ഗസ്സയിലേക്ക് കുവൈത്ത് അയച്ച സഹായവസ്തുക്കൾ ഈജിപ്തിലെ അൽ അരിഷ് വിമാനത്താവളത്തിൽ
കുവൈത്ത് സിറ്റി: കടുത്ത ഭക്ഷ്യക്ഷാമവും ദുരിതവും അനുഭവിക്കുന്ന ഗസ്സയിലെ ജനങ്ങൾക്ക് കുവൈത്ത് സഹായം തുടരുന്നു. 40 ടൺ ഭക്ഷ്യവസ്തുക്കളുമായി കുവൈത്ത് അയച്ച 19ാമത് ദുരിതാശ്വാസ വിമാനം തിങ്കളാഴ്ച ഈജിപ്തിലെ അൽ അരിഷ് വിമാനത്താവളത്തിലെത്തി. ഇതോടെ രണ്ടാമത്തെ എയർബ്രിഡ്ജിന്റെ ഭാഗമായി ഈജിപ്ത്, ജോർഡൻ എന്നിവ വഴി കുവൈത്ത് ഗസ്സയിലേക്ക് അയക്കുന്ന സഹായം 400 ടണിലെത്തി.
സാമൂഹികകാര്യ, വിദേശകാര്യ, പ്രതിരോധ മന്ത്രാലയങ്ങളുമായി സഹകരിച്ച് കുവൈത്ത് റെഡ് ക്രസന്റ് സൊസൈറ്റിയാണ് (കെ.ആർ.സി.എസ്) സഹായ കൈമാറ്റം ഏകോപിക്കുന്നത്.
സഹായം തടസ്സമില്ലാതെ എത്തുന്നത് ഉറപ്പാക്കുന്നതിന് വിദേശകാര്യ, പ്രതിരോധ, സാമൂഹിക കാര്യ മന്ത്രാലയങ്ങളുമായി എകോപനവും ഈജിപ്ഷ്യൻ റെഡ് ക്രസന്റുമായി സഹകരണവും കെ.ആർ.സി.എസ് നടത്തിവരുന്നുണ്ട്.
ഈജിപ്ത്, ജോർഡൻ കുവൈത്ത് എംബസികൾ, ജോർഡനിയൻ ഹാഷെമൈറ്റ് ചാരിറ്റി ഓർഗനൈസേഷൻ (ജെ.എച്ച്.സി.ഒ), ഫലസ്തീൻ റെഡ് ക്രസന്റ് സൊസൈറ്റി (പി.ആർ.സി.എസ്) എന്നിവയുമായും കെ.ആർ.സി.എസ് ഏകോപനം നടത്തുന്നുണ്ട്. ഗസ്സയിലെ ഫലസ്തീനികളുടെ അടിസ്ഥാന ഭക്ഷ്യ ആവശ്യങ്ങൾ നിറവേറ്റുന്നതിനുള്ള ശ്രമങ്ങൾ തുടരുകയാണെന്നും കൂടുതൽ വിമാനങ്ങൾ വരും ദിവസങ്ങളിൽ അയക്കുമെന്നും കെ.ആർ.സി.എസ് ചെയർമാൻ ഖാലിദ് അൽ മുഗാമിസ് പറഞ്ഞു.
സൊസൈറ്റി ഇതുവരെ ജോർഡനിലേക്ക് നാല്, ഈജിപ്തിലേക്ക് 15 എന്നിങ്ങനെയാണ് ദുരിതാശ്വാസ വിമാനങ്ങൾ അയച്ചത്. ഇവിടെ നിന്ന് സഹായവസ്തുക്കൾ ഗസ്സയിലെത്തിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.