കുവൈത്ത് സിറ്റി: കേരളത്തിൽനിന്നുള്ള പ്രവാസികളുടെ പ്രശ്നപരിഹാരത്തിനായി സ്ഥാപിതമായ പ്രവാസി കമീഷനിൽ ഒന്നര വർഷമായി അധ്യക്ഷൻ ഇല്ല. അതിനാൽ മാസങ്ങളായി കേരള പ്രവാസി കമീഷൻ പ്രവർത്തനരഹിതമാണ്. ജസ്റ്റിസ് പി.ഡി. രാജൻ വിരമിച്ചതിനുശേഷം പുതിയ ആളെ നിയമിച്ചിട്ടില്ല. ഇതോടെ, ആയിരത്തോളം പ്രവാസികളുടെ കേസുകളാണ് കെട്ടിക്കിടക്കുന്നത്.
പ്രവാസി മലയാളികളും അവരുടെ ബന്ധുക്കളും നാട്ടില്‍ അനുഭവിക്കുന്ന സിവിലും ക്രിമിനലുമായ പ്രശ്നങ്ങള്‍ നിയമപരമായി പരിഹരിക്കുന്നതിനുവേണ്ടിയാണ് 2016ല്‍ അര്‍ധ ജുഡീഷ്യല്‍ അധികാരങ്ങളോടുകൂടിയ പ്രവാസി കമീഷന് സര്‍ക്കാര്‍ രൂപവത്കരിച്ചത്. തുടക്കത്തില്‍ കാര്യക്ഷമമായിട്ടായിരുന്നു പ്രവര്‍ത്തനം. എല്ലാ ജില്ലകളിലും കമീഷന് സിറ്റിങ്ങുകളും നടത്തിയിരുന്നു. എന്നാൽ, അധ്യക്ഷൻ ഇല്ലാത്തതിനാൽ എല്ലാ പ്രവർത്തനങ്ങളും നിലച്ചു.
വിഷയത്തിൽ മുഖ്യമന്ത്രിയുടെ അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് പ്രവാസി ലീഗൽ സെൽ ഗ്ലോബൽ പ്രസിഡന്റ് അഡ്വ. ജോസ് എബ്രഹാം നിവേദനം നൽകി. പലവിധ പ്രശ്നങ്ങളാൽ വലയുന്ന പ്രവാസികൾക്ക് ആശ്വാസമാകുന്ന കമീഷന്റെ പ്രവർത്തനത്തിലും പ്രവാസികളുടെ ക്ഷേമവിഷയങ്ങളിലും അടിയന്തരമായ സർക്കാർ ഇടപെടലുകൾ ആവശ്യമാണെന്നും നിവേദനത്തിൽ ചൂണ്ടിക്കാട്ടി.
സർക്കാർ ഈ വിഷയത്തിൽ അനുകൂലമായ നടപടി സ്വീകരിക്കാത്തപക്ഷം പ്രവാസി ലീഗൽ സെല്ലിന് കോടതിയെ സമീപിക്കേണ്ടിവരുമെന്നും പി.എൽ.സി കുവൈത്ത് ജനറൽ സെക്രട്ടറി ബിജു സ്റ്റീഫൻ, കോഓഡിനേറ്റർ അനിൽ മൂടാടി എന്നിവർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.