പത്രികാ സമര്‍പ്പണം ആരംഭിച്ചു;  ആദ്യദിനം 85 പേര്‍

കുവൈത്ത് സിറ്റി: അടുത്തമാസം 26ന് നടക്കുന്ന പാര്‍ലമെന്‍റ് പൊതുതെരഞ്ഞെടുപ്പില്‍ പങ്കെടുക്കുന്ന സ്ഥാനാര്‍ഥികളില്‍നിന്ന് നാമനിര്‍ദേശ പത്രികകള്‍ സ്വീകരിക്കല്‍ ആരംഭിച്ചു. ശുവൈഖിലെ തെരഞ്ഞെടുപ്പ് കാര്യാലയ ആസ്ഥാനത്ത് ബുധനാഴ്ച രാവിലെ 7.30 മുതല്‍ക്കാണ് പത്രികാ സമര്‍പ്പണം തുടങ്ങിയത്. 
ഒക്ടോബര്‍ 28 വെള്ളിയാഴ്ചയാണ് പത്രിക സമര്‍പ്പിക്കാനുള്ള അവസാനത്തെ തീയതി. മുന്‍ മന്ത്രിമാരും എം.പിമാരും അടക്കം മൊത്തം 85 പേരാണ് ആദ്യദിനത്തില്‍ നാമനിര്‍ദേശ പത്രികകള്‍ സമര്‍പ്പിച്ചത്. ഈസ കന്ദരിയാണ് ആദ്യ ദിനത്തില്‍ പത്രിക സമര്‍പ്പിച്ച മുന്‍ മന്ത്രിസഭാംഗം. ഒന്നാം പാര്‍ലമെന്‍റ് മണ്ഡലത്തില്‍നിന്നാണ് കന്ദരി പാര്‍ലമെന്‍റിലേക്ക് മത്സരിക്കുന്നത്. മുന്‍ എം.പിമാരായ റൗദാന്‍ അല്‍ റൗദാന്‍ മൂന്നാം മണ്ഡലത്തില്‍നിന്നും ഹുമൈദി അല്‍ സുബൈഇ അഞ്ചാം മണ്ഡലത്തില്‍നിന്നും ഫൈസല്‍ അല്‍ ദുവൈസാന്‍, യൂസുഫ് അല്‍ സല്‍സല എന്നിവര്‍ ഒന്നാം മണ്ഡലത്തില്‍നിന്നും  പത്രിക സമര്‍പ്പിച്ചു. മുന്‍ പാര്‍ലമെന്‍റ് അംഗം മര്‍സൂഖ് അല്‍ ഹുബൈനി, അലി അല്‍ തമീമി, ആദില്‍ അല്‍ ഖറാഫി, സൈഫ് അല്‍ ആസിമി, ഹിഷാം അല്‍ സാലിഹ്, അബ്ദുല്‍ വഹാബ് അല്‍ റുഷ്ദ്, അദ്നാന്‍ സുല്‍ത്താന്‍ എന്നിവരാണ് മറ്റ് പ്രമുഖര്‍. 
പതിവിന് വിപരീതമായി രാജകുടുംബത്തിലെ ഒരു പ്രധാനിയും പത്രിക സമര്‍പ്പിച്ചു.  അഞ്ചാം മണ്ഡലത്തില്‍നിന്നുള്ള സ്ഥാനാര്‍ഥിയാവാന്‍ താല്‍പര്യം കാണിച്ചത് ശൈഖ് മാലിക് അല്‍ ഹമൂദ് അസ്സബാഹ് ആണ്. പൊതുജന സമ്മര്‍ദമാണ് തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ പ്രേരിപ്പിച്ചതെന്നും സ്വദേശിയുടെ അവകാശങ്ങള്‍ ഹനിക്കപ്പെടുന്നതിനെതിരെ പ്രതിരോധം തീര്‍ക്കുമെന്നും അദ്ദേഹം പറഞ്ഞു. രാജ കുടുംബാംഗങ്ങള്‍ക്ക് പൊതു തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ അനുവാദമില്ളെന്ന കാര്യം ചൂണ്ടിക്കാട്ടിയപ്പോള്‍ ഭരണഘടന അത് തടയുന്നില്ളെന്നായിരുന്നു അദ്ദേഹത്തിന്‍െറ മറുപടി. നിലവിലെ പാര്‍ലമെന്‍റിനെ പിരിച്ചുവിട്ടതായി അമീരി ഉത്തരവ് ഉണ്ടായതോടെ നവംബര്‍ 26നാണ് രാജ്യത്ത് തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത്. 
ബഹിഷ്കരണം മാറ്റിവെച്ച് പ്രതിപക്ഷ- ഇസ്ലാമിസ്റ്റ് കക്ഷികള്‍  തെരഞ്ഞെടുപ്പില്‍ പങ്കെടുക്കാന്‍ തീരുമാനിച്ചതോടെ ഇക്കുറി നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുന്നവരുടെ എണ്ണം ഗണ്യമായി കൂടും. അതേസമയം, പത്രികാ സമര്‍പ്പണം പൂര്‍ത്തിയാവുകയും പിന്‍വലിക്കാനുള്ള തീയതി അവസാനിക്കുകയും ചെയ്യുന്നതോടെ മാത്രമേ സ്ഥാനാര്‍ഥികള്‍ ആരൊക്കെയാണെന്നും എത്രപേര്‍ മത്സരിക്കുന്നുണ്ടെന്നുമുള്ള യഥാര്‍ഥ ചിത്രം ലഭിക്കൂ.
 
Tags:    
News Summary - kuwait parliament election

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.