കുവൈത്ത് സിറ്റി: കുവൈത്തിലെ ഇന്ത്യൻ പൗരന്മാരുടെ യാത്രാ പ്രശ്നത്തിൽ ഇടപെടൽ ആവശ്യപ്പെട്ട് പ്രവാസി വെൽഫെയർ കുവൈത്ത് കുവൈത്തിലെ ഇന്ത്യൻ അംബാസഡർക്ക് കത്തയച്ചു. ടെർമിനൽ -1 അടച്ചതോടെ യാത്രാക്കാർ നേരിടുന്ന പ്രയാസം പ്രവാസി വെൽഫെയർ അംബാസഡറുടെ ശ്രദ്ധയിൽ പെടുത്തി. നിലവിൽ ഇന്ത്യയിലേക്കുള്ള വിമാന സർവ്വീസുകളുടെ എണ്ണം പരിമിതമായതിനാൽ വലിയ ബുദ്ധിമുട്ടുകളാണ് പ്രവാസികൾ നേരിടുന്നത്. യാത്ര ചെയ്യേണ്ട അനിവാര്യ സാഹചര്യങ്ങളിലായിട്ടും നിരവധി പേർക്ക് ഇന്ത്യയിലേക്ക് പോകാൻ സാധിക്കാത്ത അവസ്ഥയാണ് നിലവിലുള്ളത്. പരിമിതമായ വിമാന സർവീസുകൾ കാരണം വിമാന നിരക്കുകൾ അസാധാരണമായി വർധിച്ചതും സാധാരണക്കാരായ യാത്രക്കാരെ കൂടുതൽ ദുരിതത്തിലാക്കിയിരിക്കുകയാണെന്നും കത്തിൽ പറയുന്നു.
ഈ സാഹചര്യത്തിൽ, കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിലെ ടെർമിനൽ 4 (ടി-4) അല്ലെങ്കിൽ ടെർമിനൽ 5 (ടി-5) എന്നിവിടങ്ങളിൽ നിന്ന് ഇന്ത്യൻ എയർലൈൻ കമ്പനികളുടെ സർവീസുകൾ ആരംഭിക്കുന്നതിനുള്ള സാധ്യതകൾ കുവൈത്ത് അധികാരികളുമായി ചർച്ച ചെയ്യാൻ ഇന്ത്യൻ എംബസി അടിയന്തരമായി ഇടപെടണം. നേരത്തെ ഇന്ത്യൻ എംബസി വഴി നൽകിവന്നിരുന്ന സൗദി ട്രാൻസിറ്റ് വിസ പുനരാരംഭിക്കാൻ നടപടി സ്വീകരിക്കണമെന്നും കത്തിൽ ആവശ്യപ്പെട്ടു. ഇതുവഴി ഇന്ത്യൻ പൗരന്മാർക്ക് റിയാദ്, ദമ്മാം തുടങ്ങിയ സമീപ വിമാനത്താവളങ്ങൾ ഉപയോഗിച്ച് സൗദി ട്രാൻസിറ്റ് വിസ ഉപയോഗിച്ച് യാത്ര ചെയ്യാനാകുമെന്നും പ്രവാസി വെൽഫെയർ കുവൈത്ത് ചൂണ്ടികാട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.