കുവൈത്ത് സിറ്റി: കുവൈത്തിൽ ട്രാഫിക് കാമറകൾ വഴി കണ്ടെത്തുന്ന നിയമലംഘനങ്ങൾ കൈകാര്യം ചെയ്യുന്നതിനായി പ്രത്യേക ഓഫിസ് വരുന്നു. ട്രാഫിക് ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്മെൻറിെൻറ കീഴിൽ നവംബർ മധ്യത്തോടെ ഓഫിസ് പ്രവർത്തനമാരംഭിക്കുമെന്നു ഗതാഗതവകുപ്പ് അറിയിച്ചു.
പരോക്ഷ നിയമലംഘനങ്ങളുടെ എണ്ണം ക്രമാതീതമായി വർധിച്ച സാഹചര്യത്തിലാണ് ഇത്തരം കേസുകൾക്ക് മാത്രമായി പ്രത്യേക ഓഫിസ് എന്ന ആശയത്തിന് ആഭ്യന്തരമന്ത്രാലയം രൂപം നൽകുന്നത്. ഉദ്യോഗസ്ഥ ഇടപെടലില്ലാതെ ട്രാഫിക് കാമറകളിലൂടെ കണ്ടെത്തുന്ന നിയമലംഘനങ്ങളാണ് ഇൻഡയറക്ട് വയലേഷൻ അഥവാ പരോക്ഷ നിയമലംഘനം. വേഗപരിധി ലംഘനം, റെഡ് സിഗ്നൽ മറികടക്കൽ, റോഡിലെ സൂചന ബോർഡുകളും നിർദേശങ്ങളും അവഗണിക്കൽ, എമർജൻസി ട്രാക്കിലൂടെ സഞ്ചരിക്കൽ, പാടില്ലാത്ത സ്ഥലങ്ങളിൽ യു ടേൺ എടുക്കൽ എന്നിവയാണ് പ്രധാനമായും കാമറകൾ വഴി കണ്ടെത്തുന്നത്. സീറ്റ് ബെൽറ്റ് ധരിക്കാതെ വാഹനമോടിക്കൽ, മൊബൈൽ ഉപയോഗം തുടങ്ങിയ നിയമലംഘനങ്ങളും കാമറകൾ കണ്ടെത്താറുണ്ട്. പരോക്ഷ നിയമലംഘനങ്ങൾക്ക് വാഹന ഉടമയിൽനിന്ന് പിഴ ഈടാക്കുകമാത്രമാണ് നിലവിലുള്ള നടപടി. ആഭ്യന്തര മന്ത്രാലയത്തിെൻറ വെബ്സൈറ്റ് വഴി പിഴ സംഖ്യ എത്രയാണെന്ന് പരിശോധിക്കാനും കെ നെറ്റ് കാർഡ് വഴി അവ അടക്കാനും സൗകര്യമുണ്ട്. ഈ രീതിക്കു പകരം പരോക്ഷ നിയമലംഘനങ്ങൾ നടത്തുന്നവരെ നേരിട്ട് വിളിച്ചു വരുത്തി പിഴ ഈടാക്കാനാണ് പ്രത്യേക ഓഫിസ് ആരംഭിക്കുന്നത്. നിയമലംഘനം രേഖപ്പെടുത്തപ്പെട്ടാൽ ഇതിനായുള്ള പ്രത്യേക ഓഫിസിൽ ഹാജരാകാൻ ആവശ്യപ്പെട്ട് വാഹന ഉടമക്ക് സമൻസ് അയക്കും. സമൻസ് അവഗണിച്ചാൽ എല്ലാവിധ സർക്കാർ സേവനങ്ങളും തടയപ്പെടും. കുട്ടികളും ലൈസൻസില്ലാത്ത കൗമാരക്കാരും നടത്തുന്ന നിയമലംഘനങ്ങൾ രക്ഷിതാക്കളെ അറിയിക്കുക എന്ന ലക്ഷ്യവും പുതിയ തീരുമാനത്തിന് പിന്നിലുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.