കുവൈത്ത് സിറ്റി: രാജ്യത്ത് മനുഷ്യക്കടത്തും വിസക്കച്ചവടവും പൂർണമായി തടയാനാവശ്യമായ നടപടികൾക്ക് കുവൈത്തിന് എല്ലാ സഹായവും നൽകുമെന്ന് അമേരിക്ക. കുവൈത്തിൽ തൊഴിൽ പീഡനങ്ങൾക്കിരകളായ വിദേശികൾക്കുവേണ്ടി പ്രവർത്തിക്കുന്ന അഭയകേന്ദ്രം സന്ദർശിച്ചശേഷം നടത്തിയ പ്രസ്താവനയിൽ യു.എസ് വിദേശകാര്യമന്ത്രാലയത്തിലെ മനുഷ്യക്കടത്ത് പ്രതിരോധ കാര്യാലയം ഉപമേധാവി ജോയൽ മെയ്ബെറിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. മനുഷ്യക്കച്ചവടം, തൊഴിൽപീഡനം ഉൾപ്പെടെ വിദേശികൾക്കെതിരായി നടക്കുന്ന തെറ്റായ പ്രവണതകൾ നിയന്ത്രിക്കുന്നതിൽ പുരോഗതിയുണ്ടെങ്കിലും കുവൈത്ത് ഇനിയും മുന്നോട്ടുപോകേണ്ടതുണ്ട്.
അതിനുവേണ്ടിയുള്ള ഉപദേശ നിർദേശങ്ങളും സാങ്കേതിക സഹായവും അമേരിക്കയിൽനിന്ന് പ്രതീക്ഷിക്കാം. തൊഴിലിടം വിട്ടോടേണ്ടിവരുന്ന വിദേശ തൊഴിലാളികൾക്ക് അഭയകേന്ദ്രം സ്ഥാപിച്ചതിലും അത് കുറ്റമറ്റ രീതിയിൽ നടത്തിക്കൊണ്ടുപോകുന്നതിലും കുവൈത്തിനെ അദ്ദേഹം അഭിനന്ദിച്ചു. ജലീബിലെ അഭയകേന്ദ്രത്തിലെത്തിയ ജോയൽ മെയ്ബെറി ഉദ്യോഗസ്ഥരുമായും അന്തേവാസികളുമായും സംസാരിച്ച് വിവരങ്ങൾ ചോദിച്ചറിഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.