട് ചെയ്യപ്പെട്ട 14 പേരെയും അധികൃതർ പിടികൂടി. കേടായ മാംസം വിറ്റ ഒരു കട അടച്ചുപൂട്ടി. നിയമലംഘനം നടത്തിയവർക്കും അറസ്റ്റിലായവർക്കുമെതിരെ ആവശ്യമായ നടപടികൾ സ്വീകരിച്ചു. നിയമം ഉറപ്പാക്കുന്നതിനും പൊതുസുരക്ഷയും ക്രമസമാധാനവും നിലനിർത്തുന്നതിനും പിടികിട്ടാപ്പുള്ളികളെയും നിയമലംഘകരെയും പിടികൂടുന്നതിന്റെയും ഭാഗമാണ് പരിശോധനയെന്ന് അധികൃതർ വ്യക്തമാക്കി.
ലഹരിമരുന്നുകളുമായി ഒരാൾ പിടിയിൽ
കുവൈത്ത് സിറ്റി: ലഹരിമരുന്നുകളും സൈക്കോട്രോപിക് വസ്തുക്കളുമായി ഒരാൾ പിടിയിൽ. 300 ഗ്രാം കൊക്കെയ്ൻ,250 ഗ്രാം ഹാഷിഷ്, 3,500 ലിറിക്ക ക്യാപ്‌സ്യൂളുകൾ, രാസവസ്തുക്കൾ പുരട്ടിയ 1,000 കടലാസ് ഷീറ്റുകൾ, 50 ഗ്രാം മെത്താംഫെറ്റമിൻ, ഒരു പിസ്റ്റളും വെടിക്കോപ്പുകളും, നാല് ത്രാസുകൾ എന്നിവ പിടിച്ചെടുത്തു. പ്രതിയെയും പിടിച്ചെടുത്ത വസ്തുക്കളും ബന്ധപ്പെട്ട അധികാരികൾക്ക് കൈമാറി.
ഫർവാനിയയിലെ സ്റ്റേബിൾ മേഖലയിൽ വാടകക്കെടുത്ത ഒരു ലായത്തിൽ നിന്നാണ് ഇയാളെ പിടികൂടിയത്. അബ്ദുള്ള അൽ മുബാറക് മേഖലയിലെ മറ്റൊരു സ്ഥലത്തും സുരക്ഷാ ഉദ്യോഗസ്ഥർ പരിശോധന നടത്തി. അനുവദിക്കപ്പെട്ട ആവശ്യത്തിനല്ലാതെ മറ്റൊന്നിനായി ഈ ലായം ഉപയോഗിച്ചതായും അധികൃതർ കണ്ടെത്തി. അനുവദിക്കപ്പെട്ട ആവശ്യങ്ങൾക്കല്ലാതെ മറ്റെന്തിനെങ്കിലും ഉപയോഗിച്ചതായി തെളിയുന്ന എല്ലാ സ്വത്തും തിരിച്ചെടുക്കുമെന്നും, നിയമലംഘകർക്കെതിരെ നടപടികൾ സ്വീകരിക്കുമെന്നും ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.