കുവൈത്ത് സിറ്റി: എണ്ണ ഉല്‍പാദനം വെട്ടിക്കുറക്കാന്‍ തീരുമാനിച്ചതിന് ശേഷമുള്ള ഒപെക് -നോണ്‍ ഒപെക് രണ്ടാമത് മന്ത്രിതല യോഗം മാര്‍ച്ച് 26ന് കുവൈത്തില്‍ നടക്കും. ആദ്യയോഗം ജനുവരിയില്‍ വിയനയിലാണ് നടന്നത്. ക്രൂഡോയില്‍ വിലയില്‍ വരും ദിവസങ്ങളില്‍ കുതിപ്പുണ്ടാവുമെന്ന് കുവൈത്ത് പെട്രോളിയം മന്ത്രി ഇസ്സാം അല്‍ മര്‍സൂഖ് പറഞ്ഞു. ഉല്‍പാദനം കുറക്കുകയെന്നത് ശരിയായ തീരുമാനമായിരുന്നു. അതിന് ഫലം കണ്ടുതുടങ്ങി. ഇപ്പോഴത്തെ വിലയില്‍ സംതൃപ്തനാണ്.
വരുംദിവസങ്ങളില്‍ എണ്ണവിലയില്‍ കുതിപ്പുണ്ടാവുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു. ഉല്‍പാദനം കുറക്കാനുള്ള തീരുമാനം 92 ശതമാനം നടപ്പാക്കാന്‍ ഒപെക് രാജ്യങ്ങള്‍ക്ക് കഴിഞ്ഞിട്ടുണ്ട്. എന്നാല്‍, റഷ്യയുടെ നേതൃത്വത്തിലുള്ള നോണ്‍ ഒപെക് രാജ്യങ്ങള്‍ക്ക് 50 ശതമാനം നടപ്പാക്കാനേ കഴിഞ്ഞിട്ടുള്ളൂ.
രണ്ടു വിഭാഗത്തിലും തീരുമാനം നടപ്പാക്കുന്നതില്‍ 100 ശതമാനം വിജയം കണ്ടത്തെുകയാണ് ലക്ഷ്യം. മാര്‍ച്ച് 26ന് കുവൈത്തില്‍ നടക്കുന്ന സംയുക്ത മന്ത്രിതല യോഗത്തില്‍ ഈ ദിശയില്‍ മുന്നേറാന്‍ കഴിയുമെന്നാണ് കരുതുന്നത്. അതിന്‍െറ പ്രതിഫലനം എണ്ണവിലയില്‍ കാണുകയും ചെയ്യും -അദ്ദേഹം പറഞ്ഞു. 13 ഒപെക് രാജ്യങ്ങളും ഉല്‍പാദനം കുറച്ചിട്ടുണ്ട്. 11 നോണ്‍ ഒപെക് രാജ്യങ്ങളില്‍ പകുതിയും ഇനിയും ഉല്‍പാദനം വെട്ടിക്കുറച്ചിട്ടില്ല. 2008ലാണ് ഒപെക് അവസാനമായി ഉല്‍പാദനം കുറച്ചത്. ജനുവരി മുതല്‍ ഉല്‍പാദനത്തില്‍ പ്രതിദിനം 1.2 മില്യന്‍ ബാരല്‍ ആണ് ഒപെക് രാജ്യങ്ങള്‍ കുറവുവരുത്തിയത്.
ജനുവരി ഒന്നുമുതല്‍ ആറുമാസത്തേക്ക് എല്ലാ രാജ്യങ്ങളും ചേര്‍ന്ന് 18 ലക്ഷം ബാരല്‍ കുറക്കാനായിരുന്നു തീരുമാനം. അഞ്ചു രാജ്യങ്ങളിലെ എണ്ണമന്ത്രിമാര്‍ ഉള്‍പ്പെട്ട സമിതിക്കാണ് തീരുമാനം നടപ്പാക്കുന്നതിന്‍െറ നിരീക്ഷണ ചുമതല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.