കുവൈത്ത് സിറ്റി: പെട്രോളിയം വില വർധിച്ചതോടെ കുവൈത്തിന്റെ ബജറ്റ് കമ്മി കുറയും. ബാരലിന് 65 ഡോളർ വില കണക്കാക്കിയാണ് കുവൈത്ത് ബജറ്റ് തയാറാക്കിയത്. ഇപ്പോൾ വില 110 ഡോളറിനു മുകളിലാണ്. ബാരലിന് 90 ഡോളറിനു മുകളിൽ സ്ഥിരമായി ലഭിച്ചാൽ ബജറ്റ് കമ്മിയില്ലാതെ ബ്രേക്ക് ഇവനിൽ എത്തും. ഇപ്പോഴത്തെ വിലക്കയറ്റം റഷ്യ, യുക്രെയ്ൻ യുദ്ധപശ്ചാത്തലത്തിലുള്ളതാണെന്നും ഇത് സ്ഥിരമായി നിൽക്കില്ലെന്നുമാണ് അധികൃതരുടെ വിലയിരുത്തൽ.
119 ദീനാറിനു മുകളിൽ എത്തിയ എണ്ണവില കഴിഞ്ഞദിവസം ആറു ഡോളറിലേറെ കുറഞ്ഞു. ഒരു ദിവസം 10 ഡോളറിലേറെ വർധിക്കുകയും പിറ്റേദിവസം ആറു ഡോളറിലേറെ കുറയുകയും ചെയ്യുന്നവിധം വലിയ ചാഞ്ചാട്ടമാണ് ഇപ്പോൾ കാണുന്നത്. ബജറ്റ് കമ്മിയും ലിക്വിഡിറ്റി ക്ഷാമവും പരിഹരിക്കാൻ വിവിധ മന്ത്രാലയങ്ങൾ ചെലവു ചുരുക്കൽ നടപടികൾ പിന്തുടരുന്നു.
പ്രിൻറിങ്, സെക്യൂരിറ്റി, ശുചീകരണ സേവനം, യാത്രകൾ, ഹോട്ടൽ, ഡേറ്റ എൻട്രി സർവിസ്, പ്രസിദ്ധീകരണങ്ങൾ, ഹോസ്പിറ്റാലിറ്റി, പാർട്ടികൾ, പരസ്യം, സമ്മാനം തുടങ്ങിയ ഇനങ്ങളിലെ അധികചെലവ് ഒഴിവാക്കാൻ ധനമന്ത്രാലയം നിർദേശം നൽകുകയായിരുന്നു. കോവിഡ് പ്രതിസന്ധിയെ തുടർന്ന് വില കുത്തനെ ഇടിഞ്ഞത് എണ്ണവില മുഖ്യവരുമാനമായി കാണുന്ന കുവൈത്ത് അടക്കമുള്ള രാജ്യങ്ങൾക്ക് വൻ പ്രതിസന്ധിയാണ് സൃഷ്ടിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.