കുവൈത്ത് സിറ്റി: ഒമാൻ വിദേശകാര്യ മന്ത്രി യൂസുഫ് ബിൻ അലവി ബിൻ അബ്ദുല്ല ഹ്രസ്വ സന്ദർശനത്തിനായി കുവൈത്തിലെത്തി. ഖത്തറുമായി ബന്ധപ്പെട്ട് ജി.സി.സിയിൽ പ്രതിസന്ധി ഉടലെടുത്തതിന് ശേഷം ഇത് രണ്ടാം തവണയാണ് ഒമാൻ വിദേശകാര്യമന്ത്രി കുവൈത്തിലെത്തുന്നത്. സൗദി, ബഹ്റൈൻ, യു.എ.ഇ, ഈജിപ്ത് എന്നീ രാജ്യങ്ങൾ ഖത്തറുമായുള്ള നയതന്ത്ര ബന്ധം വിച്ഛേദിച്ചപ്പോഴും ബന്ധം തുടർന്നുകൊണ്ട് തന്നെ പ്രശ്നപരിഹാരത്തിന് ശ്രമിക്കുന്ന രണ്ട് ജി.സി.സി രാജ്യങ്ങളാണ് കുവൈത്തും ഒമാനും. ഖത്തറിന് മേൽ ബഹിഷ്കരണം ഏർപ്പെടുത്തിയ നാല് രാജ്യങ്ങൾ കഴിഞ്ഞ ദിവസം മനാമയിൽ യോഗം ചേർന്ന് തങ്ങളുടെ നിലപാട് വ്യക്തമാക്കിയതിന് പിന്നാലെ ഒമാൻ വിദേശകാര്യമന്ത്രി കുവൈത്തിലെത്തിയതിന് നയതന്ത്ര പ്രധാന്യമുണ്ട്. കുവൈത്ത് വിദേശകാര്യമന്ത്രി ശൈഖ് സബാഹ് ഖാലിദ് അൽ ഹമദ് അസ്സബാഹ്, വാർത്താവിനിമയ മന്ത്രി ശൈഖ് മുഹമ്മദ് അൽ അബ്ദുല്ല അസ്സബാഹ് എന്നിവർ ഒമാൻ മന്ത്രിയെ വിമാനത്താവളത്തിൽ സ്വീകരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.