ദേശീയദിനം ആഘോഷിച്ചു കുവൈത്തിന് ഇന്ന് രണ്ടാം ‘പെരുന്നാള്‍’

കുവൈത്ത് സിറ്റി: അധിനിവേശത്തിന്‍െറ കറുത്ത ദിനരാത്രങ്ങളില്‍നിന്ന് മോചിതരായ കുവൈത്ത് ജനതക്കിന്ന് വിമോചനപ്പെരുന്നാള്‍. ശനിയാഴ്ച രാജ്യം 56ാം ദേശീയ ദിനം സമുചിതമായി ആഘോഷിച്ചു. തെരുവുകളില്‍ ആവേശം തിരതല്ലിയപ്പോള്‍ ജനഹൃദയങ്ങള്‍ ദേശാഭിമാനത്തിന്‍െറ കൊടുമുടിയേറി. രാജ്യത്തിന്‍െറ മുക്കുമൂലകളിലും വാഹനങ്ങളിലും കുവൈത്ത് ദേശീയപതാക പാറിപ്പറക്കുന്നത് കാണാമായിരുന്നു. ബ്രിട്ടിഷ് കോളനി ഭരണത്തില്‍നിന്ന് സ്വാതന്ത്ര്യം പ്രാപിച്ചതിന്‍െറ ഓര്‍മ പുതുക്കിയാണ് ദേശീയദിനം ആഘോഷിച്ചതെങ്കില്‍, ഇറാഖ് അധിനിവേശത്തില്‍നിന്നു മോചിതമായതിന്‍െറ ഓര്‍മക്കായാണ് വിമോചനദിനാഘോഷം. രണ്ടും അടുത്തടുത്ത ദിവസങ്ങളില്‍ വന്നത് സന്തോഷം ഇരട്ടിയാക്കി. രാജ്യത്തെ വിദേശി സമൂഹവും വാഹനങ്ങളില്‍ കുവൈത്ത് പതാകയണിയിച്ചും ആഘോഷപരിപാടികള്‍ നടക്കുന്നയിടങ്ങളില്‍ സന്ദര്‍ശിച്ചും സന്തോഷത്തില്‍ പങ്കാളികളായി.  ദേശീയപതാകയും അമീറിന്‍െറയും മറ്റും പടങ്ങളും ആലേഖനം ചെയ്ത ശരീരങ്ങളുമായി കൊച്ചുകുട്ടികളും ബാലികാബാലന്‍മാരും റോഡുകളും തെരുവുകളും കൈയടക്കി. പരസ്പരം കെട്ടിപ്പിടിച്ചും ആലിംഗനം ചെയ്തും സന്തോഷം പങ്കിട്ട രാജ്യനിവാസികള്‍ ദേശസ്നേഹം പ്രകടിപ്പിക്കുന്ന തരത്തിലുള്ള വിവിധ പരിപാടികള്‍ സംഘടിപ്പിക്കുകയും പങ്കാളികളാവുകയും ചെയ്തു. 26 വര്‍ഷം മുമ്പ്  ആഗസ്റ്റ് രണ്ടിനാണ് സദ്ദാം ഹുസൈന്‍െറ സൈന്യം കുവൈത്തിലേക്ക് ഇരച്ചുകയറിയത്. ലോക ഭൂപടത്തില്‍നിന്ന് കുവൈത്ത് എന്ന രാജ്യത്തെ തന്നെ മായ്ച്ചുകളയുകയെന്ന ലക്ഷ്യത്തോടെയായിരുന്നു ഇറാഖി ടാങ്കുകള്‍ പാഞ്ഞടുത്തത്. കുവൈത്തിനെ ഇറാഖിന്‍െറ 19ാമത് ഗവര്‍ണറേറ്റ് ആക്കുകയായിരുന്നു അയല്‍രാജ്യത്തെ ഏകാധിപതിയുടെ സ്വപ്നം. സ്വതന്ത്ര പരമാധികാര രാജ്യത്തെ തകര്‍ത്ത് കാല്‍ക്കീഴിലാക്കാനുള്ള സദ്ദാമിന്‍െറ ശ്രമം പക്ഷേ, സഖ്യസൈന്യത്തിന്‍െറ പിന്തുണയോടെ കുവൈത്ത് ജനത അതിജയിച്ചു. അന്യായമായ കടന്നുകയറ്റം സദ്ദാമിന്‍െറ അധികാര സിംഹാസനം നഷ്ടപ്പെടുത്തുന്നതിലാണ് പര്യവസാനിച്ചത്. 26 ആണ്ടുകള്‍ക്കിപ്പുറവും അധിനിവേശത്തിന്‍െറ നീറുന്ന ഓര്‍മകള്‍ ഓരോ കുവൈത്തിയുടെയും ഓര്‍മയിലുണ്ട്. അധിനിവേശം വരുത്തിവെച്ച കെടുതികളുടെ സ്മരണകള്‍ ഇന്നും ഈ മണ്ണിലുണ്ട്. ആയിരക്കണക്കിന് മലയാളികള്‍ ഉള്‍പ്പെടെയുള്ള ഇന്ത്യക്കാരും അധിനിവേശത്തിന്‍െറ ദുരിതം അനുഭവിച്ചു. മരണം മുന്നില്‍ കണ്ട ആ ദിനങ്ങള്‍ പ്രവാസികളുടെ മനസ്സില്‍നിന്ന് ഇനിയും മാഞ്ഞിട്ടില്ല. എന്നാല്‍, തങ്ങളെ തകര്‍ത്തു തരിപ്പണമാക്കിയ ഇറാഖിനെ നല്ല അയല്‍ക്കാരായി കണ്ട് അവിടത്തെ ദുരിതമനുഭവിക്കുന്നവര്‍ക്ക് സഹായമത്തെിച്ച് ഉദാത്തമായ മാതൃകകാട്ടിയാണ് കുവൈത്ത് മധുരമായ പ്രതികാരം ചെയ്തത്. അധിനിവേശ ഭീകരതയില്‍നിന്ന് ഉയിര്‍ത്തെണീറ്റ കുവൈത്ത് ഇന്ന് ലോകത്തിന് മാതൃകയാവുകയാണ്. കുവൈത്ത് ജനത അധിനിവേശക്കെടുതികളില്‍നിന്ന് ഏറക്കുറെ മോചിതരായിരിക്കുന്നു. രാജ്യം വന്‍ വികസനക്കുതിപ്പിലാണ്. ലോകത്തിന്‍െറ പൊതുനന്മക്കായി ഈ കൊച്ചുരാജ്യം ആവുന്നത് ചെയ്തുകൊണ്ടേയിരിക്കുന്നു. രാജ്യങ്ങള്‍ തമ്മിലുള്ള സംഘര്‍ഷങ്ങള്‍ തീര്‍ക്കുന്നതിന് ഇടനിലക്കാരായും പ്രകൃതിദുരന്തങ്ങളാലും ആഭ്യന്തര സംഘര്‍ഷങ്ങളാലും ദുരിതമനുഭവിക്കുന്നവര്‍ക്ക് സഹായമത്തെിച്ചും നന്മയുടെ വഴിയേ മുന്നില്‍ നടക്കുകയാണവര്‍. 

Tags:    
News Summary - national-day-5

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.