കുവൈത്ത് സിറ്റി: കേരള ഇസ്‍ലാമിക് ഗ്രൂപ്പ് (കെ.ഐ.ജി) കുവൈത്ത് നടത്തുന്ന സാമൂഹിക ക്ഷേമ പദ്ധതിയായ ‘ഒരുമ’യിൽ അംഗം ആയിരിക്കെ മരണപ്പെട്ട നാല് പേരുടെ കുടുംബങ്ങൾക്ക് സഹായധനം കൈമാറി. തൃശൂർ ചാവക്കാട് മണത്തല സ്വദേശി ഹാഷിഫ്, ആലപ്പുഴ ചാന്തിരൂർ സ്വദേശിനി ശാരദാദേവി, തൃശൂർ വെങ്കിടങ്ങ് സ്വദേശി ജമാലുദ്ധീൻ, പാലക്കാട് ചിറ്റൂർ സ്വദേശി സുധിൻ ചിറ്റൂർ മണിയൻ എന്നിവരുടെ കുടുംബങ്ങൾക്കാണ് സഹായധനം കൈമാറിയത്.
നാട്ടിൽ മരണപ്പെട്ട തൃശൂർ ചാവക്കാട് മണത്തല സ്വദേശി ഹാഷിഫിന്റെ പേരിലുള്ള അഞ്ച് ലക്ഷം രൂപയുടെ സഹായധനം ജമാഅത്ത് ഇസ്‌ലാമി എടക്കഴിയൂർ ഏരിയ സെക്രട്ടറി എ.വി റസാഖ്, മണത്തല യൂണിറ്റ് പ്രസിഡന്റ് ഷാഹുൽ ഹമീദ്, കുന്നംകുളം യൂണിറ്റ് സെക്രട്ടറി അബൂബക്കർ എന്നിവർ കുടുംബത്തെ സന്ദർശിച്ചു കൈമാറി.
കുവൈത്തിൽ വാഹനാപകടത്തിൽ മരണപ്പെട്ട ആലപ്പുഴ ചാന്തിരൂർ സ്വദേശിനി ശാരദാദേവിയുടെ പേരിലുള്ള മൂന്ന് ലക്ഷം രൂപയുടെ സഹായധനം ജമാഅത്ത് ഇസ്‌ലാമി അരൂർ ഏരിയ സെക്രട്ടറി റിയാസ്, ചാന്തിരൂർ യൂണിറ്റ് പ്രസിഡണ്ട് മുഹമ്മദ് അലി, സെക്രട്ടറി ഫാറൂഖ്, നവാസ് എന്നിവർ അവരുടെ കുടുംബത്തെ സന്ദർശിച്ചു കൈമാറി.
അസുഖത്തെ തുടർന്ന് നാട്ടിൽ മരണപ്പെട്ട തൃശൂർ വെങ്കിടങ്ങ് സ്വദേശി ജമാലുദ്ധീന്റെ പേരിലുള്ള മൂന്ന് ലക്ഷം രൂപയും കുവൈത്തിൽ മരണപ്പെട്ട പാലക്കാട് ചിറ്റൂർ സ്വദേശി സുധിൻ ചിറ്റൂർ മണിയൻ എന്നിവരുടെ പേരിലുള്ള രണ്ട് ലക്ഷം രൂപ ഒരുമ സെക്രട്ടറി അൻവർ ഇസ്മായിൽ കൈമാറി.
കുവൈത്തിലുള്ള എല്ലാ മലയാളികൾക്കും പദ്ധതിയുടെ ഭാഗമാകാമെന്ന് ഒരുമ ഭാരവാഹികൾ അറിയിച്ചു. അംഗമായിരിക്കെ മരണപ്പെടുന്നവരുടെ നോമിനിക്ക് അംഗത്വ കാലപരിധിക്കനുസരിച്ച് രണ്ട് ലക്ഷം മുതൽ അഞ്ചു ലക്ഷം രൂപ വരെ ധനസഹായം ലഭിക്കും. കാന്‍സര്‍, ഹൃദയ ശസ്ത്രക്രിയ (ബൈപാസ്), ഹൃദയം മാറ്റിവെക്കൽ, കരൾ മാറ്റിവെക്കൽ, കിഡ്‌നി മാറ്റിവെക്കൽ, കിഡ്‌നി ഡയാലിസിസ് എന്നി ചികിത്സക്ക് 50,000 രൂപയും ആൻജിയോപ്ലാസ്റ്റി, പക്ഷാഘാതം എന്നിവക്ക് 25,000 രൂപയും ചികിത്സ സഹായം നൽകും. എല്ലാവർഷവും നവംബർ ഡിസംബർ മാസങ്ങളിലാണ് ഒരുമ മെബർഷിപ്പ് കാമ്പയിൻ ഉണ്ടാവുക എന്ന് ഭാരവാഹികൾ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.