കുവൈത്ത് സിറ്റി: രണ്ടു ദിവസമായി തുടർന്ന എയർഇന്ത്യ എക്സ്പ്രസ് പണിമുടക്കിൽ കുവൈത്ത് പ്രവാസികളുടെ ദുരിതം തുടരുന്നു. ബുധനാഴ്ചയിലെ അപ്രതീക്ഷിത വിമാനം റദ്ദാക്കൽ കുവൈത്തിലെ നിരവധി പേരെയാണ് പ്രയാസത്തിലാക്കിയത്. വ്യാഴാഴ്ച സർവിസ് നടന്നെങ്കിലും വെള്ളിയാഴ്ചയിലെ സർവിസ് റദ്ദാക്കിയിട്ടുണ്ട്. ഈ ദിവസത്തെ യാത്രക്കാർ ഇനി മറ്റൊരു ദിവസം തിരഞ്ഞെടുക്കേണ്ടിവരും. വ്യാഴാഴ്ച കോഴിക്കോട്ടുനിന്നുള്ള കുവൈത്ത് വിമാനവും കുവൈത്തിൽനിന്ന് കോഴിക്കോട്ടേക്കുള്ള വിമാനവും കൃത്യസമയത്ത് സർവിസ് നടത്തി.
രാവിലെ ഒമ്പതിന് കോഴിക്കോട്ടുനിന്നുള്ള വിമാനം ഒമ്പതുമണിക്കു തന്നെ പുറപ്പെടുകയും 11.49ന് കുവൈത്തിൽ എത്തിച്ചേരുകയും ചെയ്തു. തിരിച്ച് കുവൈത്തിൽനിന്ന് ഒരുമണിയോടെ പുറപ്പെട്ട വിമാനം രാത്രി എട്ടോടെ കോഴിക്കോട്ടെത്തി. ബുധനാഴ്ച യാത്ര മുടങ്ങിയവർക്ക് വ്യാഴാഴ്ചത്തെ വിമാനത്തിൽ സൗകര്യം ഒരുക്കിയിരുന്നു. ചിലർ മറ്റു വിമാനക്കമ്പനികളിൽ ബുധനാഴ്ച തന്നെ നാട്ടിലേക്ക് മടങ്ങിയിരുന്നു.അതേസമയം, കണ്ണൂരിലേക്ക് ബുധനാഴ്ച ടിക്കറ്റ് എടുത്ത യാത്രക്കാർ പ്രയാസത്തിലായി. കുവൈത്തിൽനിന്ന് കണ്ണൂരിലേക്ക് ഇനി ഞായറാഴ്ചയാണ് സർവിസ്. അത്യാവശ്യ യാത്രക്കാർ കോഴിക്കോട്, കൊച്ചി എന്നിവിടങ്ങളിലേക്ക് ടിക്കറ്റ് എടുക്കേണ്ട ഗതികേടിലാണ്.
വിമാനം റദ്ദാക്കിയതിലും യാത്രക്കാർക്ക് ദുരിതം നേരിട്ടതിലും പ്രവാസലോകത്ത് പ്രതിഷേധം വ്യാപകമാണ്. കുവൈത്തിൽനിന്ന് കോഴിക്കോട്, കണ്ണൂർ എന്നിവിടങ്ങളിലേക്ക് എയർ ഇന്ത്യ എക്സ്പ്രസ് മാത്രമാണ് നേരിട്ട് സർവിസ് നടത്തുന്നത്. ഇതിനാൽ മലബാർ മേഖലയിലുള്ളവരെ വിമാനം റദ്ദാക്കൽ വലിയ രൂപത്തിൽ ബാധിച്ചു.
കുവൈത്ത് സിറ്റി: എയർ ഇന്ത്യ എക്സ്പ്രസ് ജീവനക്കാരുടെ പണിമുടക്കു കാരണം വിമാനങ്ങൾ റദ്ദ് ചെയ്ത നടപടിയിൽ അടിയന്തര പരിഹാരം കാണണമെന്ന് കുവൈത്ത് കെ.എം.സി.സി സംസ്ഥാന പ്രസിഡന്റ് നാസർ അൽ മഷ്ഹൂർ തങ്ങൾ ആവശ്യപ്പെട്ടു. മുന്നറിയിപ്പില്ലാതെ വിമാന സർവിസുകൾ റദ്ദ് ചെയ്തതോടെ നിരവധി യാത്രക്കാരനാണ് പ്രയാസത്തിലകപ്പെട്ടത്. ഇത് അങ്ങേയറ്റം പ്രതിഷേധാർഹമാണ്. വിസ അവസാനിക്കുന്നവർ, ഇന്റർവ്യൂവിന് പങ്കെടുക്കേണ്ടവർ, രോഗികളെ പരിചരിക്കാൻ വരുന്നവർ തുടങ്ങി അത്യാവശ്യക്കാരായ യാത്രക്കാർ എയർപോർട്ടിൽ എത്തിയ ശേഷമാണ് വിമാനം പറക്കില്ലെന്ന് അറിയുന്നത്. മലബാർ മേഖലയിൽനിന്ന് കുവൈത്തിലേക്ക് നേരിട്ട് യാത്രചെയ്യാൻ എയർഇന്ത്യ എക്സ്പ്രസ് മാത്രമാണുള്ളത്. മലബാർ മേഖലയിൽനിന്ന് കുവൈത്ത് എയർവേസ്, ജസീറ പോലെ കുവൈത്തിലേക്ക് നേരിട്ടുള്ള വിമാന സർവിസ് ആരംഭിക്കാനുള്ള നടപടികൂടി ഉണ്ടാവണമെന്നും കെ.എം.സി.സി ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.