കുവൈത്ത് സിറ്റി: പിറന്ന നാട്ടിൽ സ്വദേശികൾ വെറും ലൈസൻസ് ഉടമകളും വിദേശികൾ സ്ഥാപനങ്ങൾ നടത്തി പണം സമ്പാദിക്കുന്നവരുമായി മാറിയെന്ന് ആക്ഷേപം. പ്രാദേശിക പത്രവുമായുള്ള അഭിമുഖത്തിൽ സ്വദേശിവത്കരണകാര്യങ്ങളുമായി ബന്ധപ്പെട്ട അതോറിറ്റി ജനറൽ സെക്രട്ടറി ഫൗസി അൽ മജ്ദലിയാണ് ഈ ആശങ്ക പങ്കുവെച്ചത്. രാജ്യത്തെ എല്ലാ സ്ഥാപനങ്ങളുടെയും ബിസിനസ് സംരംഭങ്ങളുടെയും ലൈസൻസ് കുവൈത്തികളുടെ പേരിലാണ്.
അതേസമയം, അവയിലെ തൊഴിലവസരങ്ങൾ മുഴുവൻ ഉപയോഗപ്പെടുത്തുന്നത് വിദേശികളാണ്. വിദേശികളെ തൊഴിലുടമകളും സ്വദേശികളെ ലൈസൻസുടമകളുമാക്കി മാറ്റുന്ന നിലവിലെ സാഹചര്യത്തിൽ മാറ്റം വരേണ്ടതുണ്ട്. സ്വകാര്യമേഖലയിൽ സ്വദേശികൾക്ക് കൂടുതൽ തൊഴിലവസരങ്ങൾ ലഭിക്കാനും അതുവഴി വിദേശികളുടെ എണ്ണം കുറച്ചുകൊണ്ടുവരാനും സാധിക്കും. മുബാറകിയ, ശുവൈഖ് പോലുള്ള വാണിജ്യ മേഖലകൾ, കോഓപറേറ്റിവ് സൊസൈറ്റികൾ എന്നിവിടങ്ങളിൽ സ്വദേശിവത്കരണം ഏർപ്പെടുത്താനുള്ള നിർദേശമുണ്ട്. പേരിന് മാത്രം സ്വദേശിവത്കരണം ഏർപ്പെടുത്താതെ പ്രായോഗിക തലത്തിലേക്ക് അത് മാറേണ്ടതുണ്ടെന്ന് മജ്ദലി പറഞ്ഞു. ആരുടെ പേരിലാണോ ലൈസൻസുള്ളത് അവർ തന്നെ സംരംഭങ്ങളുടെ നടത്തിപ്പുകാരാവണമെന്ന നിബന്ധന വേണം.
ഇതല്ലാത്ത രീതി കുറ്റകരമായി പ്രഖ്യാപിക്കുകയും പിടിക്കപ്പെട്ടാൽ രണ്ടുവിഭാഗങ്ങൾക്കും ശിക്ഷ ഏർപ്പെടുത്തുകയും ചെയ്യണം. സ്വദേശി– വിദേശി ജനസംഖ്യയിലെ ഭീമമായ അന്തരം ഇല്ലാതാക്കാനും സർക്കാറിതര മേഖലകളിൽ സ്വദേശികൾക്ക് കൂടുതൽ അവസരം ലഭിക്കാനും ഇതുവഴി സാധിക്കും. കൂടാതെ, ഭീമമായ തുക പുറത്തേക്ക് മാറ്റപ്പെടുന്നത് ഇല്ലാതാക്കാനും ആ പണം രാജ്യത്തെ നിക്ഷേപങ്ങളിലിറക്കാനും കഴിയും. രാജ്യത്തിെൻറ സൽപേരിന് കളങ്കമാകുന്ന വിസക്കച്ചവടക്കാരുടെ പ്രവർത്തനങ്ങൾക്ക് തടയിടാനും ഇതുവഴി സാധിക്കുമെന്ന് ഫൗസി അൽ മജ്ദലി കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.