കുവൈത്തിൽ പ്രവാസികൾക്ക് ചെലവേറും; വിദേശികളുടെ വെള്ളം, വൈദ്യുതി, ആരോഗ്യനിരക്ക് വർധനക്ക് ശിപാർശ

കുവൈത്ത് സിറ്റി: സ്വദേശിവത്കരണ നീക്കങ്ങൾക്കു പിറകെ രാജ്യത്ത് വിദേശികളുടെ വെള്ളം, വൈദ്യുതി, ആരോഗ്യനിരക്ക് വർധനക്ക് ശിപാർശയെന്ന് റിപ്പോർട്ട്. 50 ശതമാനംവരെ നിരക്ക് വർധിക്കുമെന്നും ഇത് ഉടന്‍ പ്രാബല്യത്തില്‍ വരുമെന്നും കുവൈത്ത് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. സാമ്പത്തിക നിയന്ത്രണങ്ങളുടെ ഭാഗമായാണ് നിരക്ക് വർധിപ്പിക്കാന്‍ ഒരുങ്ങുന്നതെന്നാണ് സൂചന. നിലവിലെ നിരക്കിൽനിന്ന് 50 ശതമാനംവരെ വർധിപ്പിക്കാൻ വൈദ്യുതി മന്ത്രാലയം ആലോചിക്കുന്നതായി റിപ്പോര്‍ട്ടിൽ പറയുന്നു. എന്നാൽ, ഇതിൽ ഔദ്യോഗിക അറിയിപ്പ് ഉണ്ടായിട്ടില്ല.

വെള്ളവും വൈദ്യുതിയും ഉൽപാദിപ്പിക്കുന്നതിന് സർക്കാർ ചെലവഴിക്കുന്ന തുകയും ഉപഭോക്താക്കളിൽനിന്ന് ഈടാക്കുന്ന ഫീസും തമ്മിൽ വലിയ അന്തരമുള്ളതായും ചൂണ്ടിക്കാണിക്കുന്നു. ചികത്സ സേവന നിരക്ക് ഉയർത്താന്‍ ആരോഗ്യമന്ത്രാലയം സര്‍ക്കാറിന് നിർദേശം സമര്‍പ്പിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്. രാജ്യത്ത് ചികിത്സ സേവനത്തിന് ഈടാക്കുന്ന ഫീസ് തുച്ഛമാണെന്നും അനിവാര്യമായ സാഹചര്യത്തിലാണ് നിരക്ക് വർധനക്ക് ശിപാര്‍ശ നല്‍കിയതെന്നും ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. തുടക്കത്തില്‍ എക്‌സ്റേ, ലാബ് ടെസ്റ്റുകൾ, ഓപറേഷൻ ചാർജുകള്‍, സ്വകാര്യ മുറികളുടെ വാടക, ഗൈനക്കോളജിക്കൽ സേവനങ്ങള്‍ എന്നിവയാണ് ഉയര്‍ത്തുക. ചികിത്സ മേഖലയിൽ നൂതന സംവിധാനങ്ങൾ ഏർപ്പെടുത്തുന്നതിന് ഭാരിച്ച ചെലവാണ് സർക്കാർ വഹിക്കുന്നതെന്നും മറ്റ് രാജ്യങ്ങളെ അപേക്ഷിച്ച് കുവൈത്തിലെ ആരോഗ്യഫീസ്‌ കുറവാണെന്നും അധികൃതര്‍ പറയുന്നു.

2019ൽ വിദേശികൾക്ക് സ്വാഭാവിക പ്രസവത്തിനുള്ള ഫീസ്‌ 50 ദീനാറിൽനിന്ന് 100 ദീനാറായും സിസേറിയൻ ഫീസ്‌ 150 ദീനാറായും വർധിപ്പിച്ചിരുന്നു. മുറിവാടക ദിവസത്തിന് 50 ദീനാർ ഉണ്ടായിരുന്നത് 100 ദീനാറായും വർധിപ്പിച്ചു‌. എന്നാൽ, ലാബ് പരിശോധനകൾ, മരുന്നുകൾ എന്നിവക്ക് വേറെ ഫീസ് നൽകേണ്ടിയിരുന്നില്ല. കഴിഞ്ഞ ഡിസംബറിൽ ഹെൽത്ത് ക്ലിനിക്കുകളിൽ വിദേശികൾക്കു മരുന്നുകൾക്ക് പുതിയ നിരക്കു നിശ്ചയിക്കുകയുമുണ്ടായി. പ്രൈമറി ഹെൽത്ത് ക്ലിനിക്കുകളിൽ അഞ്ചു ദീനാർ, ഔട്ട്‌ പേഷ്യന്റ് ക്ലിനിക്കുകളിൽ 10 ദീനാർ എന്നിങ്ങനെയാണ് ഫീസ്‌ ഏര്‍പ്പെടുത്തിയത്. നേരത്തേ മരുന്ന് സൗജന്യമായിരുന്നു.

Tags:    
News Summary - Recommendation for increase in water, electricity and health rates for foreigners in Kuwait

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.