കുവൈത്ത് സിറ്റി: പി.എം ശ്രീ പദ്ധതിയിൽ കേരള സർക്കാർ ഒപ്പു വെച്ചതിലൂടെ പൊതു സമൂഹത്തിലുണ്ടായ ആശങ്കയകറ്റാനും വിദ്യാഭ്യാസ നയത്തിൽ ഇടതുപക്ഷ നിലപാടുകളെ ഉയർത്തിപ്പിടിച്ചു മുന്നോട്ട് പോവാനും കേരള സർക്കാർ ശ്രമിക്കണമെന്ന് ഐ.എം.സി.സി കുവൈത്ത് കമ്മിറ്റി ആവശ്യപ്പെട്ടു.
രാജ്യത്തിന്റെ തനതായ ചരിത്രത്തെ വളച്ചൊടിക്കുകയും തങ്ങൾക്ക് ഇഷ്ടമില്ലാത്തതിനെ വെട്ടി മാറ്റുകയും ചെയ്ത കേന്ദ്രത്തിന്റെ സിലബസ് പരിഷ്കരണങ്ങളെ സംസ്ഥാന സർക്കാർ ഒരു രീതിയിലും അംഗീകരിച്ചിട്ടില്ല.
പി.എം ശ്രീ പദ്ധതി വിഭാവനം ചെയ്യുന്ന പാഠ്യക്രമത്തിന്റെ കാര്യത്തിലും ഈ നിലപാടുകൾ സാധ്യമാണെന്നിരിക്കെ ഹിന്ദുത്വ വിരുദ്ധതയുടെ വ്യക്തമായ പ്രത്യയശാസ്ത്ര നിലപാടുള്ള ഇടതുപക്ഷ സർക്കാറിനെ അവിശ്വസിക്കേണ്ട സാഹചര്യം നിലവിലില്ല.
കാവിവത്ക്കരണത്തിന്നെതിരെ ശക്തമായ നിലപാടെടുക്കുകയും കേന്ദ സർക്കാർ നിർദേശങ്ങളെ പൂർണമായും തള്ളിക്കളയുകയും ചെയ്ത ഇടതുപക്ഷ സർക്കാർ പി.എം ശ്രീ പദ്ധതിയിലൂടെ തിരുകിക്കയറ്റുന്ന സംഘ്പരിവാർ അജണ്ടകളോട് രാജിയാകുമെന്ന് പറയുന്നതിനെ മുഖവിലക്കെടുക്കേണ്ടതില്ലെന്നും ഐ.എം.സി.സി അഭിപ്രായപ്പെട്ടു. ജി.സി.സി കമ്മിറ്റി രക്ഷാധികാരി സത്താർ കുന്നിൽ ഉദ്ഘാടനം ചെയ്തു.
പ്രസിഡന്റ് ഹമീദ് മധൂർ അധ്യക്ഷത വഹിച്ചു. ഉമ്മർ കൂളിയങ്കാൽ, മുനീർ തൃക്കരിപ്പൂർ, ഹക്കീം, സിറാജ്, റഷീദ് എന്നിവർ സംസാരിച്ചു. ജനറൽ സെക്രട്ടറി ശരീഫ് താമരശ്ശേരി സ്വാഗതവും ട്രഷറർ അബൂബക്കർ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.