കുവൈത്ത് സിറ്റി: കാർ രജിസ്ട്രേഷൻ പുതുക്കുന്നതിന് മലിനീകരണ മുക്ത സർട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കുന്നതുമായി ബന്ധപ്പെട്ട നടപടികൾ പൂർത്തിയായി. ഇതിന്റെ സാങ്കേതിക കാര്യങ്ങള്‍ പൂര്‍ത്തിയായതായി എൻവയോൺമെന്റ് പബ്ലിക് അതോറിറ്റി ഡയറക്ടർ ജനറൽ ശൈഖ് അബ്ദുല്ല അൽ അഹമ്മദ് അറിയിച്ചു. ആഭ്യന്തര മന്ത്രാലയവുമായി സഹകരിച്ച് ടെൻഡര്‍ നടപടികള്‍ ഉടന്‍ പൂര്‍ത്തിയാക്കും.
ഇതോടെ കാര്‍ പാസിങ് പരിശോധനാ കേന്ദ്രങ്ങളിൽ ആഭ്യന്തര ഉദ്യോഗസ്ഥരോടൊപ്പം പരിസ്ഥിതി മന്ത്രാലയത്തിലെ പ്രത്യേക ഉദ്യോഗസ്ഥരുടെയും സാന്നിധ്യം ഉണ്ടാകും. വാഹനങ്ങളുടെ മലിനീകരണ മുക്ത പരിശോധനാ ഫലം അനുസരിച്ചായിരിക്കും രജിസ്ട്രേഷൻ പുതുക്കി നൽകുകയെന്നും അധികൃതര്‍ അറിയിച്ചു.
ദേശീയ അന്തർദേശീയ മാനദണ്ഡങ്ങൾക്കനുസൃതമായി വാഹനത്തിന്‍റെ തരവും വലുപ്പവും അനുസരിച്ചായിരിക്കും മലിനീകരണ തോത് നിശ്ചയിക്കുക. പരിശോധനയിൽ മലിനീകരണം തെളിഞ്ഞാൽ വീണ്ടും പരിശോധനക്ക് ഹാജരാകണം. തുടര്‍ന്നും മലിനീകരണം കണ്ടെത്തിയാൽ വാഹനം കണ്ടുകെട്ടും. പരിസ്ഥിതി ടെസ്റ്റിനുള്ള ഫീസ് ഉടൻ നിശ്ചയിക്കുമെന്നും അധികൃതര്‍ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.